Followers

Monday, December 24, 2012

സൃഷ്ടി


ഒരു ബൈബ്‌ള്‍ ക്ലാസില്‍ കുട്ടികള്‍ അദ്ധ്യാപകനോട്: ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറാം ദിവസം, ഏറ്റവും അവസാനമാണ്‌ മനുഷ്യനെ സൃഷ്ടിച്ചത്. എന്താണതിനു കാരണം?

അദ്ധ്യാപകന്‍: മനുഷ്യനെ ആദ്യം സൃഷ്ടിച്ചിരുന്നുവെങ്കില്‍ അതിനു ശേഷം സൃഷ്ടിക്കപ്പെട്ടവയെ താനാണ്‌ സൃഷ്ടിച്ചതെന്ന് മനുഷ്യന്‍ പറയുമായിരുന്നു.

Thursday, December 20, 2012

പുതുമോടി


Adv P C Sanalkumar writes:

അമേരിക്കയില്‍നിന്നും മോളികുട്ടിയുടെ ഫോണ്‍.
പാതിരി അച്ഛന്‍ ഫോണ്‍ എടുത്തു.
"എന്തുണ്ട് മോളെ വിശേഷം?"
"അച്ചോ ഞാനും മാത്തു കുട്ടിയും ഇന്ന് വഴക്ക് കൂടി."
'പുതുമോടിയല്ലേ.അല്‍പ്പം വഴക്കൊക്കെ കൂടണം.എന്നാലെ ഒരു രസം ഉള്ളൂ "
"അച്ചോ മുഴുവന്‍ കേള്‍ ക്ക് "
"നീ പറ "
"ഇന്നത്തെ വഴക്ക് അല്പം കൂടുതല്‍ ആയിരുന്നു.ഞങ്ങള്‍ തമ്മില്‍ തല്ലു കൂടി"
"അത് കുഴപ്പമില്ല.വല്ലപ്പോഴും തല്ലു കൂടണംഎന്നാലെ ഒരു രസം ഉള്ളൂ "
'അച്ചോ.ഇത് അങ്ങനെ നിസ്സാര തല്ലല്ല .ശരിക്കും തല്ലായിരുന്നു അവന്‍ എന്നെ അടിച്ചു.ഞാന്‍ അവനിട്ടും കൊടുത്ത്.""

"ഞാന്‍ ഇപ്പം എന്നാ വേണമെന്നാ പറയുന്നേ?"

"അച്ഛന്‍ എന്നെ ശരിക്കും ഒന്ന് സഹായിക്കണം.അച്ഛനല്ലേ ഞങ്ങടെ കല്യാണം നടത്തി തന്നത്?ഒരു advice ചോദിക്കാനാ വിളിച്ചത് "

"എന്ത് advice ?"

"മൃത ദേഹം ഞാന്‍ എന്ത് ചെയ്യണം?കുഴിച്ചിടണോ കത്തിക്കണോ?

Sunday, November 25, 2012

രോഗവിവരം 


Adv Sanalkumar Ias Rtd writes:

‎"ഹെലോ വാര്‍ഡ് 17-ലെ സിസ്റ്റര്‍ സൂസന്നയെ ഒന്ന് ഫോണില്‍ കിട്ടുമോ?"
"സിസ്റ്റര്‍ സൂസന്നയാണ് സംസാരിക്കുന്നത്. എന്താണ്?പറയൂ"
'സിസ്റ്റര്‍ അവിടെ ഏഴാം ബെഡ്ഡിലെ ക്ലാരമ്മ ചക്കോ എന്ന പേഷ്യന്റിനു  എങ്ങനെയുണ്ട്?"
"അവര്‍ ഒരു ശല്യക്കാരിയാണ്. നിസ്സാര കാരണങ്ങള്‍ക്ക് പോലും ഡോക്ടറെയും നഴ്‌സിനെയും ചീത്ത പറയും.അവര്‍ക്ക് എപ്പോഴും രോഗവിവരം അറിഞ്ഞു കൊണ്ടിരിക്കണം.ബ്ലഡ്‌ കൌണ്ട് ഒക്കെ കൂടിയിട്ടുണ്ട്.കുഴപ്പമില്ല. നാളെയോ മറ്റന്നാളോ ഡിസ്‌ചാര്‍ജ് ചെയ്യും. ആട്ടെ നിങ്ങള്‍ അവരുടെ ആരാണ്?"

"ഞാന്‍ ക്ലാരമ്മ തന്നെയാണ്. നിന്നോടെക്കെ എന്തെങ്കിലും ചോദിച്ചാല്‍ പറയാന്‍ വലിയ മടിയല്ലേ? വിവരം അറിയിച്ചതിനു നന്ദി"

Monday, November 19, 2012

ഊമകള്‍



മൂന്നു സുഹൃത്തുക്കള്‍ ശബരി മലയ്ക്ക് പോയി. രാത്രി കിടന്നുറങ്ങിയപ്പോള്‍ മൂവരുടെയും പെഴ്‌സ്  നഷ്ടപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിനും മടക്കയാത്രക്കും കരുതിയ വകയാണ്‌ അതിലുണ്ടായിരുന്നത്. വളരെ നേരം അന്വേഷിച്ചെങ്കിലും പരിചയക്കാരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം അവര്‍ ഒരു തീരുമാനമെടുത്തു. മൂവരും നിലത്തിരുന്ന്, മുമ്പില്‍ ഒരു തോര്‍ത്ത് വിരിച്ചു.
ആരെന്തു ചോദിച്ചാലും മറുപടി ആംഗ്യം മാത്രം.
ഊമകളോട് ദയതോന്നി പലരും നാണയങ്ങള്‍ ഇട്ടുകൊടുത്തു. ഭക്ഷണത്തിനും മടക്കയാത്രക്കുമുള്ള പണം കിട്ടിയപ്പോള്‍ സന്തോഷാതിരേകത്താല്‍ മൂവരും ഉച്ചത്തില്‍ വിളിച്ചു: 'സ്വാമിയേ ശരണമയ്യപ്പാ..."
ഇത് കണ്ട ഭക്തന്മാര്‍ പ്രചരിപ്പിച്ചത് ഇപ്രകാരമായിരുന്നു:
"ശബരിമലയില്‍ മൂന്നു ഊമകള്‍ സംസാരിച്ചു"

Sunday, November 4, 2012

നൊന്ത് പെറ്റു


Pc SanalKumar Ias Rtd writes:

‎"ദേ തള്ളെ..നിങ്ങടെ സെന്റിമെന്റ്സ് ഒന്ന് എന്റടുത്തു വേണ്ട.പത്തു മാസം ചുമന്നു നൊന്ത് പെറ്റു പോലും!.നിങ്ങളുടെ പ്രസവം സിസ്സെരിയന്‍ അല്ലായിരുന്നോ?"
അമ്മ ഒന്നും മിണ്ടിയില്ല.അകത്തു പോയി അലമാര തുറന്നു ഒരു സീ ഡീ എടുത്തു മകന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു
"ലാപ് ടോപ്പിലിട്ടു കാണെടാ കഴുവേറീ .നീയൊക്കെ ഒരു സമയത്തി ഇത് പറയും എന്ന് എനിക്ക് അറിയാമായിരുന്നു . ഇന്ന് ശ്വേതാ മേനോന് തോന്നിയ ഈ ബുദ്ധി ഇരുപതു കൊല്ലം മുന്‍പ് തോന്നിയ ഒരു തള്ളയാടാ ഞാന്‍"

Thursday, November 1, 2012

ഈച്ച



മകന്‍: അമ്മേ, ടീച്ചറെന്നെ ഇന്നും പുറത്താക്കി.
അമ്മ: ഇന്നെന്തിനാ പുറത്താക്കിയത്?
മകന്‍: ഒരു ഈച്ചയെ കൊന്നതിന്‌.
അമ്മ: ഈച്ചയെ കൊന്നതിന്‌ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ?
...........
അമ്മ ടീച്ചറോട് ഫോണില്‍: മകനെ ഇന്നും പുറത്താക്കിയെന്ന് കേട്ടു. അവനെന്തെങ്കിലും തെറ്റ് ചെയ്തോ?
ടീച്ചര്‍: അതെ. അവന്‍ എന്റെ മുഖത്തടിച്ചു. അതിനാണ്‌ പുറത്താക്കിയത്.
.............
അമ്മ മകനോട്: നീ സ്കൂളില്‍ പോകുന്നത് പോക്രിത്തരം കാണിക്കാനാണോടാ? പോരാത്തതിനു കള്ളം പറയുകയും ചെയ്യുന്നോ?
മകന്‍: ഞാന്‍ പോക്രിത്തരം കാണിച്ചിട്ടില്ല; കള്ളം പറഞ്ഞിട്ടുമില്ല.
അമ്മ: നീ ടീച്ചറെ മുഖത്തടിച്ചതിനല്ലേ അവര്‍ നിന്നെ പുറത്താക്കിയത്?
മകന്‍: അല്ല; ഈച്ചയെ കൊന്നതിനാണ്‌ ടീച്ചര്‍ എന്നെ പുറത്താക്കിയത്. ഈച്ച ഇരുന്നത് ടീച്ചറുടെ മുഖത്തായിരുന്നു.

അമ്മയെപ്പോലെ


അയല്‍ക്കാരിയോട് അപമര്യാദയായി പെരുമാറിയ മകനോട് അച്ഛന്‍: നിന്റെ അമ്മയുടെ പ്രായമില്ലേ അവര്‍ക്ക്? അവരെപ്പോലുള്ള സ്ത്രീകളെ നിനക്ക് നിന്റെ അമ്മയെപ്പോലെ കരുതിക്കൂടേ?
മകന്‍: എനിക്ക് വിരോധമില്ല; പക്ഷേ, അച്ഛനെപ്പറ്റി നാട്ടുകാര്‍ എന്ത് പറയുമെന്ന് ആലോചിച്ചുനോക്കൂ.

ബൈക്ക്


അച്ഛന്‍ മകനോട്: നീ കടയില്‍ പോയി ഒരു കിലോ ഏത്തപഴം വാങ്ങിയിട്ട് വാ.
മകന്‍: ബൈക്ക് തന്നാല്‍ പോകാം.
അച്ഛന്‍: നിനക്ക് ദൈവം രണ്ടു കാല്‌ തന്നിട്ടില്ലേ, അതെന്തിനുള്ളതാണ്‌?
മകന്‍: ഒന്ന് ഗിയര്‍ മറ്റാനും, മറ്റേത് ബ്രേക്ക് ചവിട്ടാനും.

പിരിവുകാര്‍


മകന്‍: അച്ഛാ, ഇവിടെ പിരിവുകാര്‍ വന്നിരിക്കുന്നു.
അച്ഛന്‍: എന്തിനുള്ള പിരിവാ മോനേ?
മകന്‍: സിമ്മിങ് പൂളിനുള്ള പിരിവാണച്ഛാ.
അച്ഛന്‍: എന്നാല്‍ നമ്മുടെ വക രണ്ടു ബക്കറ്റ് വെള്ളം കൊടുക്ക് മോനേ.

Wednesday, October 31, 2012

പല്ല്‌


ടിന്റുമോന്‍ ഒരാളുമായി വഴക്കിടുകയായിരുന്നു. അവന്‍ വീമ്പിളക്കി: നിന്റെ പല്ലുകള്‍ 64 ഉം ഞാന്‍ അടിച്ചുകൊഴിക്കും.
ഇത് കേട്ടുകൊണ്ടിരുന്ന ഒരു മൂന്നാമന്‍: ഒരാള്‍ക്ക് 32 പല്ലുകളാണുണ്ടാവുക. എന്നിരിക്കെ 64 ഉം കൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വങ്കത്തം കൂടിയല്ലേ?
ടിന്റുമോന്‍: നിന്റെ നോട്ടം കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു നീ ഇതില്‍ കയറി ഇടപെടുമെന്ന്. നിന്റെ 32 കൂടി ചേര്‍ത്തിട്ടാണ്‌ 64 കൊഴിക്കാന്‍ പോകുന്നത്.

Tuesday, October 30, 2012

അന്നദാനം


മഹാബലിയും യുധിഷ്ഠിരനും സ്വര്‍ഗത്തില്‍ കണ്ടുമുട്ടിയപ്പോള്‍, ആരോ യുഷിഷ്ഠിരനെ പരിചയപ്പെടുത്തി: ഇതാണ്‌ മഹാനായ ധര്‍മ്മപുത്രര്‍. ഇദ്ദേഹത്തിന്റെ കാലത്ത് ദിനംപ്രതി പതിനായിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്നു.
യുധിഷ്ഠിരന്‍ പ്രശംസയില്‍ മയങ്ങി നില്‍ക്കവെ മാവേലി: നാട് ഇത്രയും കഷ്ടത്തിലായിപ്പോയോ? നമ്മുടെ ഭരണകാലത്ത് സദ്യ വീട്ടിലെത്തിച്ചുകൊടുക്കാമെന്ന് വച്ചാല്‍ പോലും സ്വീകരിക്കാന്‍ ആളെ കിട്ടാറുണ്ടായിരുന്നില്ല.

Monday, October 29, 2012

ഷോപ്പിങ്


ബാബു: എടാ, നീ അകത്തായിരുന്നെന്ന് കേട്ടല്ലോ. ശരിയാണോ?
ബിച്ചു: അതെ.
ബാബു: എന്തായിരുന്നു കാരണം?
ബിച്ചു: ഓ, വളരെ നിസ്സാരമായ കാരണം. ഞാന്‍ ഒരു ഷോപ്പിങ് നടത്തിയതിന്‌.
ബാബു: ഷോപ്പിങ് നടത്തിയാല്‍ പൊലീസ് പിടിക്കുമോ?
ബിച്ചു: അതെ, ചിലപ്പോള്‍.
ബാബു: ചിലപ്പോള്‍!? ആട്ടെ, താനെപ്പോഴാ ഷോപ്പിങ് നടത്തിയത്?
ബിച്ചു: അസമയത്ത്. കട അടച്ചതിനു ശേഷം.

Tuesday, October 23, 2012

എഴുത്തും വായനയും 



മുല്ലാ നസ്‌റുദ്ദീന്‍ ജോലി തേടി അലയുകയായിരുന്നു. ചെല്ലുന്നിടത്തെല്ലാം ഇവിട് ആളെ ആവശ്യമില്ലെന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്. നടന്നു വലഞ്ഞ മുല്ലാ ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്‌. അപ്പോഴവിടെ ഒരു വ്യാപാരിയും തണല്‍ തേടിയെത്തി. മുല്ല തന്റെ സങ്കടം പറഞ്ഞു. അയാള്‍ക്ക് അലിവ് തോന്നി. 'കടയില്‍ കണക്കെഴുതാന്‍ ആളെ വേണം. നിനക്ക് എഴുത്തും വായനയും  അറിയുമോ?'
മുല്ല പറഞ്ഞു: എഴുതാനറിയാം; പക്ഷേ വായിക്കാനറിയില്ല.
വ്യാപാരി: ഇത് വിചിത്രമായിരിക്കുന്നല്ലോ.
മുല്ല: താങ്കളുടെ കയ്യില്‍ കടലാസും പേനയുമുണ്ടെങ്കില്‍ തരൂ. ഞാന്‍ എഴുതിക്കാണിക്കാം.
വ്യാപാരി നല്‍കിയ കടലാസിന്റെ ഇരു പുറവും മുല്ല നീട്ടിവൈലിച്ചെഴുതി. എന്നിട്ടത് വ്യാപാരിക്ക് നല്‍കി. അയാള്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുല്ലയോട് വായിക്കാന്‍ പറഞ്ഞു: എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്താണ്‌ താന്‍ എഴുതി വെച്ചിരിക്കുന്നത്.  ഇതൊന്ന് വായിക്കാമോ?
മുല്ല: എനിക്ക് എഴുതാനേ അറിയൂ; വായിക്കാനറിയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ?

Saturday, October 20, 2012

ഹംസ ദമയന്തി


Pc Sanal Kumar Ias writes:

ഒരു പ്രത്യേക പെയിന്റിംഗ് മന്ത്രിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു.കൊള്ളാം.അത് തന്റെ drawing റൂമില്‍ വേണം.എന്ത് വില ആയാലും വേണ്ടില്ല.മന്ത്രി പീ എ. യോട് പറഞ്ഞു.
"എടൊ ആ പടം വാങ്ങി കൊണ്ട് വാ."
"ഏതു പടം?"
മന്ത്രി എത്ര ശ്രമിച്ചിട്ടും അത് എക്സ്പ്രസ്സ്‌ ചെയ്യാന്‍ കഴിയുന്നില്ല.ഒടുവില്കുരെ ആലോചിച്ചിട്ട് പറഞ്ഞു
"എടൊ ആ കൊയീന്റെം പെണ്ണും പിള്ളയുടെം പടം "
പീ എ യ്ക്ക് പുടി കിട്ടി.
(രാജാ രവി വര്‍മ്മ വരച്ച 'ഹംസ ദമയന്തി')

Wednesday, October 17, 2012

ഉത്തരം


സാക്ഷരതാക്ലാസാണ്‌ രംഗം. പഠിപ്പിക്കുന്നത് നിത്യജീവിതത്തില്‍ അത്യാവശ്യമുള്ള ഗുണനപ്രക്രിയ.
ചോദ്യം: ഒരു പോത്തിന്‌ 18,000 രൂപ വിലയാണെങ്കില്‍ 10 പോത്തിന്‌ എന്തു വില വരും?
ഉത്തരം: ബാക്കി ഒമ്പതിനെക്കൂടി കണ്ടെങ്കിലേ പറയാന്‍ കഴിയൂ.

Thursday, October 11, 2012

എട്ടുകാലി മമ്മൂഞ്ഞ്



സ്ത്രീപീഡനക്കേസിലെ പ്രതിയെത്തേടിയിറങ്ങിയതാണ്‌ പൊലീസ്. കൂടെ ഇരയായ യുവതിയുമുണ്ട്. അവര്‍ വളരെ നേരം ശ്രമിച്ചു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ മൂന്നു പേര്‍ ആ വഴിക്ക് വന്നു. അവരെ യുവതി തിരിച്ചറിഞ്ഞു. തന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ വന്നവത് അവരായിരുന്നു.
പ്രതിയെക്കുറിച്ച് വല്ല വിവരവും കിട്ടുമെന്ന് കരുതി പൊലീസ് അവരെ വിളിച്ചു.
'ഇന്നലെ ഇവളെ പീഡിപ്പച്ചത് ആരാണ്‌?'
ഒന്നാമന്‍: ഞാനല്ല.
രണ്ടാമന്‍: ഞാനുമല്ല.
മൂന്നാമന്‍: ഞാനാണ്‌.
'എന്താടാ നിന്റെ പേര്‌?'
'മമ്മൂഞ്ഞ്'.
'മുഴുവന്‍ പേര്‌ പറയെടാ'.
'എട്ടുകാലി മമ്മൂഞ്ഞ്'.'

രാമന്‍ കുട്ടി മാരീഡ്‌



നാടന്‍ മാത്രം കുടിച്ചു ശീലിച്ച രാമന്‍കുട്ടി ഒരിക്കല്‍ ഒരു ബാറില്‍ കയറാന്‍ ഇടയായി. എന്താണ്‌ ഓര്‍ഡര്‍ ചെയ്യേണ്ടതെന്നു ഒരു ധാരണയും അയാള്‍ക്കില്ലായിരുന്നു. അപ്പോഴാണ്‌ അടുത്ത റ്റേബിളിലുള്ള രണ്ടാളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്.
അവരില്‍ ഒരാള്‍ പറഞ്ഞു: ജോണിവാക്കര്‍ സിങ്ക്‌ള്‍.
രണ്ടാമന്‍: നെപ്പോളിയന്‍ സിങ്ക്‌ള്‍ .
നമ്മുടെ നാട്ടിന്‍പുറത്തുകാരന്‍ പറഞ്ഞു: 'രാമന്‍ കുട്ടി മാരീഡ്‌'.

കാറും വെള്ളവും


ബാബുവും രാജുവും നട്ടുച്ച നേരത്ത് റോട്ടിലൂടെ നടക്കുകയായിരുന്നു. നല്ല ദാഹവും ക്ഷീണവുമുണ്ട്‌. അപ്പോഴുണ്ട് അവരുടെ സുഹൃത്ത് കബീര്‍ എതിര്‍ ഭാഗത്ത് നിന്ന് കാറോടിച്ച് വരുന്നു. അവരെ കണ്ട് കാര്‍ നിറുത്തി. അപ്പോള്‍ രാജു ചോദിച്ചു: 'കാറില്‍ വെള്ളമുണ്ടോ?'
അപ്പോള്‍ ബാബു പറഞ്ഞു: 'ഉണ്ടാകാന്‍ വഴിയില്ല; ഇത് പെട്രോളൊഴിച്ച് ഓടിക്കുന്ന വണ്ടിയാണ്‌.

രണ്ടര കോടി


ടീച്ചര്‍: 'രണ്ടര കോടി' വാക്യത്തില്‍ പ്രയോഗിക്കുക.
ടിന്‍റു മോന്‍: 2.35 ന്‌ പുറപ്പെടുന്ന ബസ് കിട്ടാന്‍ ഞാന്‍ വീട്ടില്‍ നിന്ന് 'രണ്ടരക്കോടി'.

മെയ്‌ഡ്‌ ഇന്‍ ചൈന


ഒരു ചൈനീസ് ടൂറിസ്റ്റ് കോഴിക്കോട്ട് നിന്ന് ടാക്സി വിളിച്ചു. വേഗത കുറവാണെന്നായി അയാളുടെ പരാതി. അയാള്‍ ഡ്രൈവറെ ശകാരിച്ചു കൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ചൈനയിലെ കാറുകള്‍ക്കൊക്കെ എന്താ സ്പീഡ്? ഈ കാറിലും ഭേദം കാളവണ്ടിയായിരുന്നു.
അല്‍പ്പ സമയത്തിനകം യാത്ര അവസാനിച്ചു. പിന്നെ ചാര്‍ജിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടങ്ങി: 'ഇത്രയും ദൂരത്തിനു മുന്നൂറു രൂപയോ? എന്തൊരു കൊള്ളയാണിത്?'
ഡ്രൈവര്‍: ഇത് കൊള്ളയും കൊലയുമൊന്നുമല്ല. ഈ കാറിന്‍റെ മീറ്റര്‍ മെയ്‌ഡ്‌ ഇന്‍ ചൈനയാണ്‌; നല്ല സ്പീഡിലാണ്‌ ഓടുന്നത്.

ആശംസാ ടെലിഗ്രാം


തങ്കമ്മയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന അടുത്ത കൂട്ടുകാരി ഒരു ആശംസാ ടെലിഗ്രാം അയച്ചു.. ചെലവ് ചുരുക്കാന്‍ വേണ്ടി ഒരു ബൈബിള്‍ വാക്യത്തിന്‍റെ നമ്പര്‍ മാത്രമാണ്‌ സന്ദേശമായി എഴുതിയിരുന്നത്. '1യോഹന്നാന്‍ 4/18' എന്ന് മാത്രം. ആ വാക്യം ഇപ്രകാരമാണ്‌: 'സ്നേഹത്തില്‍ ഭയമില്ല; പൂര്‍ണ്ണമായ സ്നേഹം ഭയത്തെ പുറംതള്ളുന്നു....'.
പക്‌ഷെ തപാല്‍ വകുപ്പ് അവരുടെ കാഴ്ചപ്പാടില്‍ വളരെ നിസ്സാരമായ ഒരു തെറ്റ് വരുത്തി. അപ്പോള്‍ സന്ദേശം ഇങ്ങനെ ആയി. 'യോഹന്നാന്‍ 4/18'.
തങ്കമ്മയും ജന്‍മനാ സംശയാലുവായ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടുകാരിയുടെ സന്ദേശം വേദപുസ്തകത്തില്‍ കണ്ടെത്തിയപ്പോള്‍  അതവള്‍ക്ക് വലിയ ഒരു ആഘാതമായി മാറി. കാരണം യോഹന്നാന്‍ 4/18 ഇപ്രകാരമാണ്‌: 'നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു; ഇപ്പോള്‍ കൂടെയുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല......'

പള്ളിക്കാരുടെ ചുമതല


പള്ളിക്കടുത്ത് റോട്ടില്‍ ഒരു കഴുത ചത്ത് കിടക്കുന്നത് കണ്ട അച്ചന്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു.
അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന ആള്‍: "അന്ത്യ കൂദാശയും ശവമടക്കുമൊക്കെ പള്ളിക്കാരുടെ ചുമതലയല്ലേ?".
അച്ചന്‍: "തീര്‍ച്ചയായും അതെ. എന്നാലും ഒന്ന് വിവരമറിയിക്കണമല്ലോ എന്ന് കരുതി വിളിച്ചതാണ്‌. പറ്റുമെങ്കില്‍ ശവമടക്കിന്‌ വന്നേക്കണം. വച്ചു താമസിപ്പിക്കന്‍ പറ്റില്ല; അറിയാലോ നിങ്ങളുടെ ഇനമല്ലേ."

എതിര്‍ സ്ഥാനാര്‍ത്ഥി


തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് കടുത്ത ദേഷ്യവും സങ്കടവും. ഭാര്യ അടുത്ത് ചെന്ന് മയത്തില്‍ കാര്യമന്വേഷിച്ചു.
മറുപടി: 'ഇന്നെനിക്ക് 37 ഹാരമേ കിട്ടിയിട്ടുള്ളൂ...."
ഭാര്യ ഇടക്കു കയറി ചോദിച്ചു: 'എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഒമ്പതേ കിട്ടിയിട്ടുള്ളു എന്നാണല്ലോ ഞാന്‍ കേട്ടത്. എങ്കില്‍ ഇത് നല്ല ലീഡിങ്ഗ് അല്ലേ?'
സ്ഥനാര്‍ത്ഥി: 'അതല്ലടീ കാര്യം. അമ്പത് ഹാരത്തിനുള്ള കാഷ് ഞാന്‍ കാലത്ത് എണ്ണിക്കൊടുത്തതാണ്‌."

തിരുവാതിര ഞാറ്റുവേല


പണ്ടു പറങ്കികള്‍ കുരുമുളകിന്റെ വള്ളി കൊണ്ടുപോകാന്‍ സാമൂതിരിയുടെ അനുവാദം നേടിയപ്പോള്‍ രാജസദസിലെ ചിലര്‍ അതപകടമാണെന്നു പറഞ്ഞു.
സാമൂതിരി കൊടുത്ത മറുപടി, 'അവര്‍ വള്ളിയല്ലേ കൊണ്ടു പോകൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ'

അനിയത്തി


ടീച്ചര്‍: മുംതാസ് റാണി മരിച്ചപ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തി എന്ത് ചെയ്തു?
ടിന്‍റു മോന്‍: അറിയില്ല.
ടീച്ചര്‍: ബാബു പറയൂ.
ബാബു: താജ്മഹല്‍ കെട്ടി.
ടിന്‍റു മോന്‍: അതാരാ മുംതാസിന്‍റെ അനിയത്തി ആണോ?

ഇത് കേരളമാണോ?



ഇന്ന് ജനിച്ച ഒരു കുഞ്ഞ്‌: പതുക്കെ തന്‍റെ കണ്ണുകള്‍ തുറന്നു നോക്കി; ആകെ ഒരിരുട്ട്. ദേഷ്യവും സങ്കടവും കൊണ്ട് അത് കണ്ണടച്ചു. അല്‍പം കഴിഞ്ഞു കരണ്ട് വന്നപ്പോള്‍ കണ്ട ആളോട് കുഞ്ഞ് ചോദിച്ചു: ഇത് കേരളമാണോ?
അയാള്‍: അതേ.
കുഞ്ഞ്: ഈശ്വരാ ഈ ജന്‍മവും പാഴായല്ലോ.

സൌന്ദര്യവും ബുദ്ധിയും



ജോര്‍ജ്ജ് ബര്‍ണാഡ് ഷായുമായി സുന്ദരിയായ ഒരു യുവതി വിവാഹാലോചന നടത്തി; അവര്‍ പറഞ്ഞു: 'എന്‍റെ സൌന്ദര്യവും താങ്കളുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞ് ജനിച്ചാല്‍ അത് വളരെ നന്നാവുമല്ലോ.
ഷാ: അത് കൊള്ളാം; എന്നാല്‍ നേരെ മറിച്ച് എന്‍റെ സൌന്ദര്യവും നിന്‍റെ ബുദ്ധിയുമുള്ള ഒരു കുഞ്ഞാണ്‌ ജനിക്കുന്നതെങ്കിലോ?

രണ്ടാമന്‍ എവിടെ?


ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍; അവിടെ കുട്ടികള്‍ പഠനത്തില്‍ മോശമാണെന്ന് നാട്ടുകാര്‍ക്ക് പരാതി. കുട്ടികള്‍ക്ക് ബുദ്ധിയില്ലെന്ന് അദ്ധ്യാപകര്‍. എന്നാല്‍ അധ്യാപകരുടെ ബുദ്ധിയില്ലായ്മയാണ്‌ കാരണമെന്നാണ്‌ നാട്ടുകാരുടെ പക്ഷം. ഈ വിവരം അധ്യാപകരുടെ ചെവിയിലും എത്തി. എന്ന് മാത്രമല്ല പരിഹാരമെന്തെന്ന് ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിക്കാനും അവര്‍ തീരുമനിച്ചു. ഒരു ഞായറഴ്ചയാണ്‌ മീറ്റിംഗ് നടക്കുന്നത്. അധ്യാപകര്‍ക്ക് ബുദ്ധിയില്ല എന്ന് പറയുന്നത് ശരിയോ എന്ന പരിശോധനാണ്‌ അജന്‍ഡയിലെ ഏക ഇനം. യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ ആലോചിച്ചിട്ടും അവര്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. അവസാനം ഒരു ചായ കുടിക്കാമെന്ന് അവര്‍ തീരുമാനിച്ചു. അന്ന് പ്യൂണ്‍ ഇല്ലായിരുന്നു; പ്യൂണിനെ മനപ്പൂര്‍വ്വം മാറ്റിനിറുത്തിയതാണ്‌. അയാള്‍ നട്ടുകാരന്‍ കൂടിയാണ്‌ എന്നത് തന്നെ മുഖ്യ കാരണം. പകരം ഒരു അധ്യാപകന്‍ ചായ വാങ്ങാന്‍ പോകാമെന്ന് വച്ചു. തൊട്ടടുത്ത കവലയിലെ ചായക്കടയിലെത്തി ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചായക്കാരന്ന് ഒരു സംശയം. അയാള്‍ ചോദിച്ചു; അല്ല മാഷേ, ഇന്ന് ഞായറാഴ്ചയല്ലേ? പിന്നെന്താ സ്കൂളില്‍ പരിപാടി?
മാഷ്: ഞങ്ങള്‍ക്ക് ബുദ്ധിയില്ല എനൊരു പരാതിയുണ്ടല്ലോ നിങ്ങള്‍ നാട്ടുകര്‍ക്ക്; അതിനെക്കുറിച്ച് ആലോചിക്കാന്‍ വേണ്ടി ഇന്നൊരു സ്റ്റാഫ് മീറ്റിംഗ് നടക്കുകയാണ്‌.
ചായക്കാരന്‍: എന്നിട്ടെന്തായി?
മാഷ്: ആലോചന നടക്കുകയാണ്‌.
ചായക്കാരന്‍: ബുദ്ധിയുണ്ടോ എന്ന് പരീക്‌ഷിക്കാന്‍ പറ്റിയ ഒരു ചോദ്യം ഞാന്‍ ചോദിക്കാം.
മാഷ് വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞു: ചോദിച്ചോളൂ.
ചായക്കാരന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് ആണ്‍ മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
മാഷ് വളരെ നേരം ഇരുന്നും നിന്നും കണ്ണ്‌ തുറന്നും അടച്ചും  ആലോചിച്ചു. അവസാനം വളരെ നിരാശയോടെ തോല്‍വി സമ്മതിച്ചപ്പോള്‍ ചായക്കാരന്‍ ഉത്തരം പറഞ്ഞ് കൊടുത്തു: രണ്ടാമന്‍ ഞാനാണ്‌.
തനിക്ക് ബുദ്ധിയില്ലെന്ന് ബോധ്യമായെങ്കിലും  മറ്റുള്ളവരുടെ ബുദ്ധി പരിശോധിക്കാന്‍ ഒരു അളവ് കോല്‍ കിട്ടിയ സന്തോഷത്തിലാണ്‌ അയാള്‍ ചായയുമായി സ്കൂളിലേക്ക് തിരിച്ചത്.
സ്കൂളിലെത്തിയതും അയാള്‍ സഹ അധ്യാപകരോട് പറഞ്ഞു: നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ എന്ന് പരിശോധിക്കാന്‍ പറ്റിയ ഒരു ചോദ്യം കിട്ടിയിട്ടുണ്ട്‌.
പ്രധാന അധ്യാപകന്‍ പറഞ്ഞു: എങ്കില്‍ അതൊന്നു കേള്‍ക്കട്ടെ.
അധ്യാപകന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
 രണ്ടാമന്‍ എവിടെ എന്ന് അദ്ധ്യാപകര്‍ ഒറ്റക്കും കൂട്ടായും ആലോചിച്ചു. ചിലര്‍ ചായ കുടിച്ച് കൊണ്ട് ആലോചീച്ചു. ചീലര്‍ ചായ കുടിക്കാന്‍ പോലും മറന്നുകൊണ്ട് ആലോചിച്ചു. പക്‌ഷെ ഉത്തരം മാത്രം കിട്ടിയില്ല. അവര്‍ ഒന്നടങ്കം തോല്‍വി സമ്മതിച്ചു.
അപ്പോള്‍ ചോദ്യം ചോദിച്ച അദ്ധ്യാപകന്‍ വിജയ ഭാവത്തില്‍  ഉത്തരം വിളിച്ചു പറഞ്ഞു: ആ രണ്ടാമത്തെ മകനാണ്‌ കവലയില്‍ ചായക്കട നടത്തുന്നത്.

നിങ്ങളുടെ ഈ അവസ്ഥ


റഷ്യന്‍ ഭരണാധികാരിയായുന്ന ക്രൂഷ്ചേവ് ഒരു പാര്‍ട്ടി പരിപാടിയില്‍ മുന്‍ ഭരണാധികാരി സ്റ്റാലിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു: സ്റ്റാലിന്‍ പലപ്പോഴും ഏകാധിപതിയെപ്പോലെയാണ്‌ പെരുമാറിയത്. നിരവധി നിരപരാധികളെ കൊന്നൊടുക്കിയ അദ്ദേഹം ഒരു സ്വേച്ഛാധിപതി കൂടി ആയിരുന്നു. ഞാന്‍ പലതിനും  സാക്ഷിയാണ്‌.'

സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു: 'താങ്കള്‍ എന്ത് കൊണ്ട് അന്ന് പ്രതികരിച്ചില്ല?'

ക്രൂഷ്ചേവ് തന്‍റെ അരയില്‍ നിന്ന് കൈത്തോക്കെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് ചോദിച്ചു: 'ആരാണ്‌ എന്നെ ചോദ്യം ചെയ്തത്?'

ആരും ഒന്നും ഉരിയാടിയില്ല. ക്രൂഷ്ചേവ് പറഞ്ഞു: 'നിങ്ങളുടെ ഈ അവസ്ഥയിലാണ്‌ അന്ന് ഞാന്‍ ഉണ്ടായിരുന്നത്.'

കഴുതയുടെ ചിത്രം


ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ചര്‍ച്ചില്‍ ഒരിക്കല്‍ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. അതിനിടയില്‍ അദ്ദേഹം ബാത് റൂമില്‍ പോയി. അപ്പോള്‍ ഒരു സുഹൃത്ത് ചര്‍ച്ചിലിന്‍റെ കര്‍ച്ചീഫില്‍ ഒരു കഴുതയുടെ ചിത്രം വരച്ചു വച്ചു. അദ്ദേഹത്തെ പരിഹസിക്കാനാണ്‌ ഇത് ചെയ്തത്. എന്നാല്‍ കര്‍ച്ചീഫില്‍ കഴുതയുടെ ചിത്രം കണ്ട ചര്‍ച്ചില്‍ ചോദിച്ചു: ഞാന്‍ ബാത് റൂമില്‍ പോയ സമയത്ത് ആരാണ്‌ എന്‍റെ കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചത്?

ഏറ്റവും നല്ല ഭര്‍ത്താവ്



കുറ്റാന്വേഷണ സാഹിത്യകാരിയായ അഗത ക്രിസ്റ്റിയോട് പത്രക്കാരന്‍: സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരാളെ കല്യാണം കഴിക്കാമായിരുന്നില്ലേ? എന്തിനാണ്‌ ഒരു പുരാവസ്തു ഗവേഷകനെ കെട്ടിയത്? അതും സഹിത്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ആള്‍!
അഗത: ഒരു സ്ത്രീയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഭര്‍ത്താവിനെയാണ്‌ എനിക്ക് കിട്ടിയത്. എനിക്ക് പ്രായം കൂടുംതോറും എന്നോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം കൂടുകയേ ഉള്ളൂ. അത് പുരാവസ്തു ഗവേഷകന്‍റെ മാത്രം പ്രത്യേകതയാണ്‌.

ഭരണാധികാരി



ചര്‍ച്ചിലിന്ന് ഒരു മരുമകനുണ്ടായിരുന്നു. ഒട്ടും പരിസര ബോധമോ അവസരബോധമോ കാണിക്കാതെ അപ്രസക്തമയ ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. ചര്‍ച്ചിലിന്ന് ഇത് വലിയ ശല്യമായിരുന്നു. ഒരിക്കല്‍ മരുമകന്‍ ചോദിച്ചു: ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരി ആരാണ്‌?
ചര്‍ച്ചില്‍: മുസ്സോളനി.
മരുമകന്‍: എന്താ കാരണം?
ചര്‍ച്ചില്‍: മുസ്സോളനി അദ്ദേഹത്തിന്‍റെ മരുമകനെ വെടിവച്ച് കൊന്നു. അതു തന്നെ കാരണം.

യഥാര്‍ത്ഥ പ്രായം



ഒരു സ്ത്രീ ബര്‍ണാഡ് ഷായോട് ചോദിച്ചു: എനിക്കെന്ത് പ്രായമുണ്ടെന്നാണ്‌ താങ്കള്‍ കരുതുന്നത്?
ഷാ: താങ്കളുടെ മുടി കണ്ടാല്‍ ഒരു 19 തോന്നിക്കും, പല്ല്‌ കണ്ടാല്‍ 18, മൊത്തം ശരീരം കണ്ടാല്‍ 15 മാത്രമേ തോന്നൂ.
അവര്‍ക്ക് വലിയ സന്തോഷമായി. അവര്‍ ഷായെ ചുമ്പിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മുടിക്കും പല്ലിനും ശരീരത്തിനും ഉണ്ടെന്ന് ഞാന്‍ പറഞ്ഞ പ്രായത്തിന്‍റെ ആകത്തുകയാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ പ്രായം.

മറ്റൊരാളുടെ ഭാര്യ



ജവഹര്‍ ലാല്‍ നെഹ്‌റു വലിയ ഒരാള്‍ക്കൂട്ടത്തോട് പ്രസംഗിക്കുകയാണ്‌. അദ്ദേഹം പറഞ്ഞു: 'എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദര വേളകളായി ഞാന്‍ കണക്കാക്കുന്നത് മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ ഞാന്‍ കഴിച്ചുകൂട്ടിയ വേളകളാണ്‌ '
സ്തംഭിച്ചൂ നില്‍ക്കുന്ന ശ്രോതാക്കളെ നോക്കി ഒരു കുസൃതിച്ചിരിയോടെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "ആ മറ്റൊരാള്‍ എന്‍റെ അച്ഛനാണ്‌."

വെക്കേഷന്‍



വെക്കേഷന്‍ കഴിഞ്ഞു ക്ലാസിലെത്തിയ ടിന്‍റു മോനോട് ടീച്ചര്‍: വെക്കേഷന്‍ കാലത്ത് നീ എന്ത് ചെയ്തു?
ടിന്‍റു മോന്‍: ഒരു ദിവസം ഞാന്‍ ബൈക്ക് പഠിക്കാന്‍ പോയി.
ടീച്ചര്‍: ശരി, ബാക്കിയുള്ള ദിവസങ്ങളിലോ?
ടിന്‍റു മോന്‍: ഹോസ്പിറ്റലില്‍ കിടന്നു.

വിക്ക്



ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാടിനോട് ഡല്‍ഹിലെ പത്രപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്‍റെ വിക്കിനെ പരിഹസിക്കാന്‍ വേണ്ടി ഇങ്ങനെ ചോദിച്ചു: താങ്കള്‍ക്ക് എപ്പോഴും വിക്ക് അനുഭവപ്പെടാറുണ്ടോ?
ഇ.എം.എസ്: ഇല്ല; സംസാരിക്കുമ്പോള്‍ മാത്രമേ ഉള്ളൂ.

ബസ് ഓടിക്കാന്‍



നാട്ടില്‍ ബസ് വന്നു തുടങ്ങിയ കാലം. നമ്പൂതിരിക്ക് ബസില്‍ കയറാന്‍ ഒരു മോഹം. അവസാനം ബസില്‍ കയറി; തൊട്ടടുത്ത പട്ടണത്തില്‍ പോയി, അടുത്ത ട്രിപ്പില്‍ തിരിച്ചു ഗ്രാമത്തിലേക്ക് പോന്നു. ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനം ഓടിവന്നു. എന്നിട്ട് ചോദിച്ചു: എങ്ങനെയാണ്‌ ബസ്? എങ്ങനെയാണ്‌ അതില്‍ കയറുക? നിങ്ങള്‍ ശരിക്കും കയറിയോ?
ഒരു കൂട്ടം ചോദ്യങ്ങള്‍! ഒറ്റ ശ്വാസത്തില്‍!
എല്ലാറ്റിനും നമ്പൂതിരി മറുപടിയും നല്‍കി. അവസാനം ചോദിക്കാത്ത ഒരു ചോദ്യത്തിനു കൂടി ഉത്തരം നല്‍കി: 'നോം ബസ് കാണുകയും ബസില്‍ കയറുകയും ബസില്‍ യാത്ര ചെയ്യുകയും മാത്രമല്ല ചെയ്തത്. ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു.'
അന്തര്‍ജ്ജനം ആശ്ചര്യത്തോടെ ചോദിച്ചു: എങ്ങനെയാണ്‌ ബസ് ഓടിക്കുന്നത്?
നമ്പൂതിരി: 'അത് വളരെ എളുപ്പമാണ്‌. ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് പിന്‍ ഭാഗത്തേക്ക് ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. അത് പിടിച്ച് ഒരു വലി വലിച്ചാല്‍ ബസ് നില്‍ക്കും; രണ്ട് വലി വലിച്ചാല്‍ ബസ് ഓടുകയും ചെയ്യും. അത്രയേ ഉള്ളൂ.'

മുസ്‌ലിം തീവ്രവാദി



അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ്‌ ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിന്ന്‌ സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്‌?
അയാള്‍: ഞാന്‍ ഫലസ്തീനിയാണ്‌.
പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'

ഒരു പാത്രം വെള്ളം



നാട്ടിന്‍ പുറത്തുകാരുടെ തമാശയുടെ ഭാഗമായി ഒരു പന്തയം നടക്കുകകയാണ്‌. കവലയിലെ ചായക്കടയാണ്‌ വേദി. ഒരു പാത്രം വെള്ളം മുഴുവന്‍ കുടിച്ച് തീര്‍ക്കുക. ഇതാണ്‌ പന്തയം. യുവാക്കള്‍ തമ്മിലുള്ള പന്തയത്തിന്ന്‌ തുടക്കം കുറിക്കാനിരിക്കെ ഒരു നമ്പൂതിരി സ്ഥലത്തെത്തി. അപ്പോള്‍ ആരോ ഒരു കൌതുകത്തിന്‌ അദ്ദേഹത്തോട് ചോദിച്ചു: തിരുമേനീ, ഈ ഒരു പാത്രം വെള്ളം കുടിച്ച് തീര്‍ക്കാമോ?
നമ്പൂതിരി: 'ഇപ്പോള്‍ പറയാം.'
ഇതും പറഞ്ഞ് അദ്ദേഹം കടയുടെ പിന്‍ ഭാഗത്തേക്കോടി.
എന്നിട്ട് ഒരു പാത്രം വെള്ളമെടുത്ത് കുടിച്ച് നോക്കി. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും കുടിച്ച് തീര്‍ക്കന്‍ കഴിഞ്ഞു. ഒരു സാമ്രാജ്യം കീഴടക്കിയ സന്തോഷത്തോടെ കടയുടെ മുന്‍ ഭാഗത്ത് ചെന്ന് പന്തയം വച്ചു. എന്നിട്ട് രണ്ട് കവിള്‍ പോലും കുടിക്കാനാവാതെ ദയനീയമായി പരാജയപ്പെട്ടു.

പിശാച്



ഒരു കപ്പല്‍ യത്രക്കിടയില്‍ ജോണ്‍ വെസ്ലിയെ പരിഹസിക്കാനായി ചിലര്‍ പറഞ്ഞു: 'പിശാച് മരിച്ച് പോയിരിക്കുന്നു എന്ന് ഇന്നത്തെ പത്രത്തിലുണ്ട്'.
ജോണ്‍ വെസ്ലി: പാവങ്ങള്‍! നിങ്ങള്‍ അനാഥരായല്ലേ.

അയ്യായിരം അപ്പം 



അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുകയാണ്‌. ക്രിസ്തുവിന്‍റെ അല്‍ഭുത കൃത്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ കാര്യവും പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ കുസൃതിക്കാരിയായ യുവതി മോളി പറഞ്ഞു: 'അത് എനിക്കും കഴിയും.'
പിന്നീട് കപ്യാര്‌ പറഞ്ഞ് അച്ചന്‍ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കിയപ്പോഴാണ്‌ മോളിയുടെ അവകാശവാദത്തിന്‍റെ കാരണമറിയുന്നത്. '5000 അപ്പം കൊണ്ട് അഞ്ച് പേരെ ഊട്ടി എന്നാണ്‌ അച്ചന്‍ പറഞ്ഞിരുന്നത്'.
അടുത്ത നാള്‍ അതെ അല്‍ഭുത പ്രവൃത്തി അച്ചന്‍ തെറ്റൊന്നും കൂടാതെ ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോഴും മോളി പറഞ്ഞു: 'അതെനിക്കും കഴിയും'
ഉടനെ അച്ചന്‍ അവളെ കയ്യോടെ പിടികൂടി; എന്നിട്ട് ചോദിച്ചു: 'നിനക്കതെങ്ങനെ കഴിയും?'
മോളി: 'ഇന്നലത്തെ അപ്പം എത്രയാണച്ചോ ബാക്കി കിടക്കുന്നത്'?

പഴത്തൊലി



ഒരു മജീഷ്യന്‍ പല വിദ്യകളും കാണിച്ചു. ഒന്നും കാണികള്‍ക്ക് രസിച്ചില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: ഒരു പഴത്തൊലി കിട്ടിയാല്‍ നല്ല ഒരു മാജിക്ക് കാണിക്കാം. ആരെങ്കിലും ഒന്ന് ശ്രമിച്ച് നോക്കൂ.
കാണികളിലൊരാള്‍: പരിസരത്തെവിടെയെങ്കിലും ഒരു പഴത്തൊലി ഉണ്ടായിരുന്നെങ്കില്‍ ചോദിക്കും മുമ്പ് തന്നെ താങ്കള്‍ക്കത് കിട്ടുമായിരുന്നു.

നേതാവാകാന്‍



ചര്‍ച്ചിലിനോട് ഒരു പത്രക്കാരന്‍ ചോദിച്ചു: ഒരു രഷ്ട്രീയ നേതാവാകാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ്‌?
ചര്‍ച്ചില്‍: ഭാവിയില്‍ എന്തെല്ലാമാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ കഴിയണം.
ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം തുടര്‍ന്നു: എന്ത് കൊണ്ടാണ്‌ പ്രവചിച്ച കാര്യങ്ങള്‍ നടക്കാതിരുന്നത് എന്ന് വിശദീകരിക്കാനും കഴിയണം.

ഉത്തരവാദി



ബര്‍ണാഡ് ഷാ മെലിഞ്ഞ് ഉയരം കൂടിയ ആളും ചെസ്റ്റര്‍ട്ടണ്‍ തടിച്ച് പൊക്കം കുറഞ്ഞ ആളുമായിരുന്നു. ഒരിക്കല്‍ ഇരുവരും തങ്ങളുടെ ശരീരപ്രകൃതിയെ സംബന്ധിച്ച് സംസാരിക്കവെ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞു: "താങ്കളുടെ ശരീരം കാണുമ്പോള്‍ ഇങ്ഗ്ലന്‍ഡില്‍ കടുത്ത ക്ഷാമമാണെന്ന് ആളുകള്‍ ധരിക്കാനിടവരുമല്ലോ."
ഷാ: "തങ്കളെ കാണുമ്പോള്‍ അതിനുത്തരവാദി ആരാണെന്ന കാര്യം അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും.'"

ബോറന്‍ ഷാ



ബര്‍ണാഡ് ഷാ ഒരു ബസ് യാത്രയിലായിരുന്നു. അപ്പോള്‍ സഹയാത്രികന്‍ (അയാള്‍ക്ക് ഷായെ മുഖപരിചയമില്ല.) ചോദിച്ചു: താങ്കള്‍ എങ്ങോട്ടാണ്‌?
ഷാ: ലിങ്കന്‍ ഹാളില്‍ ഒരു പ്രസംഗമുണ്ട്; അവിടേക്കാണ്‌.
സഹയത്രികന്‍: ഓ, ആ ബോറന്‍ ഷായുടെ പ്രസംഗം! അതിനാണോ പോകുന്നത്?
ഷാ: ഷാ ബോറനാണ്‌. പക്ഷെ എന്തുചെയ്യും. പോകാതെ പറ്റില്ല. അവിടെ പ്രസംഗിക്കാമെന്ന് ഞാനേറ്റു പൊയില്ലേ?

കൂടുതല്‍ പണം

ഒരിക്കല്‍ ഒരാള്‍ ബര്‍ണാഡ് ഷായോട്: ഏത് ബുക്കില്‍ നിന്നാണ്‌ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ പണം കിട്ടിയത്?
ഷാ: ചെക്ക് ബുക്കില്‍ നിന്ന്.

വിനയം


ബര്‍ണാഡ് ഷാ ഒരിക്കല്‍ മഹാന്‍മാരെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: 'ലോകത്ത് ആകെക്കൂടി രണ്ട് മഹാന്‍മാരേ ഉള്ളൂ. ഒന്ന്: മഹാത്മാ ഗാന്ധി. രണ്ടാമത്തേത് ആരെന്ന് പറയാന്‍ എന്‍റെ വിനയം എന്നെ അനുവദിക്കുന്നില്ല.

ഓര്‍മ്മയ്ക്കായി


അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കന്‌ ഒരിക്കല്‍ ഒരു വ്യവസായി മനോഹരമായ ഒരു ചെടി സമ്മാനിച്ചു. എങ്ങനെയാണ്‌ ഈ ചെടി പരിചരിക്കേണ്ടതെന്ന് ലിങ്കന്‍ അയാളോട് ചോദിച്ച് മനസ്സിലക്കിക്കൊണ്ടിരിക്കയണ്‌. ലിങ്കന്‍ ചോദിച്ചു; എന്ത് വളമാണ്‌ ഇതിന്ന് നല്‍കേണ്ടത്?
അയാള്‍: ഇതിന്ന് പ്രത്യേകമയി വളമൊന്നും നല്‍കേണ്ടതില്ല; മറ്റു ചെടികള്‍ക്ക് നല്‍കുന്ന വളം വലിച്ചെടുത്ത് ഇത് വളര്‍ന്ന് കൊള്ളും.
ലിങ്കന്‍: എങ്കില്‍ താങ്കളുടെ ഓര്‍മ്മയ്ക്കായി ഞാനിത് വളര്‍ത്തും.

ഇലയെടുക്കരുത്

മലയാള സാഹിത്യകാരന്‍ തകഴി പിശുക്കിന്‌ പേരു കേട്ട ആളാണ്‌. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം നടക്കുകയാണ്‌. സദ്യയ്ക്കു ശേഷം ആളുകള്‍ ഇലയെടുക്കാന്‍ ഒരുങ്ങുന്നതു  കണ്ട രസികനായ ഒരാള്‍ വിളിച്ചു പറഞ്ഞു: ആരും ഇലയെടുക്കരുത്. അത് കഴുകി അടുത്ത തവണ വിളമ്പാനുള്ളതാണ്‌.

പ്രസംഗം


ഒരിക്കല്‍ ബര്‍ണാഡ് ഷാ പ്രസംഗിച്ച് കൊണ്ടിരിക്കേ സ്റ്റേജ് തകര്‍ന്നു; അദ്ദേഹം താഴെ വീണു. പരിക്ക് കൂടാതെ രക്ഷപ്പെട്ടെങ്കിലും  മണ്ണും പൊടിയും പുരണ്ട് ആകെ വൃത്തികേടായിരുന്നു. എല്ലാം  ​തട്ടിത്തുടച്ച് വൃത്തിയാക്കുന്നതിന്നിടയില്‍ ഷായുടെ കമന്‍റ്: 'അരങ്ങ് തകര്‍ക്കുന്ന ഒരു പ്രസംഗം ഞാന്‍ നടത്തിയില്ലെന്ന് നിങ്ങളാരും ഇനി പറയില്ലല്ലൊ'.

പകുതിയിലേറെപ്പേര്‍


മാര്‍പ്പാപ്പ ജോണ്‍ ഇരുപത്തി മൂന്നാമനെ ഒരു വിദേശ പ്രതിനിധി സന്ദര്‍ശിക്കുകയാണ്‌. അദ്ദേഹം മാര്‍പ്പാപ്പയോട് ചോദിച്ചു; ഇവിടെ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്‌?
മാര്‍പ്പാപ്പ: പകുതിയിലേറെപ്പേര്‍ 'ജോലി ചെയ്യുന്നുണ്ട്'.

ചെരുപ്പ്


നാട്ടു കാരണവര്‍ ബസില്‍ കയറുമ്പോള്‍ ചെരുപ്പ് താഴെ ഊരി വച്ചു. ഇറങ്ങേണ്‌ട സ്ഥലത്തെത്തി ഇറങ്ങി. എന്നിട്ട് ബസിന്‍റെ താഴെ തന്‍റെ ചെരുപ്പ് തിരയാന്‍ തുടങ്ങി. ഇത് കണ്ട ഒരാള്‍ കാരണവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തു. പക്ഷെ അയാള്‍ തര്‍ക്കിച്ചു കൊണ്ട് പറഞ്ഞു: 'ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്'.

എനിക്ക് മോനില്ല


വളരെക്കാലത്തെ ഇടവേളക്ക് ശേഷം ബന്ധു വീട്ടില്‍ വിരുന്ന് ചെന്നതാണ്‌ കല്യാണി. ഇളയ കുഞ്ഞിനെ ഒക്കത്തെടുത്തും വലിയ കുഞ്ഞിനെ കൈ പിടിച്ച് നടത്തിച്ചുമാണ്‌ അവള്‍ വന്നത്. അവരെ വീട്ടിലെ കാരണവര്‍ സന്തോഷത്തോടെ സ്വീകരിച്ചു; കുശലം ചോദിച്ചു. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി കാരണവര്‍ ചോദിച്ചു: എന്താ മോന്‍റെ പേര്?
കല്യാണി: അശോകന്‍
വലിയ കുട്ടിയുടെ നേരെ തിരിഞ്ഞു അവനോട് ചോദിച്ചു: എന്താ മോന്‍റെ പേര്?
കുട്ടി പറഞ്ഞു: എനിക്ക് മോനില്ല.

തമ്മില്‍ ഭേദം കടുവ



കാട്ടിലിരുന്ന് കരയുന്ന ഒരു മനുഷ്യനെ കണ്ട കണ്‍ഫ്യുഷസ്: എന്തിനാണ്‌ നിങ്ങള്‍ കരയുന്നത്?
അയാള്‍: എന്‍റെ ഭാര്യയെയും പൊന്നു മക്കളേയും കടുവ പിടിച്ച് തിന്നു.
കണ്‍ഫൂഷ്യസ്: പിന്നെന്താ നിങ്ങള്‍ നാട്ടിലേക്ക് പോകാതെ ഈ കൊടും കാട്ടില്‍ തന്നെ കഴിയുന്നത്?
അയാള്‍: എങ്ങനെ പോകും പ്രഭോ, അവിടെ സര്‍ക്കാറുണ്ട്.

അമ്മയും മകനും



ഒരു യുവാവ് ഷോപ്പിങ് നടത്തുകയാണ്‌. അപ്പോള്‍ ഒരു വൃദ്ധ അയാളെ സമീപിച്ചു പറഞ്ഞു: നീ എന്‍റെ മരിച്ച് പോയ മകനെപ്പോലെയുണ്ട്. നിന്നെ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അവനെ കണ്ടില്ലെങ്കിലും അവനെപ്പോലെ ഒരാളെ കാണാനായല്ലോ. ഇനി നീ എനിക്ക് എന്‍റെ മകന്‍ തന്നെയാണ്‌.
അയാള്‍ക്ക് വല്ലാത്ത അനുകമ്പ തോന്നി; അയാള്‍ പറഞ്ഞു: ശരി അമ്മെ. എന്‍റെ പെറ്റമ്മ മരിച്ച് പോയതാണ്‌. ഇനി ഞാന്‍ ഈ അമ്മയെ എന്‍റെ സ്വന്തം അമ്മയായി സ്വീകരിച്ച് കൊള്ളാം.
അവര്‍: ശരി, മകനേ. എനിക്ക് തൃപ്തിയായി. എന്‍റെ ഷോപ്പിങ് കഴിഞ്ഞു. എനിക്കല്‍പ്പം ധൃതിയുണ്ട്. ഞാന്‍ പോവുകയാണ്‌. നിനക്ക് വിരോധമില്ലെങ്കില്‍ ഒന്ന് കാഷ് കൌണ്ടര്‍ വരെ വന്ന് എന്നെ യാത്രയാക്കാമോ?
അയാള്‍: തീര്‍ച്ചയായും.
അവരൊരുമിച്ച് നടന്ന് കാഷ് കൌണ്ടറിന്ന് മുമ്പിലെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി മോന്‍ പോയ്ക്കോളൂ.
അയാള്‍: ശരി, അമ്മെ. അമ്മ വിളികാന്‍ മറക്കരുതേ.
ഇത്രയും പറഞ്ഞു അയാള്‍ തിരിച്ച് നടന്നു. ഷോപ്പിങ് കഴിഞ്ഞ് കാഷ് അടക്കാന്‍ അയാള്‍ കൌണ്ടറിലെത്തി. ബില്‍ കിട്ടിയപ്പോള്‍ അയാള്‍ അന്ധാളിച്ച് പോയി. അയാള്‍ വാങ്ങിയതിന്‍റെ നാലിരട്ടി വരുന്ന ബില്‍ ആണ്‌ കിട്ടിയത്. അയാള്‍ കഷ്യറോട്: ഞാന്‍ ഇത്രയൊനും സാധനം വാങ്ങിയിട്ടില്ലല്ലോ.
കാഷ്യര്‍: ഇത് നിങ്ങളുടെ അമ്മ വാങ്ങിയത് കൂടി ചേര്‍ത്താണ്‌ ബില്‍ ഇട്ടത്. മകന്‍ തരുമെന്ന് പറഞ്ഞാണ്‌ അവര്‍ സാധനവുമായി പോയത്.

സ്വന്തക്കാര്‍



ഒരു വേദപഠനക്ലാസാണ്‌ രംഗം. അന്ന് ക്ലാസെടുത്ത ഭാഗം ഒരു കുട്ടി വായിക്കുകയും മറ്റുള്ളവര്‍ വേദപുസ്തകം നോക്കി ഇരിക്കുകയുമാണ്‌. ഉപദേശിയും വേദ പുസ്തകം നോക്കിയിരിക്കുകയാണ്‌. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി തല ഉയര്‍ത്തി നോക്കി. എല്ലാ കുട്ടികളും വാതിലിനു നേരെ നോക്കുന്നത് കണ്ടപ്പോള്‍  ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുട്ടി ക്ലാസില്‍ കയറി വന്നിരിക്കുന്നു. ഉപദേശി ഒച്ചയിട്ടു. പട്ടിക്കുട്ടി പേടിച്ചോടി. കുട്ടികള്‍ ആരംഗം കണ്ട് ചിരിക്കാനും ഓരോന്ന് പറയാനും തുടങ്ങി.
ഉപദേശി: സയലന്‍സ്‌, സയലന്‍സ്‌. ജോണ്‍, വായന തുടരൂ.
ജോണ്‍ വേദപുസ്തകം നോക്കി വായിച്ചൂ: 'അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'

Sunday, October 7, 2012

ശകാരം 


Abdul Gafoor Ap Shares:
പിതാവും മകനും ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്‌. ഇതിനിടയില്‍    അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം. ഒരു മിനിറ്റ് നിശ്ശബ്ദതയ്ക്കു ശേഷം പിതാവ് മകനോട്: ''ആ ഗ്ലാസ് വീണത് ആരുടെ കയ്യില്‍ നിന്നാണെന്ന് അറിയാമോ?''
മകന്‍: "അറിയില്ല."
പിതാവ്: "അത് ഉമ്മയുടെ കയ്യില്‍ നിന്നാണ്".
മകന്‍ ആകാംക്ഷയോടെ പിതാവിനോട് ചോദിച്ചു: അതെങ്ങനെ കാണാതെ ഉപ്പാക്ക് മനസ്സിലായി?"
പിതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു: "മോളുടെ കയ്യില്‍ നിന്നാണെങ്കില്‍ ഉടനെ ശകാരവും കേള്‍ക്കാമായിരുന്നു."
By Shareef Vandoor

മരണവാര്‍ത്ത‍

Pc Sanal Kumar Ias writes:




മന്ത്രിയുടെ അമ്മ മരിച്ചു. മരണ വാര്‍ത്ത‍ പത്രത്തില്‍ കൊടുക്കാന്‍ പീ എ പത്രം ഓഫീസ്സില്പോയി.വാര്‍ത്ത‍ ഒന്നാം പെജില്ബോക്സില്‍ കൊടുക്കണം എന്ന് ആവശ്യപ്പെട്ടു.ബുദ്ധിമുട്ടാണെന്ന് മാനേജര്‍."അകത്തു കൊടുക്കാം.മന്ത്രിയുടെ അമ്മ എന്നതില്കവിഞ്ഞു പ്രാധാന്യം ഒന്നും ഇല്ലല്ലോ"
.മന്ത്രി വിളിച്ചു പറഞ്ഞു."എന്റെ അമ്മയാണ്.ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തെ പറ്റൂ.ഞാന്‍ മന്ത്രിയാണെന്ന് അറിയാമല്ലോ"
."അമ്മ ഏതു വരെ പഠിച്ചിട്ടുണ്ട്?"
"അമ്മ പഠിച്ചിട്ടില്ല"
"ശരി ഞാന്‍ നോക്കട്ടെ"
"നോക്കിയാല്പോരാ .ഒന്നാം പെജില്ബോക്സില്‍ തന്നെ കൊടുക്കണം" മന്ത്രി വീണ്ടും ആവശ്യപ്പെട്ടു.
പിറ്റേന്ന് പത്രത്തില്‍ ഒന്നാം പെജില്ബോക്സില്‍ തന്നെ വാര്‍ത്ത‍ വന്നു വാര്‍ത്ത ഇങ്ങനെ
"മന്ത്രി കൊച്ചുരാമന്റെ മാതാവ് ഗോമതി (90 )ഇന്നലെ അന്തരിച്ചു.ഗോമതിയുടെ മരണത്തോടെ മേലക്കര ഗ്രാമം സമ്പൂര്‍ണ്ണ സാക്ഷരത നേടി.അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായ ഗോമതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു"

Wednesday, September 19, 2012

പുതിയ വിധവ



റഷ്യയില്‍ സ്റ്റാലിന്‍റെ ഭരണകാലം. ലെനിന്‍റെ വിധവ സ്റ്റാലിന്‍ ഭരണത്തെ വിമര്‍ശിക്കാറുണ്ടായിരുന്നു. അവരോട് സ്റ്റാലിന്‍ സൌമ്യമായി പെരുമാറി. എന്നാല്‍ വിമര്‍ശനം  വര്‍ദ്ധിക്കുകയായിരുന്നു. അപ്പോള്‍ സ്റ്റാലിന്‍ അവരെ വിളിപ്പിച്ചു. എന്നിട്ട് താക്കീത് നല്‍കി: നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത് നിറുത്തണം. ഇല്ലെങ്കില്‍ ലെനിന്‌ പുതിയ വിധവയെ നിശ്ചയിക്കുന്ന ചുമതല കൂടി ഞാന്‍ ഏല്‍ക്കേണ്ടി വരും.

കഥയില്ല


സ്വതവേ ബുദ്ധി അല്‍പ്പം കമ്മിയായ രാമന്‍കുട്ടി കടുത്ത നിരാശയിലാണ്‌ ലൈബ്രറിയിലേക്ക് കടന്ന് വന്നത്. അയാള്‍ കാരണം വിശദീകരിച്ചു: ഇന്നലെ ഞാന്‍ കൊണ്ട്പോയ നോവലില്‍ കഥാപാത്രങ്ങളുടെ പേര്‌ മാത്രമേ ഉള്ളൂ. കഥയില്ല.'
രാമു കൊണ്ട് പോയ നോവല്‍ ബുക്ക് കണ്ടപ്പോള്‍ ലൈബ്രേറിയന്‌ പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്. അമളി പറ്റിയത് രാമുവിനായത് കൊണ്ട് ചിരിയടക്കിപ്പിടിച്ചിരുന്നു. എന്നിട്ട് രാമുവിന്‌ വിശദീകരണം നല്‍കി: രാമൂ, ഇത് നോവലല്ല; നമ്മുടെ ലൈബ്രറി തയ്യറാക്കിയ പ്രാദേശിക ടെലഫോണ്‍ ഡയറക്ടറിയാണ്‌.

സിഗരറ്റ്


കുസൃതിക്കാരനായ മകന്‍ ഉച്ചയോടെ സ്കൂളില്‍ നിന്നും തിരിച്ചെത്തി. അമ്മ ചോദിച്ചു: എന്ത് പറ്റി? എന്താ ഇത്ര നേരത്തെ ഇങ്ങ് പോന്നത്?
മകന്‍: എന്നെ പുറത്താക്കി.
അമ്മ: എന്തിന്‌? നീ എന്ത് തെറ്റാ ചെയ്തത്?
മകന്‍: അക്കരയിലെ രാജന്‍ സിഗരറ്റ് വലിച്ചത് സാര്‍ കണ്ടു പിടിച്ചു; എന്നിട്ട് രണ്ടാളെയും പുറത്താക്കി.
അമ്മ: അവന്‍ സിഗരറ്റ് വലിച്ചതിന്ന് എന്തിനാടാ നിന്നെ പുറത്താക്കിയത്?
മകന്‍: ഞാന്‍ വലിച്ചെറിഞ്ഞ കുറ്റി പെറുക്കിയാ അവന്‍ വലിച്ചത്.

ഇനി ആരെയും പേടിക്കേണ്ടല്ലോ


ആഭരണ മോഷണക്കേസില്‍ പിടിക്കപ്പെട്ട നാണുവിനെ കോടതി വെറുതെ വിട്ടു. തെളിവില്ലെന്നതായിരുന്നു കാരണം. വിധി പ്രസ്താവിച്ച ശേഷം മജിസ്ട്രേറ്റ് നാണുവിനോട് ചോദിച്ചു: നിങ്ങള്‍ക്ക് സന്തോഷമായോ?
നാണു: പെരുത്ത് സന്തോഷായി ഏമാനേ.
മജിസ്ട്രേറ്റ്: ശരി, നിങ്ങള്‍ക്ക് പോകാം.
നാണു: അപ്പോ, ഏമാനേ, എനിക്കാ ആഭരണം  വിറ്റ് കാഷ് ചെലവാക്കാലോ അല്ലേ? ഇനി ആരെയും പേടിക്കേണ്ടല്ലോ.

ആദ്യത്തെ ഓപറഷന്‍


ഓപറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗി ഡോക്ടറോട്: ഡോക്ടര്‍, എനിക്ക് പേടിയാകുന്നു.
ഡോക്ടര്‍: സാരമില്ല; ധൈര്യമായിരിക്കൂ.
രോഗി: എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഓപറഷനാണിത്; അതാണ്‌ പേടി.
ഡോക്ടര്‍: എന്‍റെയും ആദ്യത്തെ ഓപറഷനാണിത്.

അടക്ക ബിറ്റിട്ട് മാങ്ങ


മലപ്പുറത്ത് ഒരു സ്കൂളില്‍, ടീച്ചര്‍: അബൂ, നീ എന്താ ഫീസടക്കാത്തത്?
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; മാങ്ങ ബിറ്റിട്ട് അടക്കാന്ന്.
ടീച്ചര്‍: നീ ബുക്ക് വാങ്ങിയിട്ടുമില്ലല്ലൊ.
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; അടക്ക ബിറ്റിട്ട് മാങ്ങാന്ന്.

ഹോം വര്‍ക്ക്


ടിന്‍റു മോന്‍ ഒരു കടയില്‍ ചെന്നു കടക്കാരനോട്: 22 രൂപ വിലയുള്ള മൂന്ന് കിലോ അരി, 10 രൂപയ്ക്ക് പുളി, 30 രൂപ വിലയുള്ള പയര്‍ 500 ഗ്രാം. ഇവ എല്ലാംകൂടി എത്ര വരും?
കടക്കാരന്‍ കണക്ക് എഴുതിക്കൂട്ടി ഉത്തരം നല്‍കി: 91 രൂപ.
ടിന്‍റു മോന്‍: ഞാന്‍ 500 ന്‍റെ നോട്ട് തന്നാല്‍ ബാക്കി എത്ര തരും?
കടക്കാരന്‍: 500 നു ചില്ലറയില്ല കുട്ടീ.
ടിന്‍റു മോന്‍: ബാക്കി തരണമെന്നില്ല; എത്രയുണ്ടാകുമെന്ന് പറഞ്ഞാല്‍ മതി. ഇത് നാളേക്കുള്ള ഹോം വര്‍ക്കാണ്‌.

ഞാന്‍ പണം ചെലവാക്കാം



ഒരച്ഛന്‍ മകനെ പഠിപ്പിച്ച് ഉദ്യോഗം നേടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: നിന്‍റെ ശമ്പളത്തില്‍ നിന്ന് നിന്‍റെ അത്യാവശ്യ ചെലവ് കഴിച്ച് ബാക്കി എനിക്ക് തരണം.
മകന്‍: അത് നടക്കില്ല.
അച്ഛന്‍: നിനക്ക് പഠിക്കാന്‍ പണം മുടക്കിത്തന്നത് ഞാനല്ലേ?
മകന്‍: അത് ശരിയാണ്‌.
അച്ഛന്‍: അപ്പോള്‍ അതിന്ന് നന്ദി കാണിക്കണ്ടേ?
മകന്‍: തീര്‍ച്ചയായും വേണം.
അച്ഛന്‍: അപ്പോള്‍ നിന്‍റെ ശമ്പളം എന്നെ ഏല്‍പ്പിക്കില്ലേ?
മകന്‍: അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ; ഒരു കാര്യം ചെയ്യാം, ഇനി അച്ഛന്‍ പഠിക്കാന്‍ പോയ്ക്കോ, ഞാന്‍ പണം ചെലവാക്കാം.

കള്ളവണ്ടി


ആദ്യമായി ട്രെയിനില്‍ യാത്ര ചെയ്യുകയാണ്‌ രാമു. കണ്ടക്ടര്‍ വരുമ്പോള്‍ ടിക്കറ്റ് എടുക്കാമെന്ന് കരുതി ഇരിക്കുകയാണ്‌. അപ്പോഴുണ്ട് ടി.ടി.ആര്‍. വരുന്നു. അയാള്‍ രാമുവിനോട്: ടിക്കറ്റ് എവിടെ?
രാമു: ടിക്കറ്റ് എടുത്തിട്ടില്ല; കണ്ടക്ടര്‍ ഇത് വരെ വന്നിട്ടില്ല, അത് കൊണ്ടാ എടുക്കാഞ്ഞത്.
ടി.ടി.ആര്‍: കള്ളവണ്ടി കയറിയിട്ട് പൊട്ടന്‍ കളിക്കുന്നോ?
രാമു: അറിയാതെ പറ്റിപ്പോയതാണ്‌; ഇത് കള്ളവണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു.

ടോപ് ഗിയര്‍


ലോകപരിചയം നന്നെക്കുറഞ്ഞ ഒരു പുത്തന്‍പണക്കാരന്‍ ഒരു കാറു വാങ്ങി. എന്നിട്ട് ഡ്രൈവറെ കൂലിക്ക് വെച്ചു. വാഹനത്തിന്‍റെ കന്നിയോട്ടം നടത്തുകയാണ്‌. ഡ്രൈവര്‍ ഗിയര്‍
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനെ പറ്റി ചോദിച്ച മുതലാളിക്ക് അയാള്‍
വിശദീകരിച്ച് കൊടുത്തു: ആദ്യം ഫസ്റ്റ് ഗിയര്‍, പിന്നെ സെകന്‍റ്‌, പിന്നെ
തേഡ്......... അങ്ങനെയാണ്‌ വണ്ടി ഓടിക്കുന്നത്.
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാതെ അയാള്‍
ചോദിക്കുകയാണ്‌: എന്നാലും എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്? ആദ്യം തന്നെ ടോപ് ഗിയറിലങ്ങോടിച്ചാല്‍ പോരേ? എന്നാല്‍ തുടക്കം മുതല്‍ തന്നെ വണ്ടി നല്ല സ്പീഡില്‍ പോവുകയില്ലേ?

പൂച്ച


പണ്ടൊരു നാട്ടുമ്പുറത്തുകാരന്‍ കുട്ടി ഇംഗ്ളീഷ് പഠിക്കാന്‍ പോയി. ഒരു ദിവസത്തെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി അമ്മയോട് പരാതി പറഞ്ഞു.: ഇംഗ്ളീഷ് പഠിക്കാന്‍ കഴിയില്ല. മലയാളമാകുമ്പോള്‍ 'പൂ' 'ച്ച' എന്നെഴുതി 'പൂച്ച' എന്ന് വായിച്ച് 'പൂച്ച' എന്ന് തന്നെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ മതി. ഇംഗ്ളീഷിലാകുമ്പോള്‍ 'സി എ ടി' എന്നെഴുതണം; എന്നിട്ടത് 'ക്യാറ്റ്' എന്ന് വായിക്കണം; അതും പോര 'പൂച്ച എന്ന് അര്‍ത്ഥവും പറയണം. എനിക്ക് വയ്യാ

വിഡ്ഢി


ബര്‍ണാഡ്ഷായെ അദ്ദേഹത്തിന്‍റെ ഒരെതിരാളി പരിഹസിച്ചു: 'വിഡ്ഢിത്തത്തിന്ന് ഒരു ആഗോള മല്‍സരം സംഘടിപ്പിച്ചാല്‍ താങ്കള്‍ക്ക് ഒന്നാം സമ്മനം കിട്ടും.'
ഷാ: 'എന്ന് തന്നെയാണ്‌ ഞാനും കരുതിയിരുന്നത്; എന്നാല്‍ താങ്കളെ പരിചയപ്പെട്ടപ്പോള്‍ ആ ധാരണ മാറിയിരിക്കുന്നു. ഇനിയെനിക്ക് രണ്ടാം സ്ഥാനമേ കിട്ടുകയുള്ളു.'

പെന്‍സില്‍


യുവ നാടകകൃത്ത്: സര്‍, ഞാന്‍ ഒരു നാടകം താങ്കളെ ഏല്‍പിച്ചിരുന്നു; ഒന്ന് പരിശോധിച്ച് തിരുത്തിത്തരാനായിട്ട്. അത് തീര്‍ന്നുവോ?
ഷാ: തീര്‍ന്നു, തീര്‍ന്നു.
യു.നാ: എന്നാല്‍ അതിങ്ങ് തന്നാല്‍ നന്നായിരുന്നു.
ഷാ: എന്ത്?
യു.നാ: അല്ല, ആ നാടകം.
ഷാ: ഓ, ക്ഷമിക്കണം; ഞാനെന്‍റെ പെന്‍സില്‍ തീര്‍ന്ന കാര്യമാണ്‌ പറഞ്ഞത്.

എനിക്കതും അറിയാം



ഒരു പൊങ്ങച്ചക്കാരന്‍ തനിക്ക് എല്ലാം അറിയാമെന്ന് ബര്‍ണാഡ് ഷായെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമയാണ്‌.
സഹി കെട്ട ഷാ പറഞ്ഞു: കാര്യങ്ങളൊക്കെ നമ്മള്‍ രണ്ട് പേര്‍ക്കും അറിയാമെന്ന് നമുക്ക് രണ്ട് പേര്‍ക്കും അറിയാമല്ലോ.
അയാഅള്‍: അതെങ്ങനെ?
ഷാ: നിങ്ങള്‍ ഒരു ബോറനാണെന്നതൊഴികെ മറ്റെല്ലാം നിങ്ങള്‍ക്കറിയാമെന്‍ തോന്നുന്നു; എനിക്കതും അറിയാം.

രണ്ട് ബിഷപ്പുമാര്‍


പത്രക്കാര്‍ ഷായോട്: താങ്കളെന്ത് കൊണ്ടാണ്‍ ഒരു റോമന്‍ കത്തോലിക്കനാകാഞ്ഞത്?
ഷാ: ചര്‍ച്ച് ഓഫ് റോമിന്‌ രണ്ട് ബിഷപ്പുമാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല.

മുട്ടയിടാന്‍


ഒരു നാടക നടിയോട് ബര്‍ണാഡ് ഷാ: താങ്കളുടെ അഭിനയം ഇനിയും നന്നാക്കണം.
നടി: ഞാനീ നാടകത്തില്‍ അഭിനയിച്ച പോലെ താങ്കള്‍ക്കഭിനയിക്കാന്‍ കഴിയുമോ?
ഷാ: ഒരു കോഴിമുട്ട രുചിച്ച് നോക്കി അത് നല്ലതോ ചീത്തയോ എന്ന് പറയാന്‍ എനിക്ക് കഴിയും. ചീത്തയെന്ന് പറയുമ്പോഴേക്ക് അത് പോലെ ഒരു മുട്ടയിടാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം ​മുട്ടും.

നര്‍ത്തകി


ഒരിക്കല്‍ ബര്‍ണാഡ് ഷാ ഒരു കപ്പല്‍ യാത്രയിലായിരുന്നു. നല്ല തടിയുള്ള ഒരു നര്‍ത്തകിയും ആ കപ്പലില്‍ ഉണ്ടായിരുന്നു. അവര്‍ ഷായുമായി പരിചയപ്പെട്ടു. ശേഷമവര്‍ കപ്പലിന്‍റെ മുകള്‍ത്തട്ടിലേക്ക് പോയി. അല്‍പ്പ സമയത്തിനകം ​കാലാവസ്ഥ മോശമായി; കപ്പല്‍ ആടിയുലഞ്ഞു.
അപ്പോള്‍ കപ്പിത്താന്‍: പേടിക്കനൊന്നുമില്ല; ചെറിയൊരു കാറ്റ് അത്രയേ ഉള്ളൂ.
ഷാ: ഓ, അത്രയേ ഉള്ളോ? ഞാന്‍ കരുതി ആ നര്‍ത്തകി നൃത്തം തുടങ്ങിയതാണെന്ന്.

അലക്സാൻഡർ


അലക്സാണ്‍ഡര്‍ ചക്രവര്‍ത്തി ഒരിക്കല്‍ ഗ്രീസിലെ തത്വ ചിന്തകനായ ഡയോജെനിസിനെ കണ്ടു. സന്തോഷത്തോടെ അലക്സാണ്‍ഡര്‍ പറഞ്ഞു: ഞാന്‍ അലക്സാണ്‍ഡര്‍ ആയിരുന്നില്ലെങ്കില്‍ ഡയോജെനിസ് ആകാന്‍ ആഗ്രഹിക്കുമായിരുന്നു.
ഡയോജനിസ്: ഞാന്‍ ഡയോജനിസ് ആയിരുന്നില്ലെങ്കിലും അലക്സാണ്‍ഡറാകാന്‍ കൊതിക്കുമായിരുന്നില്ല. എനിക്ക് അലക്സാണ്‍ഡറല്ലാത്ത മറ്റാരെങ്കിലും ആയാല്‍ മതി.

കള്ളന്‍ ആദ്യം


ഒരു വക്കീലും ഡോക്ടറും തമ്മില്‍ തര്‍ക്കം; ആരാണ്‌ ആദ്യം പോകേണ്ടതെന്ന്. ഡയോജനിസ് പറഞ്ഞു: കള്ളന്‍ ആദ്യം; പിന്നെ ആരാച്ചര്‍.

അത്യാഹിതം


ഇങ്‌ഗ്ലാന്‍ഡിലെ പാര്‍ലമെന്റേറിയനായിരുന്ന ഡിസ്റേലിയോട് ഒരു പത്രക്കാരന്‍: ദൌര്‍ഭാഗ്യവും അത്യാഹിതവും തമ്മിലുള്ള വ്യത്യാസമെന്താണ്‌?

ഡിസ്റേലി: മിസ്റ്റര്‍ ഗ്ലാഡ്‌സ്‌റ്റണ്‍ അതായത് നമ്മുടെ  പ്രധാനമന്ത്രി  തെംസ് നദിയില്‍ വീണാല്‍ അതൊരു ദൌര്‍ഭാഗ്യമാണ്‌; അദ്ദേഹത്തെ ആരെങ്കിലും വലിച്ച് കരക്കിട്ടാല്‍ അതൊരു അത്യാഹിതമായിരിക്കും.

അപഖ്യാതി

തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തിയ ആളോട് ഡയോജനിസ് പറഞ്ഞു: നിങ്ങള്‍ എന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുകയില്ല.  നിങ്ങളെ ക്കുറിച്ച് കുറെ നന്മകള്‍ ഞാന്‍ പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കാത്തത് പോലെ. 

ഉപദേശം തേടണം


മഹാരാഷ്ട്രാ ഗവര്‍ണ്ണറായിരുന്ന പി.വി.ചെറിയാന്‍റെ ഭാര്യ താരാ ചെറിയാന്‍: ഒരു കാര്യം ചെയ്യും മുമ്പ് 20 പേരോടെങ്കിലും അന്വേഷിക്കണം; അത്രയും സുഹൃത്തുക്കളില്ലെങ്കില്‍ 15 പേരോടെങ്കിലും; അത്രയുമില്ലെങ്കില്‍ 10 എങ്കിലും; അതുമില്ലെങ്കില്‍ 5. ഇനിയൊരാള്‍ക്ക് തീരെ സുഹൃത്തുക്കളില്ലെങ്കില്‍ അയാള്‍ ഭാര്യയോട് ഉപദേശം തേടണം; എന്നിട്ട് നേരെ എതിരായി പ്രവര്‍ത്തിക്കണം.

ഇ.എം.എസ്


1959-ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിട്ടതിന്ന് ശേഷം ഒരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇ.എം.എസ്. ഇത് കണ്ട് അമ്പരന്ന ഒരാള്‍ അദ്ദേഹത്തോട്: എന്താ ബസില്‍?
ഇ.എം.എസ്: ഒരു യാത്ര ചെയ്യേണ്ടി വന്നു അതുകൊണ്ടാണ്‌.

ഹ്യൂമന്‍ ബീയിങ്സ്


തിരുവല്ല ലയണ്‍സ് ക്ലബ്ബുകാര്‍ ശ്രീ. കെ.ജി.എന്‍. നമ്പൂതിരിപാടിനെ ഒരിക്കല്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു.
അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെ: "ലയണ്‍സ്, ലയണസ് ആന്‍റ്‌ ഹ്യൂമന്‍ ബീയിങ്സ്..... "

ബിവെയര്‍ ഓഫ് ഡോഗ്സ്


'ബിവെയര്‍ ഓഫ് ഡോഗ്സ്' എന്ന് വീടിന്ന് മുമ്പില്‍ ബോഡ് തൂക്കിയിരുന്ന ഒരാളോട് കെ.ജി.എന്‍.നമ്പൂതിരിപ്പാട്: ഹലോ, നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഈ ബോഡ് മാറ്റിവയ്കാറുണ്ടോ?
അയാള്‍: ഇല്ല.
(ഉത്തരം പറഞ്ഞ ശേഷമാണ്‌ അയാള്ക്ക് അമളി മനസ്സിലായത്)

ഇംഗ്ലീഷ് അറിയില്ലേ?


കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍ ഒരു യോഗത്തില്‍ ഇംഗ്ളീഷിലാണ്‌ പ്രസംഗിക്കുന്നത്. ഇത് കണ്ട കെ.ജി.എന്‍. നമ്പൂതിരി: മലയാളത്തില്‍ പ്രസംഗിച്ചാല്‍ പോരേ?
മന്ത്രി: ഇവിടെയിരിക്കുന്നവര്‍ക്കെന്താ ഇംഗ്ലീഷ് അറിയില്ലേ?
കെ.ജി.എന്‍: അറിയാം; അത് കൊണ്ട് തന്നെയാ ചോദിച്ചത്.

അരമണിക്കൂര്‍


മഹാത്മാ ഗാന്ധിയും തിലകനും ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ എത്തേണ്ടതുണ്ടായിരുന്നു. ഗാന്ധിജി സമയത്ത് തന്നെ എത്തി; അദ്ദേഹം പ്രസംഗം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ്‌ തിലകന്‍ സ്ഥലത്തെത്തിയത്. ഇത് കണ്ട ഗാന്ധിജിയുടെ കമന്‍റ്‌: തിലകന്‍ ഇവിടെ എത്താന്‍ അര മണിക്കൂര്‍ താമസിച്ചിരിക്കുന്നു; ഇനി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ അര മണിക്കൂര്‍ താമസിച്ചാല്‍ അതിന്നുത്തരവാദി തിലകനായിരിക്കും.

തീക്കനല്‍ 


ഇംഗ്ലന്‍ഡിലെ പ്രശസ്ത സാഹിത്യകാരനായ സോമര്‍ സെറ്റ് മോമിനോട് ഒരു യുവ കഥാകൃത്ത് ചോദിച്ചു: ഞാന്‍ എന്‍റെ കഥകളില്‍ കൂടുതല്‍ തീക്കനല്‍  ഇടണമോ?
സോമര്‍ സെറ്റ് മോം: വേണ്ട, നേരെ മറിച്ചാണ്‌ ഇടേണ്ടത്.

ഉള്ളൂര്‍



പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്ന് സ്മാരകമുണ്ടാക്കാനായി പിരിവുകാര്‍ ഉള്ളൂരിന്‍റെ അടുത്ത് ചെന്നു. ഉള്ളൂര്‍: അതേയതെ, അയാള്‍ മരിച്ചത് വലിയ നഷ്ടമായിപ്പോയി. എനിക്കും ഇതാ 25 രൂപ ഇപ്പോള്‍ നഷ്ടമായി.

ഫിഫ്റ്റി ഫിഫ്റ്റി


രാജന്‍ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നു. കോഴിക്കറിക്ക് ഓഡര്‍ കൊടുത്തു. കഴിച്ചപ്പോള്‍ രുചിഭേദം അനുഭവപ്പെട്ടതിനാല്‍ സപ്ലയറെ വിളിച്ച് അന്വേഷിച്ചു.
സപ്ലയര്‍: കോഴി കുറവായതിനാല്‍ അല്‍പ്പം കുതിര മാംസം കൂടി ചേര്‍ത്തു.
രാജന്‍: എത്ര ചേര്‍ത്തു?
സപ്ലയര്‍: ഫിഫ്റ്റി ഫിഫ്റ്റി.
രാജന്‍: ഫിഫ്റ്റി ഫിഫ്റ്റി എന്നാല്‍......?
സപ്ലയര്‍: ഒരു കോഴിക്ക് ഒരു കുതിര.

ഉടന്‍


അമേരിക്കയില്‍ ആഭ്യന്തരകലഹം നടക്കുന്ന കാലം. എല്ലാ വിവരങ്ങളും തന്നെ അപ്പപ്പോള്‍ അറിയിക്കണമെന്ന് പ്രസിഡന്‍റ്‌ ലിങ്കണ്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഒരു ജനറല്‍ അയച്ച സന്ദേശം: പത്തു പശുക്കളെ പിടികൂടിയിരിക്കുന്നു; എന്തു ചെയ്യണം?
ലിങ്കണ്‍: ഒട്ടും താമസിക്കരുത്; ഉടന്‍ പാല്‌ കറക്കുക.

ദയ കാണിക്കണം


സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട യുവാവ് ആരോപിക്കപെട്ട കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യം വന്നു. ശിക്ഷവിധിക്കുന്നതിന്ന് മുമ്പായി അയാളോട് കോടതി ചോദിച്ചു: അവസാനമായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?
പ്രതി:  എന്നോട് ദയ കാണിക്കണം. ഞാന്‍ അച്ഛനും അമ്മയും ഇല്ലാത്തവനാണ്‌.

വാല്‌ കാലാവുകയില്ല


ഒരു പ്രസംഗത്തിനിടെ അബ്രഹാം ലിങ്കണ്‍: വാലു കൂടി കാലാണെന്ന് കണക്കാക്കിയാല്‍ ഒരാടിന്‌ മൊത്തം എത്ര കാലുണ്ടാകും?
സദസ്സ്യര്‍: അഞ്ച്.
ലിങ്കണ്‍: ഇല്ല; നാല്‌ തന്നെ. പേര്‌ മാറ്റി വിളിച്ചത്കൊണ്ട് വാല്‌ കാലാവുകയില്ല.

തറ വരെ


ഒരാള്‍: മനുഷ്യന്‍റെ കാലുകള്‍ക്ക് എന്ത് നീളം വേണം?
രണ്ടാമന്‍: അയാളുടെ ഇടുപ്പില്‍ നിന്ന്  തറവരെ എത്താനുള്ള നീളം.

ജനുവരിയില്‍



ജോലിയില്‍ നിന്ന് വിരമിച്ച ഒരാള്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവ് ഹാജറാക്കണമായിരുന്നു. ഇങ്ങനെ ചട്ടപ്പടി എല്ലാ മാസവും തുടര്‍ന്ന് വരുകയായിരുന്നു ഒരാള്‍. അതിനിടെ ഇയാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ ജനുവരി മാസം പെന്‍ഷന്‌ പോകാന്‍ കഴിഞ്ഞില്ല. ഫെബ്രുവരിയില്‍  രണ്ടും ഒരുമിച്ച് വാങ്ങാന്‍ ചെന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ മാത്രമേ കൊടുത്തുള്ളു. കാരണം ചോദിച്ചപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവില്ല എന്നായിരുന്നു മറുപടി.
അത് ഞാന്‍ ഹാജറാക്കിയിട്ടുണ്ടെന്ന് ബോധിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി: ഫെബ്രുവരിയില്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്‍റെ തെളിവാണ്‌ ഹാജറാക്കിയത്; ജനുവരിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത്തിന്ന് തെളിവില്ല.

എസ്.ഐ. ഏമാന്‍ തന്നെ


ബാബു ചില പോലീസുകാരുടെ അപ്രീതി സമ്പാദിച്ചതിനാല്‍ ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടു. സമീപത്തുള്ള കാട്ടില്‍ ഒരു കണ്ണന്‍ വെടിയേറ്റ് മരിച്ചിരുന്നു. ബാബുവാണ്‌ വെടിവച്ചതെന്നായിരുന്നു പോലീസിന്‍റെ വാദം. നിരക്ഷരനായ ഒരു സാധുവായിരുന്നു പോലീസിന്‍റെ സാക്ഷി. പറഞ്ഞു പഠിപ്പിച്ച പോലെ തന്നെ അയാള്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.
ബാബുവിന്‍റെ വക്കീല്‍ ക്രോസ് വിസ്താരം നടത്തുകയാണ്‌. സാക്ഷി പറഞ്ഞ കാര്യങ്ങള്‍ അതേ പടി അയാളെക്കൊണ്ട് പല തവണ പറയിച്ച ശേഷം പെട്ടെന്ന് ചോദിച്ചു: ഇത് ഇങ്ങനെ ഇവിടെ പറയാന്‍ ആരാ നിങ്ങളോട് പറഞ്ഞത്? സാദാ പോലീസുകാരില്‍ ആരെങ്കിലുമാണോ അതോ എസ്.ഐ. തന്നെ നേരിട്ട് പറഞ്ഞുവോ?
സാക്ഷി: എസ്.ഐ. ഏമാന്‍ തന്നെ നേരിട്ട് പറഞ്ഞതാണ്‌.

മാന്യമായി


വുഡ്രോ വില്‍സണ്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. 'മാന്യമായി പെരുമാറൂ നിങ്ങള്‍, ആണാണെങ്കിലും, പെണ്ണാണെങ്കിലും'. ഇതോടെ അയാള്‍ നിശ്ശബ്ദനായി.

കണ്ടാല്‍ അറിഞ്ഞുകൂടേ?


ഒരിക്കല്‍ നാരായണ ഗുരു തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അടുത്തിരിക്കാന്‍ വന്ന നമ്പൂതിരി ചോദിച്ചു: എന്താ പേര്‌?
 ഗുരു: നാരായണന്‍
നമ്പൂതിരി: ജാതിയില്‍ ആരാ?
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടേ?
നമ്പൂതിരി: അറിഞ്ഞുകൂടാ.
ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാലെങ്ങനെ അറിയും?

തുപ്പിയാല്‍


ഒരാള്‍ നാരായണ ഗുരുവിനോട്: ഇന്ത്യക്കാരെല്ലാം ചേര്‍ന്ന് തുപ്പിയാല്‍ ഇവിടെയുള്ള വെള്ളക്കാരെല്ലം മുങ്ങിച്ചത്ത് പോകുമല്ലോ.
ഗുരു: അത് ശരിയാണ്‌; എന്നാല്‍ വെള്ളക്കാരനെ കാണുമ്പോള്‍ വായില്‍ തുപ്പലുണ്ടായിട്ട് വേണ്ടേ?

നനഞ്ഞെങ്കില്‍


ഒരു ജനപ്രതിനിധി ബസിലെ ചോര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ പരാതിപ്പെട്ടു: ബസിലിരിക്കുമ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ചാലും ചോരുന്നു.
സര്‍ സി.പി: കുട നിവര്‍ത്തിപ്പിടിച്ചിട്ടും നനഞ്ഞെങ്കില്‍ മെമ്പറുടെ കുടയില്‍ ദ്വാരമുള്ളത് കൊണ്ടായിരിക്കും.

അശ്ലീലപദങ്ങള്‍


ഡോക്ടര്‍ ജോണ്‍സണ്‍ തയ്യാറാക്കിയ നിഘണ്ടുവില്‍ അശ്ലീല പദങ്ങളുണ്ടെന്ന് ഒരു വായനക്കാരി കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി: 'ശരിയാണ്‌ മാഡം, നിങ്ങളവ തെരയുമെന്നെനിക്കറിയാമായിരുന്നു.'

ഒഴിവുദിവസം

ഭാഗ്യം പ്രവചിക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് ചെന്ന ഹിറ്റ്ലര്‍ അദ്ദേഹമെന്നാണ്‌ മരിക്കുക എന്ന ചോദിച്ചു.
പ്രവാചക: ജൂതരുടെ ഒരൊഴിവ് ദിവസമാണ്‌ താങ്കള്‍ മരിക്കുക.
ഹിറ്റ്ലര്‍: അതെന്താണ്‌?
പ്രവാചക: നിങ്ങള്‍ മരിക്കുന്നത് എന്നായാലും അന്ന് ജൂതന്‍മാര്‍ക്ക് ഒരൊഴിവ് ദിവസമായിരിക്കും.

രോഗം മുഴുവന്‍


ക്ഷയരോഗം വന്ന് വര്‍ഷങ്ങളോളം കിടപ്പിലായ ശേഷം മരണപ്പെട്ട ഒരു പണക്കാരന്‍റെ കാര്യസ്ഥനെ സമീപിച്ച് ഒരാള്‍ ചോദിച്ചു: 'മുതലാളി മരിച്ചപ്പോള്‍ നല്ല കോള്‌ കിട്ടിക്കാണുമല്ലോ.
കാര്യസ്ഥന്‍: എനിക്കും മുതലാളിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും കിട്ടി.
അയാള്‍: അതേയോ; എത്ര വീതം കിട്ടി.
കാര്യസ്ഥന്‍: സ്വത്ത് മുഴുവന്‍ ഡോക്ടര്‍മാര്‍ കൊണ്ട് പോയി. രോഗം മുഴുവന്‍ എനിക്കും കിട്ടി.

തിരിച്ചേല്‍പ്പിക്കാന്‍....


റോഡിലൂടെ അതിവേഗത്തില്‍ ഒരു ട്രക്ക് വരുന്നത് കണ്ട സര്‍ദാര്‍ജി പെട്ടെന്ന് അടുത്തുള്ള കടയുടെ പിന്നില്‍ പോയൊളിച്ചു.
സുഹൃത്ത്: ട്രക്കിന്‍റെ മരണപ്പാച്ചില്‍ കണ്ട് ഓരത്തേക്ക് മാറി നിന്നാല്‍ അത് മനസ്സിലാക്കാം. പക്ഷെ എന്തിനാ കടയുടെ പിന്നില്‍ പോയൊളിച്ചത്?
സര്‍ദാര്‍ജി: ആറ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ട്രക്ക് ഡ്രൈവര്‍ എന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി.
സുഹൃത്ത്: ഓ. അയാള്‍ നിന്നെക്കൂടി തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്നാണോ നീ ഓടിയത്?
സര്‍ദാര്‍ജി: അല്ല; അയാള്‍ അവളെ തിരിച്ചേല്‍പ്പിക്കാന്‍ വന്നതാകുമോ എന്ന് ഭയന്നാണ്‌ ഞാന്‍ ഓടിയത്.

ഉപദേശം


മുല്ലാ നസ്റുദ്ദീന്‍ ഒരു പണക്കാരന്‍റെ അടുത്ത് ചെന്ന് കുറച്ച് പണം കടം ചോദിച്ചു.
അയാള്‍: എന്തിനാ പണം?
മുല്ലാ: ഒരാനയെ വാങ്ങാനാണ്‌.
അയാള്‍: കയ്യില്‍ പണമില്ലതെ ആനയെ പോറ്റാന്‍ കഴിയില്ല.
മുല്ലാ: ഞാന്‍ വന്നത് ഉപദേശത്തിനല്ല; പണത്തിനാണ്‌.

ഗര്‍ഭിണി


എപ്പോഴും സര്‍ദാര്‍ജി ഫലിതങ്ങള്‍, അഥവാ തന്നെക്കുറിച്ചുള്ള കളിയാക്കലുകള്‍, കേട്ട് മടുത്ത ഒരു സര്‍ദാര്‍ജി വീട്ടിലെത്തിയപ്പോള്‍ ഭാര്യയോട്: നിനക്കെങ്കിലും ഞാനുള്‍പ്പെടാത്ത വല്ല കാര്യവും പറയാനുണ്ടോ?
ഭാര്യ: ഉണ്ട്.
സര്‍ദാര്‍: സന്തോഷമായി; പറയൂ.
ഭാര്യ: ഞാന്‍ ഗര്‍ഭിണിയാണ്‌.

ഇസ്തിരിപ്പെട്ടി


രണ്ട് ചെവിയും പൊള്ളിയ നിലയില്‍ ഡോക്ടറെ കാണാനെത്തിയ സര്‍ദാര്‍ജിയോട് ഡോക്ടര്‍ ചോദിച്ചു: ഇതെങ്ങനെ സംഭവിച്ചു?
സര്‍ദാര്‍ജി: ഞാന്‍ വസ്ത്രം ഇസ്തിരിയിട്ടുകൊണ്ടിരിക്കേ ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചു; ഫോണാണെന്ന് കരുതി ഞാന്‍ ഇസ്തിരിപ്പെട്ടിയെടുത്ത് ചെവിയില്‍ വച്ചു. അങ്ങനെയാ ഇടത്തെ ചെവി പൊള്ളിയത്.
ഡോ: അപ്പോള്‍ വലത്തെ ചെവിയോ?
സര്‍ദാര്‍ജി: എന്ത് പറയാനാ, ആ വിവരദോശി രണ്ടാമതും വിളിച്ചു.

റ്റൂത്ത്‌ബ്രഷ്


മുന്‍കോപിയായ ഒരു ഭര്‍ത്താവ് മരിച്ച് പോയ ഭാര്യയെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ എപ്പോഴും ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യാറുണ്ടായിരുന്നല്ലോ. നീ എങ്ങനെയായിരുന്നു എല്ലാം സഹിച്ചത്? നിനക്ക് ദേഷ്യം വരുമ്പോള്‍ നീ എന്താണ്‌ ചെയ്തിരുന്നത്?
ഭാര്യ: ദേഷ്യം വരുമ്പോള്‍ ഞാന്‍ പോയി റ്റൂത്ത്‌ബ്രഷ് കൊണ്ട് ക്ലോസെറ്റ് കഴുകുമായിരുന്നു.
ഭര്‍ത്താവ്: ഇത് നല്ല രസമായിരിക്കുന്നല്ലോ കേള്‍ക്കാന്‍. ആട്ടെ, അങ്ങനെ ചെയ്യുമ്പോള്‍ ദേഷ്യം കുറയുമായിരുന്നോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അതിന്‍റെ ഗുട്ടന്‍സാണ്‌ എനിക്ക് മനസ്സിലാകാത്തത്.
ഭാര്യ: മനുഷ്യാ, നിങ്ങളുടെ റ്റൂത്ത്‌ബ്രഷ് കൊണ്ടായിരുന്നു ക്ലോസെറ്റ് കഴുകിയിരുന്നത്.

അക്കരയ്ക്ക്...



പുഴക്കരയിലിരുന്ന് കാറ്റ്കൊള്ളുകയായിരുന്ന സര്‍ദാര്‍ജിയോട് മറുകരയില്‍ നിന്ന് ഒരാള്‍ വിളിച്ച് ചോദിച്ചു: എനിക്കൊന്ന് അക്കരയ്ക്ക് വരണമെന്നുണ്ട്. എന്തുണ്ട് മാര്‍ഗ്ഗം?
സര്‍ദാര്‍ജി: ഇവനെന്തൊരു മണ്ടനാ? താന്‍ ഇപ്പോള്‍ നില്‍ക്കുന്നത് തന്നെ അക്കരെയല്ലേ?

ഗ്രൈന്ഡര്‍



സര്‍ദാര്‍ജി ഭാര്യയോട്: എടീ, നീ വാങ്ങിയ കറങ്ങുന്ന ക്ലോസെറ്റ് ഉഗ്രന്‍!
ഭാര്യ: ദൈവമേ, ഇയാള്‍ ആ ഗ്രൈന്ഡര്‍ വൃത്തികേടാക്കിയെന്നാ തോന്നുന്നത്.

Tuesday, September 18, 2012

ഷെയര്‍

Pc Sanal Kumar Ias writes:


രണ്ടു വൃദ്ധ ദമ്പതികള്‍ ഒരു restorantil ആഹാരം കഴിക്കാന്‍ ഇരിക്കുന്നു.വൃദ്ധന്‍ ഒരു ബിരിയാണി ഓര്‍ഡര്‍ ചെയ്തു.ബിരിയാണി കൊണ്ട് വന്നു.ഒരു പാത്രം കൂടി തരുമോ?അയാള്‍ ചോദിച്ചു.waitor കൊടുക്കുന്നുവൃദ്ധന്‍ ബിരിയാണിയുടെ നേര്‍പകുതി പകുത്തു മറ്റേ പാത്രത്തില്‍ ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോഴും കഴിക്കുന്നില്ല.വൃദ്ധന്‍ ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ ചെയ്തു അതും നേര്‍ പകുതി പകുത്തു ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു.വൃദ്ധന്‍ കഴിക്കുന്നു.ഭാര്യ കഴിക്കുന്നില്ല.അടുത്ത സീറ്റില്‍ ഇരുന്ന ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.അയാള്‍ ധരിച്ചത് പണത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ ആഹാരം ഷെയര്‍ ചെയ്യുന്നത് എന്നാണു."സര്‍ വിരോധമില്ലെങ്കില്‍ ഒരു ഫുള്‍ ബിരിയാണി അങ്ങയ്ക്ക് വേണ്ടി ഞാന്‍ ഓര്‍ഡര്‍ ചെയ്യാം "അയാള്‍ പറഞ്ഞു
അപ്പോള്‍ വൃദ്ധന്‍ "സോറി.അതല്ല പ്രശ്നം.ഞങ്ങള്‍ എന്തും ഷെയര്‍ ചെയ്തു കഴിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ " വൃദ്ധന്‍ ഒരു ഡ്രിങ്ക്സ് വാങ്ങി പകുതി കുടിച് പകുതി ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. എന്നിട്ട് ചിരി തുടച്ചു കൈ കഴുകാന്‍ പോകുന്നു..അപ്പോള്‍ അടുത്തിരുന്ന ആള്‍ അവരോടു ചോദിക്കുന്നു.അദ്ദേഹം കഴിച്ചു കഴിഞ്ഞല്ലോ.ഇനി മാടത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'
ഭാര്യയുടെ മറുപടി
"കഴിക്കാം പല്ല് അദ്ദേഹത്തിന്റെ വായിലല്ലേ ?അത് വരട്ടെ

Saturday, January 28, 2012

ലവ് ലെറ്റര്‍


സര്‍ദാര്‍ജിക്ക് അയാളുടെ കാമുകി ഒരു ലവ് ലെറ്റര്‍ അയച്ചു. നിരക്ഷരനായ അയാള്‍ക്കത് വായിക്കനായില്ല. അതേ അവസ്ഥയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. വര്‍ഷങ്ങളുടെ ആലോചനയ്ക്ക് ശേഷം, അവസാനം അയാള്‍ തന്‍റെ സുഹൃത്തിനെ സമീപിച്ച് കത്ത് വായിപ്പിക്കാന്‍ തീരുമാനിച്ചു. കത്ത് വായിക്കുമ്പോള്‍ ഉള്ളടക്കം സുഹൃത്ത് അറിയാന്‍ പാടില്ല, അതിന്ന് സര്‍ദാര്‍ ഒരു സൂത്രം പ്രയോഗിച്ചു. സുഹൃത്ത് കത്ത് വായിക്കുമ്പോള്‍ സര്‍ദാര്‍ജി അയാളുടെ രണ്ട് വിരലുകള്‍ സുഹൃത്തിന്‍റെ ചെവിയില്‍ തിരുകി.

നിയമോപദേശം


ഒരു കശാപ്പുകാരന്‍റെ കടയില്‍ നിന്ന് ഒരു നായ ഒരു കഷണം മാംസവും കടിച്ചുകൊണ്ടോടി. നായയെ കശാപ്പുകാരന്‍ തിരിച്ചറിഞ്ഞു. അതൊരു വക്കീലിന്‍റേത് ആയിരുന്നു. അയാള്‍ വക്കീലിനെ സമീപിച്ച് ചോദിച്ചു: നിങ്ങളുടെ നായ എന്‍റെ കടയില്‍ നിന്ന് ഒരു കഷണം മാംസം കടിച്ചു കൊണ്ട് പോയാല്‍ അതിന്‍റെ വില നല്‍കാന്‍ നിയമപരമായി താങ്കള്‍ ബാധ്യസ്ഥനാണോ?
വക്കീല്‍: അതെ.
കശാപ്പുകരന്‍: എങ്കില്‍ എനിക്ക് നിങ്ങള്‍ 50 രൂപ തരണം.
വക്കീല്‍: ഒരു 50 രൂപ ഇങ്ങോട്ട് തരാന്‍ കയ്യിലുണ്ടോ?
കശാപ്പുകാരന്‍: ഉണ്ട്. (വേഗം 50 രൂപാ നോട്ടെടുത്ത് വക്കീലിന്ന് നല്‍കി. 100 രൂപ ഇപ്പോള്‍ കിട്ടുമെന്ന് കരുതി കാത്ത് നിന്നു.)
അല്‍പ്പ സമയം കഴിഞ്ഞു വക്കീല്‍: ഇനിയും നിങ്ങള്‍ പോയില്ലേ?
കശാപ്പുകാരന്‍: എനിക്ക് 100 രൂപ തന്നില്ല.
വക്കീല്‍: നിയമോപദേശം നല്‍കുന്നതിന്ന് ഞാന്‍ വാങ്ങുന്ന ഫീസ് 100 രൂപയാണ്‌. അത്‌കൊണ്ടാണ്‌ മാംസത്തിന്‍റെ 50 കഴിച്ച് ബാക്കി 50 ഇങ്ങോട്ട് വാങ്ങിയത്.

അമ്മയല്ല; അമ്മായി


ഒരു യുവതി ഒരു കുഞ്ഞിനെയുമെടുത്ത് ഡിസ്പെന്‍സറിയില്‍ ചെന്നു അതിന്‍റെ തൂക്കം നോക്കനാവശ്യപ്പെട്ടു. കൌണ്ടറിലുള്ളയാള്‍ പറഞ്ഞു: ഇവിടെയുള്ള ബേബി സ്കെയില്‍ (കുട്ടികളുടെ തൂക്കം നോക്കുന്ന ത്രാസ്) കേടാണ്‌. അത്കൊണ്ട് അമ്മയും കുഞ്ഞും കൂടി അഡല്‍ട്ട് സ്കെയിലില്‍ (വലിയ ആളുകള്‍ക്ക് കയറിനിന്ന് തൂക്കം നോക്കാനുള്ള ത്രാസ്) കയറി അമ്മയുടെയും കുഞ്ഞിന്‍റെയും തൂക്കം നോക്കുക; എന്നിട്ട് കുഞ്ഞിനെ താഴെവച്ച് അമ്മയുടെ തൂക്കം ഒരിക്കല്‍ കൂടി നോക്കുക. ആദ്യത്തെ തൂക്കത്തില്‍ നിന്ന് ഇത് കുറച്ചാല്‍ കുഞ്ഞിന്‍റെ തൂക്കം കിട്ടും.
യുവതി: അത് ഇപ്പോള്‍ നടക്കില്ല.
അയാള്‍: അതെന്താ?
യുവതി: ഞാന്‍ കുഞ്ഞിന്‍റെ അമ്മയല്ല; അമ്മായിയാണ്‌.

എട്ടു കൊല്ലം കൂടി....



പ്രശസ്തനായ ഒരഭിഭാഷകന്‍റെ മകന്ന് അച്ചന്‍റെ തൊഴിലിനോടായിരുന്നു താല്‍പര്യം. അത് കൊണ്ടയാള്‍ നിയമ ബിരുദമെടുത്ത് അച്ചന്‍റെ കൂടെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ഒന്നാമത്തെ ദിവസം മകന്‍ അച്ചനോട് തന്‍റെ സാമര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
മകന്‍: അച്ഛാ, അച്ഛന്‍ 8 കൊല്ലമായി വാദിച്ചുകൊണ്ടിരിക്കുന്ന രാമന്‍ നായരുടെ കേസില്ലേ? അദ്ദേഹത്തിന്‍റെ അനുജനുമായുള്ള സ്വത്ത് തര്‍ക്കം. അത് ഇന്ന് ഞാന്‍ അവസാനിപ്പിച്ചു. എങ്ങനെയുണ്ടെന്‍റെ മിടുക്ക്?
അച്ഛന്‍: ഇനിയൊരു എട്ടു  കൊല്ലം കൂടി ആ കേസില്‍ നിന്ന് നമുക്ക് വരുമാനം ലഭിക്കുമായിരുന്നു. അതാ താന്‍ ഒറ്റ നാള്‍ കൊണ്ട് ഇല്ലാതാക്കിയത്. താന്‍ ഗുണം പിടിക്കില്ല.

എങ്ങോട്ടാ പോകേണ്ടത്?



ഒരാള്‍ ഓടിക്കിതച്ച് റയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ട് കൌണ്ടറിലുള്ള ആളോട് ചോദിച്ചു: ഇനി തെക്കോട്ട് എപ്പോഴാ വണ്ടിയുള്ളത്?
കൌണ്ടര്‍: 20 മിനിറ്റ് കഴിയണം.
അയാള്‍: വടക്കോട്ടോ?
കൌണ്ടര്‍: അര മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ. അല്ല നിങ്ങള്‍ക്ക് എങ്ങോട്ടാ പോകേണ്ടത്?
അയാള്‍: എനിക്ക് പടിഞ്ഞാറോട്ടാ പോകേണ്ടത്. ഈ റയിലൊന്ന് മുറിച്ചുകടക്കാനാ വണ്ടിയുടെ സമയം ചോദിച്ചത്.

വിശ്വാസമില്ല അല്ലെ?


അവറാന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. പല തവണ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഫലം കണ്ടില്ല. അവസാനം അയാള്‍ ഒരു നേര്‍ച്ച നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥിച്ചു: ദൈവമേ എനിക്ക് ഒരു 100 രൂപ വീണു കിട്ടിയാല്‍ 50 ഞാന്‍ അടുത്ത നേര്‍ച്ചപെട്ടിയില്‍ ഇട്ടോളാം. 1000 കിട്ടിയാല്‍ 500 ഇട്ടോളാം. ഈ നേര്‍ച്ച കാരണമായെങ്കിലും എന്നെ ഒന്ന് സഹായിക്കണേ.
പ്രാര്‍ത്ഥന ഫലിച്ചു. അവറാന്‌ വഴിയില്‍ നിന്ന് 5000 രൂപ കിട്ടി. നാലുപാടും നിരീക്ഷിച്ച്‌ ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കാഷെടുത്ത് കീശയിലാക്കി ആഞ്ഞു വലിച്ച് നടക്കുന്നതിന്നിടയില്‍ അയാള്‍ പിറുപിറുത്തു: എന്നാലും നീ വല്ലാത്തൊരു ദൈവം തന്നെ; നിന്‍റെ വിഹിതം 5000 അവിടെ വച്ച് ബാക്കി 5000 മാത്രമേ നീ എന്‍റെ കയ്യില്‍ തന്നുള്ളൂ അല്ലേ? എന്നെ തീരെ വിശ്വാസമില്ല അല്ലെ?

ബുദ്ധിമാന്‍


യുവതി: പ്രേമാഭ്യര്‍ത്ഥനയുമായി നിങ്ങള്‍ എന്‍റെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ധീരതയും ബുദ്ധിയുമുള്ള ഒരാളെ മാത്രമേ ഞാന്‍ പ്രേമിക്കുകയുള്ളൂ.
യുവാവ്: അന്ന് തോണി മറിഞ്ഞു ഭവതി വെള്ളത്തില്‍ പോയപ്പോള്‍ ഞാന്‍ രക്ഷിച്ചില്ലേ? അത് ഞാന്‍ ധീരനാണെന്നതിന്‍റെ തെളിവല്ലേ?
യുവതി: ശരി, അത് ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ ബുദ്ധിമാനാണെന്നതിന്‍റെ തെളിവെവിടെ?
യുവാവ്: അന്ന് വഞ്‌ചി ഞാന്‍ മനപ്പൂര്‍വ്വം മറിച്ചതായിരുന്നു; അപ്പോള്‍ ഞാന്‍ ബുദ്ധിമാനാണെന്നും തെളിഞ്ഞില്ലേ?

ഓര്‍മ്മക്കുറവിന്ന്....


ഭാര്യമാരോടൊത്ത് പാര്‍ക്കില്‍ പോയ പ്രായം ചെന്ന രണ്ട് സുഹൃത്തുക്കള്‍ സൌഹൃദ സംഭാഷണത്തിലായിരുന്നു. ഒന്നാമന്‍ ചോദിച്ചു: ഓര്‍മ്മക്കുറവിനുള്ള ചികില്‍സയ്ക്കായി നിങ്ങള്‍ ഒരു ഡോക്ടറെ കണ്ടെന്ന് കേട്ടു. എന്നിട്ടെന്തായി?
രണ്ടാമന്‍: അവരുടെ ടെക്നിക്കുകള്‍ വളരെ ആധുനികമാണ്‌. എല്ലാം അവര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നു.
ഒന്നാമന്‍: എന്തായിരുന്നു ആ ക്ലിനിക്കിന്‍റെ പേര്‌?
രണ്ടാമന്‍: ഞങ്ങളുടെ വീട്ടിന്‍റെ മുറ്റത്ത് മാര്‍ദ്ദവമേറിയ ഇതളുകളുള്ള ഒരു പുഷ്പമില്ലേ? ഞെട്ടില്‍ മുള്ളുകളുള്ളത്. എന്തായിരുന്നു അതിന്‍റെ പേര്‌?
ഒന്നാമന്‍: 'റോസ്' ആണോ ഉദ്ദേശിച്ചത്?
രണ്ടാമന്‍ (ഭാര്യയുടെ നേരെ തിരിഞ്ഞ്‌): ഏയ് റോസ്, എന്തായിരുന്നു നമ്മള്‍ കഴിഞ്ഞ ആഴ്ച പോയ ആ ക്ലിനിക്കിന്‍റെ പേര്‌?
ഭാര്യ: കഴിഞ്ഞ ആഴ്ച നാം ക്ലിനിക്കില്‍ പോയിരുന്നോ?

മാതൃഭാഷ


അദ്ധ്യാപകന്‍: നമ്മുടെ സ്വന്തം സംസാര ഭാഷയെ പിതൃഭാഷ എന്ന് വിളിക്കാതെ, മാതൃഭാഷ എന്ന് വിളിക്കാന്‍ കാരണമെന്ത്?
കുട്ടി: പിതാവിനേക്കാള്‍ കൂടുതലായി മാതാവ് അതുപയോഗിക്കുന്നത് കൊണ്ട്.

അമ്മായിയമ്മ


യുവതി അയല്‍വാസിയോട്: നിങ്ങളുടെ പട്ടി ഇന്നലെ എന്‍റെ അമ്മായിയമ്മയെ കടിച്ചു.
അയല്‍വാസി: സോറി, എന്താണ്‌ വേണ്ടതെന്ന് വച്ചാല്‍ ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മില്‍ വഴക്കും വക്കാണവും ഒന്നും വേണ്ടാ.
യുവതി: ഞാന്‍ വന്നത് വഴക്കിനും വക്കാണത്തിനുമല്ല. നിങ്ങള്‍ ആ പട്ടിയെ വില്‍ക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് പറയാനാണ്‌; വില എത്രയായാലും വിരോധമില്ല.

ന്യായം


അയല്‍വാസികള്‍ തമ്മിലൊരു കലാപം. സംഭവ പരമ്പര ഇങ്ങനെ.
ഒന്നാമന്‍റെ പട്ടി രണ്ടാമന്‍റെ പൂച്ചയെ കടിച്ചു.
രണ്ടാമന്‍ ആ പട്ടിയെ കല്ലെറിഞ്ഞു; അതിന്‍റെ കാലൊടിഞ്ഞു.
ഒന്നാമന്‍ രണ്ടാമന്‍റെ ഭാര്യുടെ വയറിന്‌  ചവിട്ടി; ആറു മാസം ഗര്‍ഭിണിയായിരുന്ന അവര്‍ അകാലത്തില്‍ പ്രസവിച്ചുപോയി.
ഇത്രയുമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. മൂന്നാമതൊരാളെ ന്യായമനുസരിച്ച് വിധി പറയാന്‍ വേണ്ടി മധ്യസ്ഥനാക്കി നിശ്ചയിച്ചു.

മധ്യസ്ഥന്‍: 1] പൂച്ചക്ക് സാരമായ പരിക്കില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
2] ഒന്നാമന്‍റെ പട്ടിയുടെ കാല്‌ രണ്ടാമന്‍ ഒടിച്ചതിനാല്‍ ആ പട്ടിയെ അയാള്‍ ശുശ്രൂഷിച്ച് സുഖപ്പെടുത്തി ഒന്നാമനെ തിരിച്ചേല്‍പ്പിക്കണം.
3] ഒന്നാമന്‍റെ ഭാര്യയുടെ ഗര്‍ഭം രണ്ടാമന്‍ അലസിപ്പിച്ചതിനാല്‍ അവരുടെ സംരക്ഷണച്ചുമതല അയാള്‍ ഏറ്റെടുക്കുകയും ആറു മാസം ഗര്‍ഭമാകുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം.

വില


രണ്ടു കള്ളന്‍മാര്‍ തമ്മില്‍ കണ്ട് മുട്ടി.
ഒന്നാമന്‍: നിന്‍റെ വാച്ചിന്‌ എന്ത് വിലയായി?
രണ്ടാമന്‍: ആറ്‌ മാസം തടവ്.

ബന്ധു


നവദമ്പതികള്‍ പാര്‍ക്കിലൂടെ നടക്കുകയാണ്‌. അതിനിടെ ഒരു കഴുത മുമ്പിലൂടെ ഓടി. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: നിന്‍റെ ഒരു ബന്ധുവതാ ഓടുന്നു, നിന്നെ കണ്ടിട്ട് മിണ്ടിയില്ലല്ലോ.
ഭാര്യ: അതെന്‍റെ ബന്ധു തന്നെയാണ്‌; വിവാഹത്തിലൂടെയുണ്ടായ ബന്ധു.

കഴുതകള്‍ക്ക്


പരസ്പരം ശത്രുക്കളായി കഴിയുന്ന രണ്ടു പേര്‍ ഒരു നേരിയ വയല്‍ വരമ്പില്‍  നേര്‍ക്കുനേര്‍ എത്തി. ഒരാള്‍ വഴിമാറിക്കൊടുത്താലേ മറ്റേയാള്‍ക്ക് പോകാന്‍ പറ്റുകയുള്ളു.
ഓന്നാമന്‍: ഞാന്‍ കഴുതകള്‍ക്ക് വഴിമാറിക്കുടുക്കറില്ല.
രണ്ടാമന്‍: ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്.
ഇതും പറഞ്ഞ് അയാള്‍ വഴിമാറിക്കൊടുത്തു.

അഥവാ ഉണ്ടെങ്കിലോ?

മീന്‍ കച്ചവടക്കാരനായ ഒരു നിരീശ്വരവാദിയുണ്ടായിരുന്നു. പകല്‍ മുഴുവന്‍ ശക്തമായി ദൈവനിഷേധം പ്രചരിപ്പിക്കും. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ചങ്ങ് നമസ്കരിക്കുകയും ചെയ്യും. ഇത് കൂട്ടുകാരില്‍ ഒരാള്‍ കണ്ടുപിടിച്ചു. അങ്ങാടിയില്‍ സംസാരമായി. ആളുകള്‍ വളഞ്ഞു വച്ച് ചോദിച്ചു: പകല്‍ മുഴുവന്‍ ദൈവ നിഷേധം പ്രസംഗിച്ച് നടന്നിട്ട് രാത്രി വീട്ടില്‍ ചെന്ന് അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ച് നിര്‍വഹിക്കുകയോ? ദൈവമില്ല എന്നല്ലേ തന്‍റെ വാദം? പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: ദൈവം ഇല്ല; അത് തന്നെയാണ്‌ എന്‍റെ വിശ്വാസം. 
നട്ടുകാര്‍: അത് തന്നെയാ ഞങ്ങളും ചോദിക്കുന്നത്; പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: അഥവാ ഉണ്ടെങ്കിലോ?

പഠിച്ചിട്ടില്ല.


അദ്ധ്യാപകന്‍ ക്ലാസില്‍; രാജുവിനോട്: രാജു ബാലുവിന്ന് 10 ശതമാനം പലിശ നിരക്കില്‍ 100 രൂപ കടം കൊടുത്തുവെന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ ബാലുവില്‍ നിന്ന് തിരിച്ച് കിട്ടും?
രാജു: ഒന്നും കിട്ടുകയില്ല.
അദ്ധ്യാപകന്‍: താനെന്താ ഒരു മണ്ടനെപ്പോലെ സംസാരിക്കുന്നത്? ഇന്നത്തെ പാഠം ​നീ തീരെ പഠിച്ചില്ല അല്ലേ?
രാജു: പാഠം ഞാന്‍ ശരിക്കും പഠിച്ചിട്ടുണ്ട്. എന്നാല്‍ സാര്‍ രാജുവിനെ ഒട്ടും പഠിച്ചിട്ടില്ല.

കൈനോട്ടകാരി


ഭാര്യയും ഭര്‍ത്താവും ഉമ്മറത്തിരിക്കെ ഒരു കൈനോട്ടകാരി കയറി വന്നു. ഭാര്യയുടെ കൈ പിടിച്ചിട്ട് പറഞ്ഞു: ഭാവിയെപ്പാറ്റി ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.
ഭാര്യ: ഒന്നും പറയണ്ട.
കൈനോട്ടക്കാരി: 100 വയസ്സ് വരെ ആയുസ്സുണ്ട്.
ഭാര്യ: എനിക്കൊന്നും കേള്‍ക്കണ്ട.
കൈനോട്ടക്കാരി ഭര്‍ത്താവിനോട്: താങ്കളുടെ ഭാവി പറയാം. കൈ കാണിക്കൂ.
ഭര്‍ത്താവ്: എന്‍റെ ഭാവി എനിക്ക് മനസ്സിലായി.
കൈനോട്ടക്കാരി: എന്ത് മനസ്സിലായി?
ഭര്‍ത്താവ്: ഭാവി ഇരുളടഞ്ഞതാണെന്ന് മനസ്സിലായി.
ഭാര്യ: അതെങ്ങനെ മനസ്സിലായി?
ഭര്‍ത്താവ്: നിന്‍റെ ആയുസ്സിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്കെല്ലാം മനസ്സിലായെടീ.

കെട്ടിത്തൂക്കി


ഭാര്യയും ഭര്‍ത്താവും തമ്മില്‍ കടുത്ത പകയാണ്‌. എപ്പോഴും ശണ്ഠ കൂടും. ഭര്‍ത്താവ് ജയിക്കും. ഒരിക്കലെങ്കിലും ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ അവള്‍ കൊതിച്ചു. അവസാനം അവള്‍ വഴി കണ്ടെത്തി; ആത്മഹത്യ ചെയ്യുക. എന്നിട്ട് ഒരു കുറിപ്പും എഴുതി വച്ചു: ഞാന്‍ സ്വയം തൂങ്ങിയതല്ല; എന്നെ എന്‍റെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊന്നതാണ്‌.

മറ്റൊരു ഡോക്ടറെ


ഗുരുതരമായ രോഗം ബാധിച്ച രോഗിയോട് ഡോക്ടര്‍: നിങ്ങളുടെ ചികില്‍സക്കായി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു; ഇനി ഒന്നും ചെയ്യാനില്ല. അവസാനമായി നിങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍....
രോഗി: ഉണ്ട്.
ഡോക്ടര്‍: ആരെ?
രോഗി: മറ്റൊരു ഡോക്ടറെ.

ആമയും മുയലും 


ഉച്ചയൂണു കഴിഞ്ഞ് ക്ലാസിലെത്തിയ അദ്ധ്യാപകന്‍ മേശമേല്‍ തല വച്ച് ഒന്നു മയങ്ങി. അപ്പോഴുണ്ട് ഹെഡ്മാസ്റ്റര്‍ കയറി വരുന്നു. കുട്ടികള്‍ ഒരുമിച്ച് എഴുന്നേറ്റു നിന്ന് പറഞ്ഞു: ഗുഡ് ആഫ്‌റ്റര്‍ നൂണ്‍  സാര്‍.
ഇത് കേട്ടാണ്‌ കക്ഷി ഉണര്‍ന്നത്. ഉടനെ അയാള്‍ പറഞ്ഞു: ഇത് പോലെയായിരുന്നു മുയല്‍ ഉറങ്ങിയത്. അത്കൊണ്ടാണ്‌ ആമ പന്തയത്തില്‍ ജയിച്ചത്.

വിശ്വാസവും കുടയും


നാട്ടില്‍ കടുത്ത വരള്‍ച്ച. എല്ലാ വഴിയും അടഞ്ഞപ്പോഴാണ്‌ നാട്ടുകാര്‍ മുല്ലാ നസ്റുദ്ദീനെ സമീപിക്കാന്‍ തീരുമാനിച്ചത്. അവര്‍ മുല്ലയുടെ വിട്ടിലെത്തി. സങ്കടം പറഞ്ഞു: താങ്കള്‍ അല്‍ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അല്‍ഭുതം കാണിക്കണം.
മുല്ല: സാധ്യമല്ല.
പക്ഷെ നാട്ടുകാര്‍ വിട്ടില്ല. അവര്‍ കാരണം ചോദിച്ചു.
മുല്ല പറഞ്ഞു: നിങ്ങള്‍ക്ക് വിശ്വാസമില്ല. അത് കൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചാലും ഫലം കാണില്ല.
നാട്ടുകാര്‍: ഞങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങള്‍ ഇങ്ങോട്ട് വന്നതും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതും?
മുല്ല: ഇല്ല; നിങ്ങള്‍ക്ക് വിശ്വാസമില്ല. ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ കുടയുമായി വരുമായിരുന്നു.

മാറ്റം


ഒരു പറ്റം ആളുകള്‍ കൂടിയിരുന്ന് സംസാരിക്കുകയാണ്‌. കൂട്ടത്തില്‍ മുല്ലാ നസ്റുദ്ദീനുമുണ്ട്.
ഒരാള്‍ പറഞ്ഞു: മനുഷ്യന്‌ അവന്‍റെ യൌവനാരംഭത്തില്‍ നല്ല ശക്തിയുണ്ടായിരിക്കും; പിന്നെ അത് ക്രമേണ ക്ഷയിക്കും; വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ശക്തി കൂടുതല്‍ ക്ഷയിച്ചിരിക്കും.
ഈ പ്രസ്താവന എല്ലാവരും സമ്മതിച്ചു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് മുല്ലാ നസ്റുദ്ദീന്‍ പറഞ്ഞു: അത് ശരിയല്ല; എനിക്ക് യൌവനത്തിലും ഇപ്പോള്‍ വാര്‍ദ്ധക്യത്തിലും ഒരേ ശക്തി തന്നെ അനുഭവപ്പെടുന്നുണ്ട്.
ആളുകള്‍: അതെങ്ങനേ ശരിയാകും മുല്ലാ?
മുല്ല: അത് ശരിയാണ്‌.
ആളുകള്‍: എങ്കില്‍ അതൊന്നു വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്യാമോ?
മുല്ല: തെളിയിക്കാം. എന്‍റെ വീട്ടിന്‍റെ അടുത്ത് ഭാരമേറിയ ഒരു കല്ലുണ്ട്. എന്‍റെ യൌവന കാലത്ത് ഞാന്‍ അത് പൊക്കുവാന്‍ ശ്രമിച്ചിരുന്നു; ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല, ഇപ്പോള്‍ വാര്‍ദ്ധക്യത്തില്‍ ഞാനത് പൊക്കാന്‍ ശ്രമിച്ചു നോക്കി. ഇപ്പോഴും സാധിക്കുന്നില്ല. അഥവാ എന്‍റെ ശക്തിയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

രാജകല്‍പ്പന



രാജാവ് ഒരു സദ്യയൊരുക്കി. പ്രധാനികളെ അതിലേക്ക് ക്ഷണിച്ചു. മുല്ല വിജ്ഞനും രസികനുമാണെന്ന് രാജാവിന്നറിയാം. അതുകൊണ്ട് മുല്ലയെയും ക്ഷണിച്ചുവെന്ന് മാത്രമല്ല; അദ്ദേഹത്തെ കളിയാക്കാനുള്ള ഒരു സൂത്രമൊപ്പിക്കുകയും ചെയ്തു. മുല്ല എത്തുന്നതിന്നു മുമ്പു തന്നെ അതിഥികളില്‍ എല്ലാവര്‍ക്കും രാജാവ് ഓരോ കോഴിമുട്ട നല്‍കുകയും അവ ഇരിപ്പിടത്തില്‍ ഒളിച്ചുവെക്കാന്‍ പറയുകയും ചെയ്‌തിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ രാജാവ് പറഞ്ഞു: ഇനി എല്ലവരും ഓരോ മുട്ടയിടണം. ഇതു രാജകല്‍പ്പനയാണ്‌.
മുല്ലയൊഴികെ എല്ലാവരും കല്‍പ്പന അനുസരിച്ചു. മുട്ട രാജാവിന്‌ നല്‍കി.
രാജാവ്: മുല്ലാ, താങ്കളെന്താ രാജകല്‍പ്പന അനുസരിക്കാത്തത്?
മുല്ല എഴുന്നേറ്റ് നിന്ന് കൈകള്‍ രണ്ടും തുടയില്‍ ഇരുവശത്തുമായി രണ്ടുമൂന്നു തവണ അടിച്ചു. എന്നിട്ട് ഈണത്തില്‍ ചൊല്ലി: കൊ കൊ കോ കോ.
രാജാവ്: എന്താ പരിഹസിക്കുകയാണോ?
മുല്ല: മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. താങ്കള്‍ ക്ഷണിച്ച ഈ അതിഥികളെല്ലാം പിടക്കോഴികളാണ്‌. അവരുടെ പൂവനാണ്‌ ഞാന്‍. അത് തിരിച്ചറിയാതെയാണ്‌ അങ്ങെന്നോട് മുട്ടയിടാന്‍ കല്‍പ്പിച്ചത്.

പോക്കറ്റ് എവിടെ?


മുല്ലാ നസ്റുദ്ദിന്‌ വയസ്സായി; രോഗവും അവശതയുമേറി; ഏത് സമയവും മരിക്കാമെന്ന നിലയിലായി. മുല്ലാക്കും ഇതറിയം. അദേഹം തന്‍റെ അന്ത്യയാത്രയ്ക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയാണ്‌. തന്‍റെ മയ്യിത്തിനെ ധരിപ്പിക്കാന്‍ വേണ്ടി നല്ല ഒരു ജുബ്ബ അദ്ദേഹം തയ്പ്പിക്കനേല്‍പ്പിച്ചു. ടൈലര്‍ ജുബ്ബയുമായി വന്നപ്പോള്‍ മുല്ല അതാകെയൊന്ന് പരിശോധിച്ചു. എന്നിട്ട് കോപത്തോടെ പ്രതികരിച്ചു: 'ഇതിന്‍റെ പോക്കറ്റ് എവിടെ? കൊണ്ട് പോയി പോക്കറ്റ് കൂടി തയ്ച്ചിട്ട് വാ'.

ആരെ?


ഒരാള്‍ മുല്ലാ നസ്റുദ്ദീന്‍റെ വീട്ടില്‍ വന്ന് അദ്ദേഹത്തിന്‍റെ കഴുതയെ വായ്പ ചോദിച്ചു. മുല്ല പറഞ്ഞു: കഴുത ഇവിടെയില്ല; അതിനെ ഞാന്‍ മറ്റൊരാള്‍ക്ക് വായ്പ കൊടുത്തിരിക്കയാണ്‌.
ഇതിനിടെ കഴുതയൊന്ന് കരഞ്ഞു. ഇത് കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു: മുല്ലാ, കഴുതയെ തരാന്‍ പറ്റില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരേ? കള്ളം പറയുന്നതെന്തിന്?
മുല്ല: ഞാന്‍ കള്ളം പറഞ്ഞെന്നോ? കൊള്ളാം. നിങ്ങള്‍ക്ക് ആരെയാണ്‌ വിശ്വാസം? എന്നെയോ അതോ വെറുമൊരു കഴുതയെയോ?

ഭാണ്ഡം


മുല്ലാ നസ്റുദ്ദീന്‍ ഒരിക്കല്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. തന്‍റെ കൂടെ കഴുതപ്പുറത്ത് ഒരു ഭാണ്ഡവുമുണ്ട്. ആളുകള്‍ മുല്ലയെ കുറ്റപ്പെടുത്തി, ഒന്നുകില്‍ ഭാരം വഹിപ്പിക്കുക; അല്ലെങ്കില്‍ താങ്കള്‍ കയറുക; രണ്ടും കൂടി ചെയ്യുന്നത് ശരിയല്ല. മുല്ല ഉടനെ ആ കെട്ടെടുത്ത് തന്‍റെ തലയില്‍ വച്ചു. എന്നിട്ട് പറഞ്ഞു: ഭാണ്ഡം ഞാന്‍ വഹിച്ചോളാം; കഴുത എന്നെ മാത്രം വഹിച്ചാല്‍ മതി.

എന്നെക്കാള്‍ വളരെ നല്ല


ഒരു പള്ളിയിലെ ഇമാം സ്ഥലം മാറിപ്പോവുകയാണെന്ന് നാടകീയമായ ഒരു പ്രഖ്യാപനം നടത്തി. പ്രസംഗം കഴിഞ്ഞ ശേഷം വളരെ സങ്കടത്തോട് കൂടി ഒരു സ്ത്രീ ഇമാമിന്‍റെയടുത്ത് വന്നിട്ട് പറഞ്ഞു: താങ്കളെ ഞങ്ങള്‍ക്ക് നഷ്ടപെടുകയാണ്‌. ഇത് സഹിക്കാന്‍ വയ്യ. താങ്കള്‍ ഞങ്ങളെ വിട്ട് പോകരുത്.
ഇമാം: സഹോദരീ നിങ്ങള്‍ സമാധാനിക്കണം; എന്നെക്കാള്‍ വളരെ നല്ല ഒരാളാണ്‌ എനിക്ക് ശേഷം വരാന്‍ പോകുന്നത്.
സ്ത്രീ: ഇത് തനെയായിരുന്നു കഴിഞ്ഞ തവണത്തെ ഇമാമും അദ്ദേഹം പോകുമ്പോള്‍ പറഞ്ഞിരുന്നത്.

ഇതിലേറെ പ്രായമുള്ള............


സമ്പന്നനായ ഒരു കര്‍ഷകന്‍ മുല്ലാ നസ്റുദ്ദിനോട് പറഞ്ഞു: ഞാന്‍ കണ്ണടക്കുന്നതിന്ന് മുമ്പ് എന്‍റെ നാല്‌ പെണ്‍മക്കളെ കെട്ടിച്ചയച്ച് കാണണമെന്നുണ്ട്. അവര്‍ ഭര്‍തൃ ഭവനങ്ങളിലേക്ക് വെറും കയ്യോടെയല്ല കയറിച്ചെല്ലുക. ഏറ്റവും  ഇളയവള്‍ക്ക് 23 വയസ്സായി. അവളുടെ പേരില്‍ 35000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 26 വയസ്സായി അവളുടെ പക്കല്‍ 42000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 32 വയസ്സായി അവളുടെ പക്കല്‍ 65000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 44 വയസ്സായി അവളുടെ പക്കല്‍ 85000 സ്വര്‍ണ്ണനാണയമുണ്ട്....
മുല്ല: താങ്കള്‍ക്ക് ഇതിലേറെ പ്രായമുള്ള മക്കളുണ്ടോ?

ലോക്കപ്പിലിടണം


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്നിട്ട് പറഞ്ഞു: ഞാന്‍ എന്‍റെ ഭാര്യയെ ഉലക്ക കൊണ്ട് തലക്കടിച്ചിരിക്കുന്നു; എന്നെ എത്രയും വേഗം ലോക്കപ്പിലിടണം.
ഒഫീസര്‍: അവര്‍ മരിച്ചുവോ?
മുല്ല: ഇല്ല; അത് കൊണ്ടാണ്‌ എത്രയും വേഗം ലോക്കപ്പിലിടാന്‍ പറഞ്ഞത്.

പകരം


മുല്ലാ നസ്‌റുദ്ദീന്‍റെ കഴുത ചത്തു. അദ്ദേഹത്തിന്ന് വല്ലാത്ത സങ്കടം. ഒരാള്‍ പറഞ്ഞു: ഇതിന്‌ ഇത്ര മാത്രം സങ്കടപ്പെടാനെന്തിരിക്കുന്നു? നിങ്ങളുടെ ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഇത്രയും സങ്കടം ഉണ്ടായിരുന്നില്ലാല്ലോ.
മുല്ല: ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഒരു പകരം കണ്ടെത്താമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ആരും അങ്ങനെ ഒരു പകരത്തെക്കുറിച്ച് പറയുന്നില്ല; അതാണെന്‍റെ സങ്കടം.

ഞങ്ങളിലൊരാള്‍


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ ഒരു മനോരോഗ ചികില്‍സാലയത്തില്‍ ആയിരുന്നു. സ്ഥാപനത്തിന്‍റെ മേധാവിയോട് മുല്ല പറഞ്ഞു: താങ്കളെ ഞങ്ങള്‍ രോഗികള്‍ക്കെള്ളാവര്‍ക്കും വളരെ ഇഷ്ടമാണ്‌.
മേധാവി: എന്താണ്‌ എന്നോടുള്ള ഈ ഇഷ്ടക്കൂടുതലിന്‍റെ കാരണം?
മുല്ല: താങ്കളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളിലൊരാളായിട്ട് മാത്രമാണ്‌ തോന്നുന്നത്.

വിഷയം മാറ്റല്ലേ


ഒരിക്കല്‍ മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ഗേള്‍ ഫ്രന്‍ഡിനോട് സംസാരിക്കുകയായിരുന്നു. അയാള്‍ അവരെ വര്‍ണ്ണിച്ചുകൊണ്ടേയിരുന്നു: നിന്‍റെ കണ്ണൂകള്‍ .. ഒഹ്! ഇത്പോലുള്ള കണ്ണൂകള്‍ വേറെ ഞാന്‍ കണ്ടിട്ടില്ല. അവ ഈ ലോകത്തിന്‍റെ ഭാഗമല്ല; അങ്ങ് ആകാശത്ത് നിന്ന് വന്നവയാണ്‌. നിന്‍റെ മുഖം... അതിന്‍റെയൊരു ശോഭ! ഞാന്‍ എന്ത് പറയാനാ.... പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയാണതിന്ന്. നിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന ഒരാനന്ദം അത് വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തനാണ്‌.....
അവര്‍ ഇടക്ക് കയറി ചോദിച്ചു: നസ്‌റുദ്ദീന്‍, താങ്കളെന്നെ കല്യാണം കഴിക്കുമോ?
മുല്ല: ദയവ് ചെയ്ത് നീ വിഷയം മാറ്റല്ലേ.

താങ്കളെപ്പോലുള്ളവരിലേക്ക്.....


ഒരു മനുഷ്യന്‍ പ്രവാചകത്വ വാദമുന്നയിച്ചു. രാജാവ് അയാളെ ചോദ്യം ചെയ്തു. അയാളുടെ പ്രതികരണം നിലവാരമില്ലാത്തതാണെന്ന് അദ്ദേഹത്തിന്‌ തോന്നി. അയാളെ കളിയാക്കിക്കൊണ്ട് രാജാവ് പറഞ്ഞു: താന്‍ ഒരു വിഡ്ഢിയായ പ്രവാചകനാണെന്ന് ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു.
അയാള്‍: അത് ഞാന്‍ സമ്മതിക്കുന്നു; താങ്കളെപ്പോലുള്ളവരിലേക്ക് മാത്രമാണ്‌ ഞാന്‍ അയക്കപെട്ടത്. അത് കൊണ്ടാണ്‌ ഞാന്‍ അങ്ങനെ ആയത്.

ആണും പെണ്ണും


മുല്ലാ നസ്‌റുദ്ദീന്‍ അരമണിക്കൂറിലേറെ നേരം ശ്രമിച്ചിട്ടാണ്‌ അയാളെ ശല്യം ചെയ്തുകൊണ്ടിരുന്ന രണ്ട് ഈച്ചകളെ പിടി കൂടിയത്. എന്നിട്ട് ഭാര്യയോട് പറഞ്ഞു: ഈച്ചകളില്‍ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്‌.
ഭാര്യ: ഇത്ര വേഗം നിങ്ങള്‍  അതിന്‍റെ ലിംഗവും മനസ്സിലാക്കിയോ? അതെങ്ങനെ സാധിച്ചു?
മുല്ല: ഒന്ന് ഏറെ നേരം കണ്ണാടിക്ക് മേലാണ്‌ ഇരുന്നത്. ഞാന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പറന്നു പോകും; പിന്നെയും അവിടെത്തന്നെ തിരിച്ചെത്തും. രണ്ടാമത്തേത് എപ്പോഴും ന്യൂസ് പേപ്പറിന്‍മേലാണ്‌ ഇരുന്നത്. പിടിക്കാന്‍ ചെല്ലുമ്പോള്‍ പറന്നു പോകുമെങ്കിലും അവിടെത്തന്നെ തിരിച്ചെത്തും. ഇതില്‍ ഒന്നാമത്തേത് പെണ്ണും രണ്ടാമത്തേത് ആണുമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഓടിച്ചിട്ടുണ്ട്


മുല്ലാ നസ്‌റുദ്ദീന്‍: ഞാന്‍ മരുഭൂമിയിലായിരുന്നപ്പോള്‍ ശൂരന്‍മാരായ ഒരു ഗോത്രത്തെ ഞാനൊറ്റയ്ക്ക് ഓടിച്ചിട്ടുണ്ട്.
ശ്രോതാവ്: അതേയോ? എങ്ങനെ സാധിച്ചു?
മുല്ല: സംഗതി നിസ്സാരം. ഞാനോടിയപ്പോള്‍ അവരെനിയ്ക്ക് പിന്നാലെ ഓടി.

എലിക്കെണി


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെയൊരു കൂട്ടുകാരനോട്: എന്‍റെ ഭാര്യ ഒരെലിക്കെണി പോലെയാണ്‌.
ഭാര്യ അത് കേട്ടു; എന്നിട്ട് പറഞ്ഞു: ഞാന്‍ എലിക്കെണി തന്നെയാണ്‌. അപ്പോള്‍ നിങ്ങളോ ഒരെലി. ഒരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കാണം. എലിക്കെണി എലിയെത്തേടി പിന്നാലെ ചെല്ലാറില്ല. കെണിയും തേടി എലി അങ്ങോട്ട് ചെല്ലുകയും കെണിയില്‍ പെടുകയുമാണ്‌ പതിവ്. എന്നിരിക്കെ ഇനി നിങ്ങളുടെ കൂട്ടുകാരനോട് നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്?

കൃഷി


ഒരു ഇന്ത്യക്കാരന്‍ മരിച്ചു; അയാള്‍ നരകത്തില്‍ എത്തിപ്പെട്ടു. പിശാച് അയാളെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു: സ്വാഗതം! എന്‍റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം!
അയാള്‍: ഞാന്‍ ഈ സ്വര്‍ഗം കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷമായി.
പിശാച്: മിസ്റ്റര്‍! ഇത് നരകമാണ്‌.
അയാള്‍: ദൈവദോഷം പറയാതെ. ഇവിടം  സ്വര്‍ഗമായിട്ടാണ്‌ എനിക്കനുഭവപ്പെടുന്നത്.
പിശാച്: താന്‍ എവിടെ നിന്ന് വരുന്നു?
അയാള്‍: ഞാന്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്‌.
പിശാച്: എന്തായിരുന്നു നിന്‍റെ തൊഴില്‍?
അയാള്‍: കൃഷി.
പിശാച്: ദൈവമേ! കടുത്ത പാപികളെ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ അയച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

ശമ്പളം


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ശമ്പളം വാങ്ങിയപ്പോള്‍ 10 രൂപ കൂടുതല്‍ കിട്ടി. ഒന്നും പറയാതെ അദ്ദേഹം വാങ്ങിക്കൊണ്ട് പോയി. അടുത്ത മാസം ശമ്പളം കിട്ടിയത് 10 രൂപ കുറവായിരുന്നു. ഉടനെ മുല്ല അത് റിപ്പോര്‍ട്ട് ചെയ്തു.
ശമ്പളം നല്‍കുന്ന ഉദ്ദ്യോഗസ്ഥന്‍: കഴിഞ്ഞ മാസം ശമ്പളം 10 രൂപ കൂടുതല്‍ കിട്ടിയിട്ട് താങ്കള്‍ ഒന്നും മിണ്ടാതെ കൊണ്ട്പോയതല്ലേ? പിന്നെ ഈ മാസം 10 കുറഞ്ഞത് എന്തിനാ പരാതിപ്പെടുന്നത്?
മുല്ല: ഒരു തെറ്റ് ഒരു തവണ ചെയ്താല്‍ ക്ഷമിക്കാം. അത് ആവര്‍ത്തിക്കുമ്പോള്‍ പരാതി പറയാതിരിക്കുന്നതെങ്ങനെ?

പുള്‍ 


എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ജ്വല്ലറിയിയുടെ വതിലിന്‍മേല്‍ 'PULL' എന്നെഴുതിയിരുന്നു. ഇത് കണ്ട ഒരു പശു തലയും കുലുക്കി ഓടിക്കയറിച്ചെന്നു. കാരണം, പശു അത് വായിച്ചത് 'പുല്ല്‌' എന്നായിരുന്നു.

ഗവേഷണഫലം


ഒരു ഗവേഷകന്‍ തവളയെ പിടിച്ച് ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' തവള ചാടി. പിന്നെ അതിന്‍റെ മുന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' അപ്പോഴും തവള ചാടി. പിന്നീട് അതിന്‍റെ പിന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' ഇപ്പോള്‍ തവള ചാടിയില്ല. അയാള്‍ തന്‍റെ ഗവേഷണ ഫലം ഇങ്ങനെ രേഖപ്പെടുത്തി: 'പിന്‍കാലുകള്‍ രണ്ടും മുറിച്ച് കഴിഞ്ഞാല്‍ പിന്നെ തവളക്ക് ചെവി കേള്‍ക്കുകയില്ല'.

ആളുകളുണ്ടോ?


ഒരു ഹര്‍ത്താല്‍ ദിവസം മരണവീട്ടില്‍ പോകേണ്ടി വന്ന മുത്തശ്ശിയോട്, അവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പേരക്കുട്ടി ചോദിച്ചു: മുത്തശ്ശീ, അങ്ങാടിയില്‍ ആളുകളുണ്ടോ?
മുത്തശ്ശി: അഞ്ച് മനുഷ്യന്‍മാരും ആറ്‌ പോലീസുകാരുമുണ്ട് കുട്ടീ.

ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല


അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോള്‍ മൊല്ലാക്ക ഞെട്ടിയുണര്‍ന്നു. നല്ല നിലാവുള്ള രാത്രി ആയിരുന്നു. നേരം പുലര്‍ന്നതാണെന്നണ്‌ അദ്ദേഹം കരുതിയത്. പ്രഭാത സമയത്തെ ബാങ്ക് വിളിയുടെ സമയം കഴിഞ്ഞിരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഭയപ്പാടോടെ ക്ലോക്കില്‍ നോക്കി. സമയം അഞ്ച് മണി ആയിരിക്കുന്നു എന്ന് കണ്ടു. ഉടനെ ബാങ്ക് വിളിച്ചു. അസമയത്തെ ബാങ്ക് വിളി കേട്ട് നാട്ടുകാര്‍ പള്ളിയിലേക്കോടി. ആളുകല്‍ വന്ന് വാതിലില്‍ മുട്ടാന്‍ തുടങ്ങിയപ്പോള്‍ മൊല്ലാക്ക ക്ലോക്കില്‍ ശരിക്കൊന്ന് നോക്കി. സമയം 12:27. (12:25 കാണിക്കുന്ന രണ്ട് സൂചികള്‍  തെറ്റായി മനസ്സിലാക്കിയാണ്‌ മൊല്ലാക്ക 5 മണി ആയെന്ന് ധരിച്ചത്.) അബദ്ധം ബോധ്യപ്പെട്ട മൊല്ലാക്ക ജനങ്ങളെ പേടിച്ചിട്ട് വാതില്‍ തുറന്നില്ല. പകരം മൈക്കിലൂടെ ഇങ്ങനെ അനൌണ്‍സ് ചെയ്തു: ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല.

ഇപ്രോച്ച് റോഡ്


രണ്ട് നിയോജക മണ്ഡലങ്ങള്‍ക്ക് അതിരിടുന്ന പുഴയ്ക്ക് പാലം പണിയുകയാണ്‌. ഒരു മണ്ഡലം ഭരണ കക്ഷിയുടേതും മറ്റേത് പ്രതിപക്ഷത്തിന്‍റേതുമാണ്‌. ഇതില്‍ ഭരണകക്ഷി എം.എല്‍.എ. യാണ്‌ പാലം കൊണ്ട്‌വരാന്‍ അധ്വാനിച്ചത്. പ്രതിപക്ഷ എം.എല്‍.എ.യുടെ മുഖ്യ ജോലി ഭരണപക്ഷത്തെ വിമര്‍ശിക്കലായിരുന്നു. പാലം അനുവദിക്കില്ലെന്നും പ്രദേശത്തോട് കടുത്ത അവഗണനയാണെന്നും ആദ്യം പറഞ്ഞു. പാലം അനുവദിച്ചപ്പോള്‍  തറക്കല്ലിടല്‍ പോലും നടക്കില്ലെന്നും ഇത് വഞ്ചനയാണെന്നും പറഞ്ഞു. തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ തറക്കല്ലേ ഉണ്ടാകൂ പാലം ഉണ്ടാകില്ലെന്ന് പ്രസംഗിച്ച് നടന്നു. എന്നാലും പാലം യാഥാര്‍ത്ഥ്യമായി. അപ്രോച്ച് റോഡിന്‍റെ പണി നടക്കുകയാണ്‌. അപ്രോച്ച് റോഡിന്‍റെ പണി തുടങ്ങിയത് ഭരണകക്ഷി എം.എല്‍.എ.യുടെ മണ്ഡലത്തിന്‍റെ ഭാഗത്തായിരുന്നു. ഇത് കണ്ടതും എം.എല്‍.എ. സ്വന്തം മണ്ഡലത്തില്‍ നിന്ന് കൊണ്ട് പ്രസംഗിച്ചു: പ്രതിപക്ഷ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളോട് എന്നും അവഗണന കാണിക്കുന്ന ഈ സര്‍ക്കാര്‍ ഇപ്പോഴും അത് തുടരുകയാണ്‌. ഈ പാലത്തിന്‍റെ കാര്യം തന്നെ നോക്കൂ. ഇവിടെ 'അപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങിയിരിക്കുന്നു; എന്നാല്‍ 'ഇപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്‌. അവഗണന തന്നെ അവഗണന.

പാപം


സ്ഥലം മാറിപ്പോകുന്ന വികാരിയച്ചന്‍റെ യാത്രയയപ്പാണ്‌ രംഗം. ഇടവക അംഗങ്ങളിലൊരാള്‍ പ്രസംഗിക്കുകയാണ്‌: 'പ്രിയപ്പെട്ട അച്ചാ! താങ്കളിവിടെ വരുന്നത് വരെ പാപമെന്തെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല'.

ആരാധകന്‍


വൈക്കം മുഹമ്മദ് ബഷീര്‍ വീടിന്‍റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഗെയ്റ്റ് തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നത് കണ്ടു.
ബഷീര്‍: 'ആരാണത്?'
അയാള്‍: ഒരാരാധകനാണ്‌.
ബഷീര്‍: എങ്കില്‍ അവിടെ നിന്ന് ആരാധിച്ചിട്ട് പൊയ്ക്കോളൂ.

ആകാശം


സോവിയറ്റ് യൂനിയന്‍ പരീക്ഷണാര്‍ത്ഥം ശൂന്യാകാശത്തേക്ക് പട്ടിയെ അയച്ച കാലം. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് ബഷീര്‍: ഇത് വേണായിരുന്നോ?
നേതാവ്: പരീക്ഷണം നടത്താതെ മനുഷ്യന്‌ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമോ?
ബഷീര്‍: ഭൂമി ഏതായാലും നമ്മള്‍ നാറ്റിച്ചു; ഇനി ആകാശവും കൂടി നാറ്റിക്കണോ എന്നാ ഞാന്‍ ചോദിച്ചത്.

ബഷീറിന്‍റെ കുട


വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തന്‍റെ കാലന്‍ കുട ഒരിടത്ത് തൂക്കിയിട്ടു; സീറ്റില്‍ ചെന്നിരുന്നു. അപ്പോള്‍ മറ്റൊരള്‍ ബഷീറിന്‍റെ കുടയുമെടുത്ത് ഇറങ്ങിപ്പോവുന്നു. ബഷീര്‍ അയാളെ വിളിച്ചിട്ട് ചോദിച്ചു: താങ്കളാണോ വൈക്കം മുഹമ്മദ് ബഷീര്‍?
അയാള്‍: അല്ല.
ബഷീര്‍: എങ്കില്‍ ആ കുട അവിടെ വച്ചേക്ക്. അത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കുടയാണ്‌.

ഉരല്‌

 വികാരിയച്ചന്‍: എന്നാലും ഏലിയമ്മേ, ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചത് ശരിയായില്ല.
ഏലിയാമ്മ: ശരിയാണാച്ചോ, ഉരല്‌ പൊക്കി അതിയാന്‍റെ തലയിലിടാനാ എനിക്ക് തോന്നിയത്; ഞാന്‍ പൊക്കിയിട്ടത് പൊങ്ങിയില്ല.

ദാമ്പത്യജീവിതം



ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു ചിന്തകന്‍ പറഞ്ഞത്: ഒന്നാം വര്‍ഷം ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാം വര്‍ഷം ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. മൂന്നാം വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും.

കറുത്ത വസ്ത്രം


ഒരു വിവാഹച്ചടങ്ങ് വീക്ഷിക്കുകയായിരുന്ന കൊച്ചു കുഞ്ഞ് അമ്മയോട്: കല്യാണപ്പെണ്ണെന്താണമ്മേ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത്?
അമ്മ: വെള്ള വിശുദ്ധിയുടെ നിറമാണ്‌.
കുഞ്ഞ്: വെളുപ്പിന്റെ വിപരീതം കറുപ്പല്ലേ?
അമ്മ: അതെ.
കുഞ്ഞ്: അപ്പോള്‍ ചെറുക്കന്‍ കറുത്ത വസ്ത്രം ധരിച്ചതോ?


Friday, January 27, 2012

കഴുതയും ഫലിതവും

ഞാന്‍ ഒരു മൃഗശാലയില്‍ ചെന്നു. അപ്പോള്‍ എല്ലാ മൃഗങ്ങളും ചിരിക്കുകയായിരുന്നു; കഴുത എന്തോ കാര്യമായ ആലോചനയിലും.
അടുത്ത ആഴ്ചയും ഞാന്‍ അതേ മൃഗശാലയിലെത്തി. അപ്പോള്‍ എല്ലാ മൃഗങ്ങളും ഓരോരോ ജോലികളില്‍ വ്യാപൃതരാണ്‌. അതേസമയം കഴുത പൊട്ടിച്ചിരിക്കുകയായിരുന്നു.
കഴുതയുടെ തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന കുതിരയോട്, രണ്ടു തവണയും കണ്ട കാര്യത്തെ സംബന്ധിച്ച് ഞാന്‍  അന്വേഷിച്ചു.
കുതിര പറഞ്ഞു: കഴിഞ്ഞ ആഴ്ച കുറുക്കന്‍ ഒരു തമാശ പറഞ്ഞിരുന്നു. അത് കേട്ടാണ്‌ ഞങ്ങളെല്ലാം അന്ന് ചിരിച്ചത്. കഴുതയ്ക്ക് ഇന്നാണ്‌ അത് മനസ്സിലായത്; അതുകൊണ്ടാണ്‌ അവന്‍ ഇപ്പോള്‍ ചിരിക്കുന്നത്‌.

Friday, January 13, 2012

മീന്‍ ഫ്രൈ



അദ്ധ്യാപകന്‍ കുട്ടികളോട്, അവര്‍ കാലത്ത് എന്ത് ഭക്ഷണമാണ്‌ കഴിച്ചത് എന്നന്വേഷിച്ചു.

ബാബു: ചപ്പാത്തിയും ഫിഷ് ഫ്രൈയും കഴിച്ചു.
അദ്ധ്യാപകന്‍: മലയാളത്തില്‍ പറ.
ബാബു: മീന്‍ ഫ്രൈ.
അദ്ധ്യാപകന്‍: പച്ച മലയാളത്തില്‍ പറ.
ബാബു: പച്ചമീന്‍ ഫ്രൈ.

പൈല്‍സ്



മദ്യപനായ മത്തായി വികാരിയച്ചനോട്: അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാല്‍ എന്താണ്‌?
മത്തായിയുടെ മദ്യപാനം നിറുത്തിക്കാന്‍ ഈ ചാന്‍സ് ഉപയോഗിക്കാമെന്ന സദുദ്ദേശത്തില്‍ അച്ചന്‍ കള്ളം പറഞ്ഞു: മത്തായീ, അത് വളരെ പേടിക്കേണ്ട ഒരു രോഗമാണ്‌. അമിതമായി മദ്യപിക്കുന്നവര്‍ക്കാണ്‌ ഇത് പിടിപെടുക. എന്താ മത്തായിക്ക് ഇതുണ്ടോ?
മത്തായി: എനിക്കില്ലച്ചോ, മെത്രാന്‌ പൈല്‍സാണെന്ന് കേട്ടു; അതുകൊണ്ട് ചോദിച്ചതാണ്‌.

സീറ്റ് കിട്ടിയില്ല



വൈദികന്‍ ബസില്‍ കയറി; നല്ല തിരക്കായത് കൊണ്ട് സീറ്റ് കിട്ടിയില്ല. അദ്ദേഹം അല്‍പ്പം മുമ്പോട്ട് മാറിനിന്നപ്പോള്‍ ഒരു യുവാവ് എഴുനേറ്റു. അച്ചന്‌ വളരെ സന്തോഷമായി. ഇക്കാലത്തും ഇങ്ങനെ പുരോഹിതന്‍മാരെ നഹുമാനിക്കുന്ന ചെറുപ്പക്കാരുണ്ടല്ലോ എന്ന സന്തോഷം. അച്ചന്‍ അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ കൂട്ടാക്കിയില്ല. അച്ചന്‍ അയാളെ ബലമായി പിടിച്ചിരുത്താന്‍ ശ്രമിച്ചു. അയാള്‍ പരഞ്ഞു: എന്നെ വിടച്ചോ, എനിക്കിറങ്ങേണ്ട സ്ഥലമെത്തി.

എതിര്‌ നില്‍ക്കാറില്ല



സസുഖം കഴിയുന്ന ഒരു കുടുംബത്തിലെ ഭാര്യാ ഭര്‍ത്താക്കന്‍മാരോടായി ദൈവം പറഞ്ഞു: നിങ്ങള്‍ രണ്ടിലൊരാളെ എനിക്ക് വേണം. അത് ആരാണെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഭര്‍ത്താവ്: ദൈവമേ, അത് ഞാനാകട്ടെ. ഞാന്‍ മരിച്ചാലും എനിക്ക് ധാരാളം സ്വത്തുള്ളത് കൊണ്ട് അതുപയോഗിച്ച് ഇവള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ കഴിയുമല്ലോ.
ഭാര്യ: ദൈവമേ, അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന്ന് ഞാനൊരിക്കലും എതിര്‌ നില്‍ക്കാറില്ല; ഇക്കാര്യത്തിലും ഞാനതിന്ന് മുതിരുന്നില്ല.

കൂട്ടിപ്പോയാല്‍



അന്നാമ്മ അച്ചനോട്: വ്രതകാലത്ത് അറിയാതെ കോഴി 'കൂട്ടിപ്പോയാല്‍' എന്ത് ചെയ്യണം, അച്ചോ?
അച്ചന്‍: 'വാതിലടച്ചാല്‍' മതി അന്നാമ്മേ.

മണത്തറിഞ്ഞു



പള്ളിപ്പെരുന്നാളിന്ന് പ്രസംഗിക്കാനെത്തിയതായിരുന്നു ബിഷപ്പ്. സദസ്സ് വളരെ ശുഷ്കം. ക്ഷുപിതനായിക്കൊണ്ട് ഇടവകയച്ചനോട്: ഞാന്‍ ഇന്നിവിടെ പ്രസംഗിക്കാന്‍ വരുന്ന കാര്യം നേരത്തെ ഇടവകയില്‍ അറിയിച്ചിരുന്നില്ലേ?
അച്ചന്‍: ഇല്ല പിതാവേ. എന്നാലും അക്കാര്യം എങ്ങനെയോ ജനങ്ങള്‍ മണത്തറിഞ്ഞെന്നാണ്‌ തോന്നുന്നത്.

കാരണക്കാരന്‍



മുഴുക്കുടിയനും തമ്മാടിയുമായ ഔസേപ്പിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതാണ്‌ വികാരിയച്ചന്‍.
ഔസേപ്പിന്‍റെ ഭാര്യ കുടുംബത്തിലെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും അച്ചന്‌ മുമ്പില്‍ നിരത്തി. (എന്നിട്ട് ഭര്‍ത്താവിന്‌ നേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:) ഇതിയാന്‍ ഒരുത്തനാണച്ചോ ഇതിനെല്ലാം കാരണക്കാരന്‍.
അച്ചന്‍: ഔസേപ്പേ, നീ കേട്ടില്ലേ ഇപ്പറഞ്ഞതെല്ലാം?
ഔസേപ്പ്: കേട്ടച്ചോ.
അച്ചന്‍: ഔസേപ്പേ, മദ്യമാണ്‌ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.
ഔസേപ്പ്: നന്ദിയുണ്ടച്ചോ. അച്ചനൊരാളെങ്കിലും പറഞ്ഞല്ലോ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഞാനല്ലെന്ന്.

നരകം


പള്ളിയില്‍ നമസ്കാര ശേഷം കേട്ട അറിയിപ്പ്: നാളെ കാലത്ത് 10 മണിക്ക് മദ്‌റസാ ഹാളില്‍ ബഹുമാനപ്പെട്ട ഖാസി അവര്‍കളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്‌. വിഷയം: നരകം. എല്ലാവരും കുടുംബ സമേതം അവിടെ എത്തിചേരാന്‍ പരമാവധി പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്‌.

കുര്‍ബാന



ഒരു ഹിന്ദു ക്രിസ്ത്യാനിയിയായ സുഹൃത്തിനെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു: 'അല്ല, ഈ കുര്‍ബാനയെന്ന ആനയെ എവിടെയാ കെട്ടിയത്?
ക്രിസ്ത്യാനി: അത് ബ്രഹ്മാവെന്ന മാവില്‍ കെട്ടിയിരിക്കുന്നു.

പുരുഷനും സ്ത്രീയും



മുല്ലാ നസ്‌റുദ്ദീന്‍റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളെ എനിക്ക് വിചിത്രമായി തോന്നുന്നു. ചിലപ്പോള്‍ നിങ്ങള്‍ ഒരു നല്ല പുരുഷനാണ്‌. മാന്യന്‍, ധീരന്‍, എല്ലാം കൊണ്ടും കൊള്ളാവുന്നവന്‍. എന്നാല്‍ മറ്റു ചിലപ്പോള്‍ നിങ്ങള്‍ ഒരു പെണ്ണിനെ പ്പോലെയാണ്‌ തോന്നിക്കുന്നത്. നാണം കുണുങ്ങിയും ഉള്‍വലിയുന്നവനും അധീരനും മറ്റും. എന്താണ്‌ ഈ വിചിത്ര സ്വഭാവത്തിന്ന് കാരണം?
മുല്ല: അത് പാരമ്പര്യമാണ്‌.
 ഭാര്യ: പാരമ്പര്യമോ?
മുല്ല: അതെ, എനിക്ക് ജന്‍മം നല്‍കിയവരില്‍ ഒരാള്‍ പുരുഷനും മറ്റെ ആള്‍ സ്ത്രീയും ആണല്ലോ.

കല്‍പ്പന


മുല്ലാ നസ്‌റൂദ്ദീനോട് ഒരാള്‍ ചോദിച്ചു: എന്താണ്‌ പതിനൊന്നാമത്തെ കല്‍പ്പന?

മുല്ല: നീ പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുക.

ഒരു സിനിമ



സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്‍ അച്ഛനോട്: അച്ഛാ, 'A' എന്നാല്‍ ഏന്താണര്‍ത്ഥം?
അച്ഛന്‍: 'A' എന്നാല്‍ ഒരു, ഒന്ന് എന്നൊക്കെയാണര്‍ത്ഥം.
മകന്‍: എന്നാല്‍ ഞാന്‍ ഇന്ന് 'ഒരു' സിനിമ കണ്ടു.

ഗോഡ്



ടീച്ചര്‍: വാട്ടീസ് യുവര്‍ നെയിം?
വിദ്യാര്‍ത്ഥി: ദേവന്‍.
ടീച്ചര്‍: റ്റെല്‍ മി ഇന്‍ ഇങ്ഗ്ലീഷ്, ആസ് എ കംപ്ളീറ്റ് സെന്‍റന്‍സ്.
വിദ്യാര്‍ത്ഥി: മൈ നെയിം ഈസ് ഗോഡ്

മൈ ഹെഡ്



കുട്ടി വീട്ടിലിരുന്ന് തന്‍റെ പാഠം ചൊല്ലിപ്പഠിക്കുകയാണ്‌: മൈ ഹെഡ്, ടീച്ചറുടെ തല... മൈ ഹെഡ്, ടീച്ചറുടെ തല.
അടുക്കളയിലെ പണിത്തിരക്കിനടയില്‍ ഇത് കേട്ട അമ്മ വിളിച്ച് പറഞ്ഞു: മോനേ അത് ശരിയല്ല. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അമ്മയുടെ തല... മൈ ഹെഡ്, അമ്മയുടെ തല.
ഇത് കേട്ടുകൊണ്ടാണ്‌ അച്ഛന്‍ കയറി വന്നത്. അച്ഛന്‍ പറഞ്ഞു: നീ ചൊല്ലുന്നത് ശരിയല്ലെടാ. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അച്ഛന്‍റെ തല... മൈ ഹെഡ്, അച്ഛന്‍റെ തല.
ഇത് കേട്ട ചേച്ചിയും തിരുത്തിക്കൊടുത്തു.
പിന്നെ ചേട്ടനും തിരുത്തിക്കൊടുത്തു.
അവസാനം കുട്ടി ഇങ്ങനെ ചൊല്ലി: മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല. മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല.

വിവാഹം



ഇടവക പുരോഹിതനോട് ഒരു ചെറുപ്പക്കാരന്‍റെ അന്വേഷണം: ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്ന് നിയമമുണ്ടാക്കാന്‍ കാരണമെന്താണ്‌?
പുരോഹിതന്‍: സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തവരെ നിയമം സംരക്ഷിക്കണമെന്നുണ്ട്.

Thursday, January 5, 2012

താഴെ വെച്ചു



അച്ചനും കപ്യാരും കൂടി ഒരിടം വരെ പോവുകയാണ്‌. വഴിക്കൊരു തോടുണ്ട്. ഇറങ്ങിക്കടക്കണം. അവര്‍ തോട് കടക്കാനൊരുങ്ങുമ്പോള്‍  ഒരു യുവതിയും അവിടെയെത്തി. അവള്‍ക്ക് ഒരു തരത്തിലും കടക്കാന്‍ കഴിയുന്നില്ല. അവസാനം കപ്യാര്‍ അവളെ ചുമന്ന് അക്കരെയെത്തിച്ചു.
പിറ്റേന്ന് കാലത്ത് അച്ചനും കപ്യാരും തമ്മില്‍ സംസാരിച്ചിരിക്കയായിരുന്നു. അപ്പോള്‍ അച്ചന്‍ കപ്യാരോട്: എന്നാലും അവളെ ചുമന്ന് കടത്തിയത് അത്രയങ്ങ് ശരിയായെന്ന് എനിക്ക് തോന്നുന്നില്ല.
കപ്യാര്‍: ഞാന്‍ തോട് കടന്നപ്പോള്‍ അവളെ താഴെ വച്ചു. അച്ചനിപ്പോഴും അവളെ ഏറ്റിക്കൊണ്ട് നടക്കുകയാണോ?

ഒരെണ്ണം ഫ്രീ



കത്രീന പന്ത്രണ്ടാമത്തെ പ്രസവത്തിന്‌ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കയാണ്‌. ഭര്‍ത്താവ് ചാക്കോച്ചന്‍ ഡോക്ടറോട് പറഞ്ഞു: ഒരു ഡസന്‍ തികയ്കണമെന്നാണ്‌ ഞങ്ങള്‍ രണ്ടാളുകളുടേയും ആഗ്രഹം.
കത്രീനയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ രണ്ടെണ്ണം.
ഡോക്ടര്‍: ചാക്കോച്ചാ, കണക്ക് തെറ്റിയല്ലോ. ഇനിയിപ്പോള്‍ രണ്ട് ഡസന്‍ പൂര്‍ത്തിയാക്കുന്നോ, അതോ ഒന്നര മതിയോ?
ചാക്കോച്ചന്‍: ഡോക്ടര്‍ എന്താണിപ്പറയുന്നത്? എല്ലാറ്റിനും ഫ്രീയുള്ള കാലമല്ലേ? കത്രീന 12 പെറ്റപ്പോള്‍ കര്‍ത്താവ് ഒരെണ്ണം ഫ്രീ തന്നു. അത്രയേ ഉള്ളു.

വലിയ ഉപകാരം



വികാരിയച്ചന്‍ പൌലോസിനോട്: നിന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ വര്‍ഗീസിനെ ഇന്ന് ഞാന്‍ കണ്ടിരുന്നു. ഞാന്‍ നന്നായിട്ട് ചീത്ത പറഞ്ഞു. അവന്ന് മാനസാന്തരം വരാനിടയുണ്ട്.
പൌ: അത് വേണ്ടായിരുന്നച്ചോ. ഇപ്പോള്‍ ഞാനവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
അച്ചന്‍: അപ്പോള്‍ 'ശത്രുവിനെ സ്നേഹിക്ക'യെന്ന പാഠം ന്നി പഠിച്ചുവല്ലേ?
പൌ: അതല്ലച്ചോ. അവന്‍ എനിക്ക് വലിയ ഉപകാരം ചെയ്തവനാണ്‌. അത്കൊണ്ടാ സ്നേഹിക്കുന്നത്.

നമ്മുടെ വീട്ടിലേക്ക്



അങ്ങേയറ്റം ദരിദ്രനായ ഒരാളും അയാളുടെ മകനും ഒരു വഴിക്ക് നടന്ന് പോവുകയാണ്‌. അപ്പോള്‍ ഒരു സംഘം ഒരു മയ്യിത്തുമായി വരുന്നു. കൂടെ മരിച്ചയാളുടെ ഭാര്യയുമുണ്ട്.
അവര്‍ വിലപിച്ചുകൊണ്ടിരിക്കുന്നു: എന്‍റെ പൊന്നേ, കിടക്കാന്‍ ബെഡ്ഡോ കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലാത്ത, വിളക്കും വെളിച്ചവുമില്ലാത്ത, നേരം പോക്കിന്ന് അതിഥികള്‍ വരാത്ത ഒരിടത്തേക്കാണല്ലോ ഇവരിപ്പോള്‍ താങ്കളെ കൊണ്ട് പോകുന്നത്.

ഇത് കേട്ട് വഴിപോക്കനായ ദരിദ്രന്‍റെ മകന്‍ പറഞ്ഞു: ബാപ്പാ, ഇവര്‍ ഇയാളെ കൊണ്ട് പോകുനത് നമ്മുടെ വീട്ടിലേക്കാണെന്ന് തോന്നുന്നു.

താന്‍ കുഴിച്ച കുഴിയില്‍......



ടിന്‍റുമോന്‍ ഒരു ഖബര്‍സ്താനടുത്ത്കൂടി നടന്ന് പോവുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒരു ഖബ്റിനടുത്തിരുന്ന് കരയുന്നത് അവന്‍റെ ശ്രദ്ധയില്‍ പെട്ടു.
ടിന്‍റുമോന്‍: എന്തിനാ നിങ്ങള്‍ കരയുന്നത്? ആരുടെ ഖബ്റാണിത്?
സ്ത്രീ: ഇതെന്‍റെ ഭര്‍ത്താവിന്‍റെ ഖബ്റാണ്‌. അദ്ദേഹം മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടുപോയി. എനിക്ക് ജീവിക്കാന്‍ വകയില്ലാതെയായി.
ടിന്‍റുമോന്‍: അദ്ദേഹത്തിന്‍റെ തൊഴിലെന്തായിരുന്നു?
സ്ത്രീ: ഖബര്‍ കുഴിക്കലായിരുന്നു.
ടിന്‍റുമോന്‍: താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന് അദ്ദേഹത്തിന്നറിയില്ലായിരുന്നോ?

കന്യക



പുരോഹിതന്‍: ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകളിലെ കന്യകമാര്‍ എഴുന്നേറ്റ് നില്‍ക്കണം.
അപ്പോള്‍ ഒരു സ്ത്രീ അവരുടെ കൈകളില്‍ ഒരു കുഞ്ഞുമായി എഴുന്നേറ്റ് നിന്നു.
പുരോഹിതന്‍: നിങ്ങള്‍ ഒരു കന്യകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരമ്മയല്ലേ?
അവര്‍: അതെ, ഞാനൊരമ്മയാണ്‌. പക്ഷെ, എന്‍റെ കയ്യിലിരിക്കുന്ന ഈ പെണ്‍കുഞ്ഞ്; അത് കന്യകയാണ്‌. അതിന്‌ സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ലല്ലോ.

മരണം



പഴയ സോവിയറ്റ് യൂനിയനിലെ രോഗിയും അവശനുമായ ഒരു വൃദ്ധന്‍. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ മരിക്കാന്‍ കിടക്കുന്നയാള്‍. ഒരു രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു; അയാള്‍ ചോദിച്ചു: ആരാണത്?
മറുപടി: മരണം.
അയാള്‍: ഈശ്വരാ, നന്ദി. അതൊരു രഹസ്യപ്പോലീസുകാരന്‍ ആയിരിക്കുമോ എന്നായിരുന്നു, ഞാന്‍ പേടിച്ചത് .

മരിച്ചിട്ടില്ല



മുല്ലാ നസ്‌റുദ്ദീന്‍ അത്യാസന്ന നിലയിലയിലായിരുന്നു. ഒരു വൈദ്യന്‍ അദ്ദേഹത്തെ പരിശോധിച്ചു. നാടിമിടിപ്പ് നോക്കിയിട്ട് പറഞ്ഞു: രോഗി മരിച്ചിരിക്കുന്നു. (ഇയാള്‍ മദ്യപിച്ചിരുന്നു. അത് കൊണ്ട് നാടി പരിശോധിച്ചത് തെറ്റായിട്ടായിരുന്നു.)
മുല്ല കണ്ണ്‌ തുറന്ന് നോക്കുകയും വളരെ പ്രയസപെട്ടാണെങ്കിലും 'ഞാന്‍ മരിച്ചിട്ടില്ലെ'ന്ന് പറയുകയും ചെയ്തു.
മുല്ലയുടെ ഭാര്യ: ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ; വലിയ പഠിപ്പും പട്ടവുമുള്ള വൈദ്യരാ പറഞ്ഞത് നിങ്ങള്‍ മരിച്ചെന്ന്. അതല്ലാതെ ഇക്കാര്യത്തില്‍  നിങ്ങളുടെ വാക്ക് വിശ്വസിക്കന്‍ എനിക്കാവില്ല.

കമ്മ്യൂണിസ്റ്റ്



വൈക്കം മുഹമ്മദ് ബഷീറീനോട് ഒരാള്‍: ധാരാളം കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളുള്ള താങ്കള്‍ എന്ത് കൊണ്ടാണ്‌ ഒരു കമ്മ്യൂണിസ്റ്റാകാത്തത്?
ബഷീര്‍: കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ നന്‍മയുള്ളവരാണ്‌. എന്നാല്‍ കമ്മ്യൂണിസത്തിന്ന് ഈ നന്‍മ വേണ്ടത്രയില്ല. അത്കൊണ്ട് ഞാന്‍ കമ്മ്യൂണിസത്തെ വിട്ട് കമ്മ്യൂണിസ്റ്റുകാരെ സുഹൃത്തുക്കളാക്കി.

ഒന്നും ഒന്നും



ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട്. ഇത് നമ്മുടെ സാധാരണ മനുഷ്യരുടെ അറിവ്.
എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത് ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്നാകുമെന്നാണ്‌.
കുഞ്ഞുണ്ണി മാഷ് പറയുന്നത് ഇങ്ങനെ: ഒന്നും ഒന്നും തമ്മില്‍ ചേര്‍ക്കാന്‍ കഴിയില്ല. കാരണം ഒന്ന് ഒന്നേയുള്ളു.

ചട്ടുകം.



ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്‌?
കുട്ടി: ചട്ടുകം.
ടീച്ചര്‍: നിന്നോട് ഞാനെന്താണ്‌ ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര്‌ ചോദിച്ചു.

നിയമം



ലാ - അതായത് നിയമം- കുറച്ചു പേരുടെ ആവശ്യത്തിനുവേണ്ടി കുറച്ചുപേര്‍ കൂടി ഉണ്ടാക്കി എല്ലാവരെയുംകൊണ്ട് അനുസരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.
(പേജ് 18, ചിരിയും ചിന്തയും. ഇ.വി. കൃഷ്ണ പിള്ള, രചന ബുക്സ്, കൊല്ലം.)

കാട്ടാന



മുത്തശ്ശിയും കൊച്ചുമകളും സിനിമ കാണാന്‍ പോയി. അവര്‍ സിനിമയില്‍ ലയിച്ചിരിക്കയാണ്‌. അപ്പോഴുണ്ട് സ്ക്രീനില്‍ ഒരു കാട്ടാന പ്രത്യക്ഷപ്പെടുന്നു. മുത്തശ്ശിക്ക് പേടിയായി. കൊച്ചുമകള്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: മുത്തശ്ശീ, ഇത് സിനിമയാണ്‌.
മുത്തശ്ശി; അതെനിക്കറിയാം; പക്ഷെ ആനക്കതറിയില്ലല്ലോ.

മര്യാദക്ക് വണ്ടിയെടുക്ക്.



മരക്കച്ചവടക്കാരനായ ഹുസൈന്‍ ഹാജി തന്‍റെ ജീപ്പില്‍ മലമുകളില്‍ മരം മുറിക്കുന്നിടത്ത് പോവുകയാണ്‌. ഡ്രൈവറാണ്‌ ജീപ്പ് ഓടിക്കുന്നത്. നല്ല ചളിയുള്ള ഒരിടത്തെത്തി. സാമാന്യം നല്ല ഡ്രൈവറാണ്‌. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ടി മല കയറുന്നില്ല. ഇത് കണ്ട ഹാജി: താനങ്ങോട്ട് മാറി നില്‍ക്ക്; ഞാന്‍ ഓടിക്കാം.
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വണ്ടി ഒരിഞ്ച് പോലും മുമ്പോട്ട് നീക്കാന്‍ ഹാജിക്കും കഴിഞ്ഞില്ല.
ഹാജി ഡൈവിങ് സീറ്റില്‍ നിന്ന് മാറിയിരുന്നിട്ട് പറഞ്ഞു: ഇത് വരെ നീ ഇങ്ങനെയാണ്‌ ഓടിച്ചത്. ഇങ്ങനെയല്ല മര്യാദക്ക് വണ്ടിയെടുക്ക്.

ഏറ്റവും അടുത്ത്



ടീച്ചര്‍: ചന്ദ്രനോ പാകിസ്താനോ ഏതാണ്‌ നമ്മോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്?
കുട്ടി: ചന്ദ്രന്‍?
ടീച്ചര്‍: ചന്ദ്രന്‍ തന്നെയാണോ?
കുട്ടി: അതേ ടീച്ചര്‍; ചന്ദ്രനെ നമുക്ക് കാണാന്‍ കഴിയും; പാക്കിസ്താനെ കാണാന്‍ കഴിയില്ല. അപ്പോള്‍ ചന്ദ്രന്‍ തന്നെയല്ലേ അടുത്ത്?

ഡി.എന്‍.എ.



അച്ഛന്‍: ടെസ്റ്റ് കഴിഞ്ഞില്ലേ?. റിസല്‍റ്റ് എന്താണ്‌?
മകന്‍: ഞാന്‍ തോറ്റു.
അച്ഛന്‍: ഇനി മേല്‍ നീയെന്നെ അച്ഛാ എന്ന് വിളിക്കരുത്.
മകന്‍: ഞാന്‍ പോയത് ഡി.എന്‍.എ. ടെസ്റ്റിനായിരുന്നില്ല; വെറുമൊരു ഡ്രൈവിങ് ടെസ്റ്റിനായിരുന്നു.

മലയാളം



കമല: എടീ സരളേ ഞാനിങ്ങ് കേരളത്തില്‍ ജനിച്ചത് നന്നായി.
സരള: അതെന്താടീ?
കമല: ഞാന്‍ അമേരിക്കയിലെങ്ങാന്‍ ജനിച്ചിച്ചിരുന്നെങ്കില്‍, അവിടെ ഇംഗ്ളീഷ് പറയേണ്ടി വരുമായിരുന്നില്ലേ? എനിക്കൊരു പൊടി അറിയില്ലടീ. ഇവിടെയാകുമ്പോള്‍ മലയാളം പറഞ്ഞാല്‍ മതിയല്ലോ.

പ്ലൂട്ടോയെ പുറത്താക്കി



ഒരു പത്ര വാര്‍ത്ത:
പ്ലൂട്ടോയെ പുറത്താക്കി:
നാളെ ഭാരത് ബന്ദ്

ന്യൂ ദെല്‍ഹി: നവ ഗ്രഹങ്ങളുടെ ഭാഗമായി കണക്കാക്കിവന്നിരുന്ന പ്ലൂട്ടോയെ ഈയിടെ നവഗ്രഹങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചില ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഇത് സാമ്രാജ്യത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ഈ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത ബന്ദ് നടത്താന്‍  സര്‍വ കക്ഷി യോഗം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍  ഹര്‍ത്താല്‍ എന്ന പേരിലുള്ള ബന്ദായിരിക്കും നടക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

സായിപ്പ്



ഒരു സായിപ്പ് മലയാളം പഠിക്കാന്‍ വേണ്ടി കേരളത്തില്‍ വന്നു. ഒന്നാം നാള്‍ തന്നെ ആവർത്തിച്ച് കേട്ട  രണ്ടു വാചകം അദ്ദേഹം ശരിക്കും പഠിച്ചു.
1. മഹാ ഭാഗ്യം‌ കരണ്ട് വന്നല്ലോ.
2. ഒഹ് നാശം പിന്നെയും പോയി.

നൂറിന്‍റെ കടലാസ്



ബസില്‍ യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കണ്ടക്റ്റര്‍ അവര്‍ എന്താണ്‌ തെരയുന്നതെന്ന് അന്വേഷിച്ചു.
അമ്മൂമ്മ: എന്‍റെ നൂറിന്‍റെ കടലാസ് കാണുന്നില്ല.
ഉടനെ കണ്ടക്റ്റര്‍ ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്‍ കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്‍ ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്‍ ബസ്സിറങ്ങുന്നിടത്ത് രാമന്‍ നായരുടെ കടയില്‍ നിന്ന് പുതിയ ഒരു നൂറിന്‍റെ പൊതി വാങ്ങിക്കൊള്ളാം.

ദോശമാവ്



ടീച്ചര്‍: ചൂടാക്കുമ്പോള്‍ ഖരമായി മാറുന്ന ഒരു ദ്രാവകത്തിന്‍റെ പേര്‌ പറയുക.
കുട്ടി: ദോശമാവ്.

കടം



ബാബു തന്‍റെ കൂട്ടുകാരന്‍ കണ്ണനെ ദൂരെ ഒരിടത്ത് കച്ചവടത്തിന്ന് പോകാന്‍ ക്ഷണിച്ചു.
കണ്ണന്‍: എന്‍റെ കയ്യില്‍ കാഷില്ല; ഞാന്‍ വരുന്നില്ല.
ബാബു: എന്‍റെ കയ്യില്‍ 10000 ഉണ്ട്. 5000 നിനക്ക് കടം തരാം. എന്നിട്ട് നമുക്ക് ഷെയറായിട്ട് കച്ചവടം ചെയ്യാം.
കണ്ണന്‍ സമ്മതിച്ചു. ഇരുവരും കച്ചവടത്തിന്ന് പോയി. വഴിയില്‍ ഒരു കൊള്ള സംഘം അവരെ പിടി കൂടി.
അപ്പോള്‍ കണ്ണന്‍ ബാബുവിനോട്: ഇതാ പിടിച്ചോ, ഞാന്‍ നിനക്ക് തരാനുള്ള 5000. ഇനി നമ്മള്‍ തമ്മില്‍ ഒരു ഇടപാടും ബാക്കിയില്ല.

പരിപ്പ് കിട്ടുന്നില്ല



പുതിയ സൈക്കിള്‍ കിട്ടിയ കുട്ടി ഊണും ഉറക്കവും പോലും മറന്ന് സൈക്കിളില്‍ കളിക്കുകയാണ്‌. ഇത് കണ്ട അച്ഛന്‍: ഇവനിതിന്‍റെ പരിപ്പെടുക്കുമെന്നാ തോന്നുന്നത്.
കുട്ടി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു: അമ്മേ ഇതിന്‍റെ പരിപ്പെടുക്കുന്നത് എങ്ങനെയാണ്‌? ഒന്ന് കാണിച്ച് തരൂ. ഞാനെടുത്തിട്ട് പരിപ്പ് കിട്ടുന്നില്ല.

അറിയുമോ?



ഒരു നാട്ടിന്‍പുറത്തുകാരി ബസില്‍ കയറി; സീറ്റില്‍ ചെന്നിരുന്നു. കണ്ടക്റ്റര്‍ അടുത്ത് ചെന്ന് ചോദിച്ചു: എങ്ങോട്ടാ?
അവര്‍: മനസ്സിലായില്ല; നിങ്ങള്‍ക്കെന്നെ അറിയാമോ?

ആശ്വാസായി



നമ്പൂതിരിയോട് കാര്യസ്ഥന്‍: തിരുമേനീയുടെ കാര്‍ ഒരാളെ ഇടിച്ചു.
നമ്പൂതിരി: അയ്യോ, പൊല്ലാപ്പായല്ലോ, ഇനീപ്പം കേസും കൂട്ടവുമായി നടക്കണോല്ലോ, ന്‍റെ ഭഗവാനേ.
നമ്പൂതിരി ഇത് തന്നെ ആലോചിച്ചും പറഞ്ഞും ഇരിക്കുകയായിരുന്നു; അതിനിടെ  ഉണ്ണിനമ്പൂതിരി കയറിവന്നു പറഞ്ഞു: അച്ഛാ മുത്തച്ഛനെയാ നമ്മുടെ കാറിടിച്ചത്.
നമ്പൂതിരി: ഹാവൂ, ആശ്വാസായി, കേസിനും കൂട്ടത്തിനും പോവൂലാലോ.

പരിഹാരം



നമ്പൂതിരിയുടെ മകനെ ടീച്ചര്‍ അടിച്ചു; അവന്‍റെ കൈ മുറിഞ്ഞു. നമ്പൂതിരി ടീച്ചറെ കാണാന്‍ ചെന്നു.
ടീച്ചര്‍: പറ്റിപ്പോയി തിരുമേനീ. ഇതിന്ന് പരിഹാരമായി ഞാന്‍ എന്താ വേണ്ടതെന്നു വെച്ചല്‍ ചെയ്യാം.
നമ്പൂതിരി: എന്ത് വേണേലും ചെയ്വോ?
ടീച്ചര്‍: ചെയ്യാം തിരുമേനീ.
നമ്പൂതിരി: അവന്‍റെ ഇടത് കൈയല്ലേ മുറിഞ്ഞത്? അപ്പോ ടീച്ചര്‍ നാളെ കാലത്ത് ഇല്ലത്തേക്ക് വര്വാ. എന്നിട്ട് അവന്‍ കലത്ത് ഇടത് കൈ കൊണ്ട് ചെയ്യണതൊക്കെ അങ്ങ് ചെയ്ത് കൊടുക്വാ. അതന്നെ പരിഹാരം.

വൈരം

മൊല്ലാക്ക ഭാര്യയോടൊന്നുടക്കി. അയാള്‍ തറപ്പിച്ച് പറഞ്ഞു: ഇല്ല, ഇനി നിന്നോട് ഞമ്മള്‍ മിണ്ടൂലാ.
അപ്പോള്‍ ടി.വി.യിലെ വാര്‍ത്തയുടെ സമയമായിരുന്നു.
വാര്‍ത്ത: ഇന്ന് 'വൈര'വുമായി തീവണ്ടിയില്‍ യാത്ര ചെയ്ത യുവാവിനെ ചെന്നൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇത് കേട്ട മൊല്ലാക്ക ഭാര്യയോട്: എടീ, നബീസാ ഇനി ഞമ്മക്ക് നിന്നോടൊരു 'വൈര'വും ഇല്ല. ഈ വയസ്സ് കാലത്ത് സ്റ്റേഷനും കോടതിയുമായിട്ട് കളികാന്‍ വയ്യ.