Followers

Sunday, July 7, 2013

വിശ്വാസം

Rahim Muchikuttathil Ponnani writes:


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും 'PALA'-യ്ക്കുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'...!!!

No comments:

Post a Comment