കോളജ് കാന്റീൻ അടക്കാന്‍ നേരമാണ് മലയാളം പ്രൊഫസര്‍ അലവിക്കുട്ടി സാര്‍ അങ്ങോട്ട് കടന്നു വരുന്നത്. അദ്ദേഹം വന്നാല്‍ കുറെ നേരം അവിടെ ഇരിക്കും എന്ന് കാന്റീന്‍ നടത്തിപ്പുകാരന്‍ അബൂട്ടിക്ക് അറിയാം.
"ഒരു കട്ടന്‍ ചായ" എന്ന് ഉറക്കെ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞ് സാര്‍ കസേരയില്‍ ഇരുന്നു.
ചുറ്റുപാടും നടക്കുന്നതിനെ കുറിച്ച് പൂര്‍ണ്ണമായും അശ്രദ്ധനായിരിക്കും പൊതുവേ അലവിക്കുട്ടി സാര്‍. തത്വശാസ്ത്രങ്ങളുടെ കുഴമറിച്ചിലില്‍ പെട്ട് തലച്ചോര്‍ എന്ഗേജ് ആയത് കൊണ്ട് മുന്നില്‍ നടക്കുന്ന ചെറിയ കാര്യങ്ങളെ അദ്ദേഹം ശ്രദ്ധിക്കാറില്ല.
"സര്‍, പാലില്ലല്ലോ" അബൂട്ടി പറഞ്ഞു.
അദ്ദേഹം കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് അബൂട്ടിയോട് തന്റെ സ്വതസിദ്ധമായ സൗമ്യത കൈവിടാതെ ഇങ്ങനെ പറഞ്ഞു.
"എന്നെ പറ്റിക്കണ്ട. പാല്‍ക്കാരന്‍ ഇപ്പൊ വന്ന് പോയത് ഞാന്‍ കണ്ടല്ലോ - വേഗം എടുക്ക് ഒരു കട്ടന്‍" മൂപ്പര് ഒരു ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് കൊളുത്തി വീണ്ടും സീറ്റില്‍ ഇരുന്നു!
Cee Vee