Followers

Thursday, November 20, 2014

ദൈവമുണ്ട്

Satheesan Nair writes:



പളളിയുടെ മുറ്റത്തൊരു പേരമരമുണ്ട്. ഒരു ദിവസം അച്ചന്‍ നോക്കുമ്പോള്‍  ഒരു പൂച്ചകുഞ്ഞ് അതിന്റെ മുകളില്‍  ഒരു ശാഖയില് അള്ളിപ്പിടിച്ചിരിക്കുന്നു. കൈ എത്തുന്നതിലും ഉയരെയാണ് പൂച്ചയുടെ ഇരുപ്പ്. മരത്തില്‍  വലിഞ്ഞുകയറാമെന്നുവച്ചാല്‍  അതിനുളള ടെക്നോളജിയൊട്ട് പഠിച്ചിട്ടുമില്ല. അതുമല്ല മരം പേരയാണ്. പണികിട്ടുകയും ചെയ്യും.
പാല്‍, ചാളത്തല ഇത്യാദികളെല്ലാം പരീക്ഷിച്ചു. നോ രക്ഷ.
ഇനി ആ ശാഖ ചായ്ക്കുകയല്ലാതെ രക്ഷയില്ല.
അയ കെട്ടിയിരുന്ന കയര്‍ അഴിച്ചെടുത്ത് ഒരറ്റത്ത് തൊള്ളുണ്ടാക്കി പേരയുടെ ശിഖരത്തില് എറിഞ്ഞു പിടിച്ചു.   മറ്റേയറ്റം കാറിന്റെ പിറകുവശത്തെ ബമ്പറില്‍  കെട്ടുകയും ചെയ്തു. വണ്ടി മുന്നോട്ടെടുക്കുമ്പോള്‍  പൂച്ചയിരിക്കുന്ന ശിഖരം താഴും. അപ്പോ പൂച്ചയെ എടുക്കാം. അതായിരുന്നു പ്ലാന്‍.

അദ്ദേഹം പതുക്കെ വണ്ടിയെടുത്തു. വണ്ടി മുന്നോട്ടെടുക്കുംതോറും ശിഖരം താഴേക്കു ചാഞ്ഞുകൊണ്ടിരുന്നു. അതോടെ
വണ്ടി നിറുത്തി മരത്തിനടുത്തേക്കു നീങ്ങിയ അദ്ദേഹത്തിനെ ഞെട്ടിച്ചുകൊണ്ട് ശിഖരത്തില് കെട്ടിയ ചരട് പൊട്ടി. ശിഖരത്തിലിരുന്ന പൂച്ച അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു.
അടുത്തെല്ലാം തിരഞ്ഞെങ്കിലും പൂച്ചയെ കിട്ടിയില്ല. അച്ചന്‍ നിരാശനായി മുറിയിലേക്കുപോയി.

അല്‍പ്പം കഴിഞ്ഞപ്പോള്‍‍; പള്ളിയിലും  ദൈവത്തിലും  വിശ്വാസമില്ലാതിരുന്ന അന്നമ്മ പതിവില്ലാതെ പളളിയിലേക്ക് വരുന്നകണ്ട് അച്ചന്‍  അത്ഭുതത്തോടെ കാര്യം തിരക്കി.
അച്ചോ, എനിക്ക് ദൈവവിശ്വാസം വന്നച്ചോ. വരാന്‍  കാരണം എന്റെ  കൊച്ചുമോളാണ്‌. അവളൊരു ദൈവവിശ്വാസിയാണ്. കുറേ ദിവസമായി അവള്‍ക്കൊരു പൂച്ചക്കുട്ടി വേണമെന്നു പറയാന്‍  തുടങ്ങിയിട്ട്. ഇന്നലെ ശല്യം കൂടിയപ്പോള്‍ അവളോട് ഞാന്‍ പറഞ്ഞു; പോയി ദൈവത്തിനോടു ചോദിക്കാന്‍.
അവളുടനെതന്നെ മുട്ടുകുത്തിനിന്ന്, ദൈവമേ എനിക്കൊരു പൂച്ചയെ തരണേന്ന് പ്രാര്‍ത്ഥിച്ചു. അച്ചോ, പറഞ്ഞാല്‍  വിശ്വസിക്കില്ല. പ്രാര്‍ത്ഥന കഴിഞ്ഞ അടുത്ത നിമിഷം ഒരു പൂച്ചക്കുഞ്ഞ് ആകാശത്തിലൂടെ പറന്ന് റൂമില്‍ വീണു. അതോടെ ഞാനും വിശ്വാസിയായി. എന്നെ അനുഗ്രഹിക്കണം.