Followers

Monday, July 21, 2014

മനസ്സിലായി

ഇന്ന് ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു: 'കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കരുത്.'

സുപ്രസിദ്ധമായ ഒരു പഴഞ്ചൊല്ല്‌!

എന്നിട്ട് ഞാനവനോട് ചോദിച്ചു: മനസ്സിലായോ?
അവന്‍: മനസ്സിലായി.
ഞാന്‍: എന്തു മനസ്സിലായി?
അവന്‍: പ്രസവിച്ച ഉടനെ കുട്ടിയെ കെട്ടിയിടരുതെന്ന് മനസ്സിലായി.

ചാര്‍ജ്

Vishnu Das writes:

ജയിലില്‍ നിന്നും ഇറങ്ങിയ ചുപ്രനോട് അഡ്വക്കറ്റായ സുഹൃത്ത്‌: രണ്ട് മാസം ജയിലില്‍ കിടന്നില്ലേ;  എന്തായിരുന്നു ചാര്‍ജ് ?

ചുപ്രന്‍: എല്ലാം ഫ്രീ ആയിരുന്നു.

Saturday, July 12, 2014

ചതി

ബസ് സ്റ്റാന്റില്‍ പത്രം വില്‍ക്കുകയാണ്‌ ഒരു പയ്യന്‍. അവന്‍ വിളിച്ച് പറയുന്നു: 'ഏറ്റവും പുതിയ വാര്‍ത്ത, ചൂടുള്ള വാര്‍ത്ത, അന്‍പതു പേര്‍ ചതിയില്‍ പെട്ടു.'
ഇതു കേട്ട ഒരാള്‍ ആവേശത്തോടെ ചെന്ന് പത്രം വാങ്ങി. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി, ഇത് പഴയ പത്രമാണെന്ന്. അയാള്‍ പയ്യനോട് അത് പറഞ്ഞു. പക്ഷേ, അവനതിന്ന് ചെവികൊടുത്തില്ല.
പിന്നീട് അവന്‍ വിളിച്ചുപറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഏറ്റവും പുതിയ വാര്‍ത്ത, ചൂടുള്ള വാര്‍ത്ത, അന്‍പത്തൊന്നു പേര്‍ ചതിയില്‍ പെട്ടു.'

Thursday, June 26, 2014

കൌതുകജീവി

ഒരു സ്കൂളില്‍ ശാസ്‌ത്രവും ഭാഷയും പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകര്‍ പാര്‍ക്കില്‍ കണ്ടുമുട്ടി.

ശാസ്ത്രാദ്ധ്യാപകന്‍: നമുക്കൊരു ഗെയ്‌ം ആയാലെന്താ?

ഭാഷാദ്ധ്യാപകന്‍: എന്തു ഗെയ്‌മാണ്‌?

ശാസ്ത്രാ: ഒന്നാമന്‍ ഒരു ചോദ്യം ചോദിക്കും. രണ്ടാമന്‍ കൃത്യമായ ഉത്തരം പറഞ്ഞാല്‍ അയാള്‍ക്ക് അമ്പത് രൂപ ലഭിക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന്‌ അമ്പത് രൂപ കൊടുക്കണം.

ഭാഷാ: ആവാം. ഒന്നാമത്തെ ചാന്‍സ് എനിക്ക്...

ശാസ്ത്രാ: ശരി, ചോദിച്ചോളൂ.

ഭാഷാ: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്‌?

ശാസ്‌ത്രാദ്ധ്യാപകന്‍ വളരെ നേരം ആലോചിച്ചു. തന്റെ ലാപ്‌ടോപ്പിലെ എന്‍സൈക്ളോപീഡിയ പരതി നോക്കി. ഉത്തരം കിട്ടിയില്ല. ഇത്രയും കൌതുകമുള്ള ഒരു ജീവിയെക്കുറിച്ച് താന്‍ കേള്‍ക്കാതെ പോയത് വളരെ മോശമാണെന്നയാള്‍ക്ക് തോന്നി. ഭാഷാദ്ധ്യാപകര്‍ക്ക് ശാസ്ത്രവിഷയത്തില്‍ ജനറല്‍ നോളജ് കുറവായിരിക്കുമെന്ന തന്റെ ധാരണ അയാള്‍ തിരുത്തി. ഒരു ഭാഷാദ്ധ്യാപകന്‍ തന്നെ ഇത്ര ദയനീയമായി തോല്‍പ്പിച്ചതിനാല്‍ അയാള്‍ക്ക് 50 നു പകരം 500 രൂപ നല്‍കി. എന്നിട്ട് ഉത്തരം പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരം പറഞ്ഞുകൊടുക്കേണ്ട ബാദ്ധ്യത ചോദ്യകര്‍ത്താവിനുണ്ടെന്ന് ഗെയ്‌മിന്റെ നിബന്ധനയില്‍ പറഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി.

അതിനാല്‍ ശാസ്‌ത്രാദ്ധ്യാപകന്‍ തന്റെ ചാന്‍സ് ഈ അല്‍ഭുതജീവിയെക്കുറിച്ച് പഠിക്കാനായി ഉപയോഗിക്കാമെന്ന് കരുതി. അയാള്‍ ചോദിച്ചു: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്‌?

ഭാഷാ: 50 രൂപ തരൂ. ഉത്തരം പറയാം.

ശാസ്‌ത്രാദ്ധ്യാപകന്‍ 50 രൂപ നല്‍കി. ആകാംക്ഷയോടെ ഉത്തരത്തിനായി കാത്തുനിന്നു.

ഭാഷാദ്ധ്യാപകന്‍ പറഞ്ഞു: അങ്ങനെ ഒരു പക്ഷി ഇല്ല.

Friday, May 30, 2014

അശരീരി

സീമ പാലക്കാട്ടുകാരി writes:

ശാര്‍ങ്‌ഗധരന്‍ മനഃശാസ്ത്രജ്ഞനോട് :
'ഡോക്‌ടര്‍, എനിക്ക് ചില സമയത്ത് സൌണ്ട് മാത്രം കേള്‍ക്കും; പക്ഷേ, ആളെ കാണാന്‍ സാധിക്കുന്നില്ല'
ഡോക്ടര്‍ : എപ്പോഴാ ഇത് അനുഭവപെടുന്നത്?
ശാര്‍ങ്‌ഗധരന്‍: 'ഫോണില്‍ സംസാരിക്കുമ്പോള്‍'

Saturday, May 24, 2014

പാലം

അയാള്‍ സുദീര്‍ഘമായി തപസ്സു ചെയ്‌തപ്പോള്‍ ഇഷ്ടദേവത പ്രത്യക്ഷപ്പെട്ടു.
'ഒരു വരം ചോദിച്ചുകൊള്ളുക.'
'അറബിക്കടലിന്‌ ഒരു പാലം പണിയണം.'
'അത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌. മറ്റെന്തെങ്കിലും ചോദിക്കുക.'
'എന്റെ ഭാര്യയുടെ മനസ്സ് അറിയാനുള്ള കഴിവ് തരണം.'
'അറബിക്കടലിന്‌ എത്ര വീതിയുള്ള പാലമാണ്‌ വേണ്ടത്?'

Wednesday, April 30, 2014

കൊടും പാപം

കുമ്പസാരക്കൂട്ടിലിരിക്കുന്ന യുവാവ്: ഞാന്‍ ഒരു കൊടും പാപം ചെയ്‌തുപോയച്ചോ.
അച്ചന്‍: പറയൂ...
യുവാവ്: ഞാന്‍... ഒരു..... കൊലപാതകം.....
അച്ചന്‍: കൊലപാതകം?
യുവാവ്: അതെ അച്ചോ.
അച്ചന്‍: ആരെ?
യുവാവ്: ഒരു രാഷ്ട്രീയകാരനെ.
അച്ചന്‍: മകനേ, നീ ഇരിക്കുന്നത് കുമ്പസാരക്കൂട്ടിലാണ്‌. ഇവിടെ വരുമ്പോള്‍ സംസാരിക്കേണ്ടത് പാപങ്ങളെക്കുറിച്ചാണ്‌. പുണ്യകര്‍മ്മങ്ങളെക്കുറിച്ചല്ല.

Saturday, April 26, 2014

മയക്കം

ഒരു ശസ്ത്രക്രിയക്കു ശേഷം മയക്കത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്‌ അയാള്‍. തന്റെ അരികില്‍ നില്‍ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു: 'നിന്നെ അടുത്ത് കണ്ടപ്പോള്‍ വലിയ ആശ്വാസം തോന്നുന്നു.'

അയാള്‍ വീണ്ടും മയക്കത്തിലേക്കു നീങ്ങി. പിന്നെ ഉണര്‍ന്നപ്പോള്‍: 'നീ ഇവിടെ ഉണ്ടല്ലോ അല്ലെ? എന്തെങ്കിലും സഹായമൊക്കെ വേണ്ടി വന്നാല്‍ ചെയ്യുമായിരിക്കും അല്ലേ?'

അയാള്‍ ഒരിക്കല്‍ക്കൂടി മയങ്ങുകയും ഉണരുകയും ചെയ്‌തു. അപ്പോഴത്തെ പ്രതികരണം:  'നാശം നീ ഇവിടെയുമെത്തിയോ?'

അവര്‍ ആശ്ചര്യപ്പെട്ടു. എന്താണ്‌ ഇങ്ങനെ ഓരോ തവണയും മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്?
അയാളോട് തന്നെ അത് ചോദിക്കുകയും ചെയ്‌തു.
മറുപടി: ഇപ്പോള്‍ എന്റെ മയക്കം പൂര്‍ണ്ണമായും മാറിയെടീ.


Sunday, April 20, 2014

ചികില്‍സ

മനോരോഗവിദഗ്ദനോട് രോഗി: 'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.'

'എന്താണ്‌ പ്രശ്‌നം?'

'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്റെ പ്രശ്‌നം.'

'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്‌. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്‌. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'

'അപ്പോള്‍ എല്ലാ ആഴ്‌ചയും നൂറു രൂപ ഫീസ് തരണമോ?'

'അതു വേണം.'

ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല. ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു: 'നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്?'

'രോഗം ഭേദമായി.'

'അതെയോ. ആരാണ്‌ ചികില്‍സിച്ചത്?'

'ഒരു ആശാരി.'

'ആഹാ. കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ? അയാള്‍ ഫീസെത്ര വാങ്ങി?'

'ആകെ നൂറു രൂപ.'

'എന്ത് ചികില്‍സയാണ്‌ നല്‍കിയത്?'

'അയാള്‍ കട്ടിലിന്റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'

Wednesday, April 16, 2014

മല്‍സരം 

രാജുവിന്റെ കയ്യില്‍ പുതിയ വാച്ച് കണ്ട ബാലന്‍: ഇത് നന്നായിട്ടുണ്ടല്ലോ. എവിടെ നിന്ന് കിട്ടി?
രാജു: ഒരു ഓട്ട മല്‍സരത്തില്‍ സമ്മാനം കിട്ടിയതാണ്‌.
ബാലന്‍: എത്ര പേരുണ്ടായിരുന്നു മല്‍സരത്തില്‍?
രാജു: മൊത്തം നാലു പേര്‍. വാച്ചിന്റെ ഉടമസ്ഥനും അയാളുടെ രണ്ടു സുഹൃത്തുക്കളും പിന്നെ ഞാനും.

Sunday, April 13, 2014

തുക

ഒരാള്‍ കാറ്‌ വാങ്ങാന്‍ ഷോപ്പില്‍ കയറി. 200,000 രൂപയായിരുന്നു അടയ്ക്കേണ്ട തുക. അയാളുടെ കയ്യില്‍ 199,995 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യര്‍ സമ്മതിച്ചില്ല. ബില്‍ തുക തികച്ചടയ്ക്കണം എന്ന് വാശി പിടിച്ചു.

അപ്പോഴാണ്‌ പുറത്ത് ഒരു ഭിക്ഷക്കാരനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഭിക്ഷക്കാരനെ സമീപിച്ച് അയാള്‍ അഞ്ചു രൂപ കടം ചോദിച്ചു. അത് എന്തിനാണ്‌  ചോദിച്ചപ്പോള്‍ ഒരു കാര്‍ വാങ്ങാനാണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഭിക്ഷക്കാരന്‍ ചില്ലറ പെറുക്കി എണ്ണിക്കണക്കാക്കി പത്തു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഒരെണ്ണം എനിക്കും വാങ്ങിക്കൊള്ളൂ.

Friday, March 28, 2014

ഉൽഘാടനം

Siddeeq Kizhakkethil writes:

ഇപ്പൊ ലൈവായി നടക്കുന്ന ഒരു തമാശ:

അപ്പുറത്തെ ഗ്രാമത്തിലെ ഒരു കാക്ക ഞങ്ങളുടെ അങ്ങാടിയിലേക്ക്‌ വന്നതാണു. നമസ്ക്കാര സമയമായപ്പോൾ പള്ളിയില്‍ കയറി.

പള്ളിയുടെ മുറ്റത്ത്‌ നിൽക്കുന്ന പ്രായം ചെന്ന ഒരു ഹാജിയാരോട്‌ അയാള്‍ ചോദിച്ചു:

'ഞങ്ങളുടെ പള്ളിയിൽ ഒരു പുതിയ സാധനം വാങ്ങിയിട്ടുണ്ട്. അതൊന്ന് ഉൽഘാടനം നടത്താൻ ഒരു ആളെ വേണം. നിങ്ങൾക്ക്‌ ഒഴിവുണ്ടാകുമോ?'

'ആ നോക്കാം. എന്താണു സാധനം?'

'ഒരു മയ്യിത്ത്‌ കട്ടിലാണ്‌...'

Wednesday, March 26, 2014

കാമാസക്ത

Pramod Kadavil Pushkaran writes:

യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ മത്തായി വൈദികനോട്‌ വിങ്ങി പൊട്ടി.
അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ?
വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ്‌ ആ പെണ്ണ്‌ ?
മത്തായി : അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,
വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍ : മത്തായി നീ നല്ലവനാണ്‌ അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ ‌അവളുടെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും...

സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌. മത്തായിയെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത്‌ സുരേഷ്‌ ഓടി എത്തി:
എന്തായി അളിയാ ?
മത്തായി : നാല്‌ പെണ്ണുങ്ങളുടെ പേര്‌ അച്ചന്‍റെ കൈയ്യില്‍ നിന്ന്‌ കിട്ടി മോനേ, വേഗം വാ...(!!)
(Copy & Paste)

Saturday, March 22, 2014

സുഖം

അയാള്‍ തന്റെ ഭാര്യയ്ക്ക് ജീവിതകാലത്ത് ഒട്ടും സമാധാനം കൊടുത്തിരുന്നില്ല. പിന്നീട് ഭാര്യയുടെ മരണശേഷം അയാള്‍ക്ക് അവരോട് വല്ലാതെ സഹതാപം തോന്നി.  അവരെ തന്നെ വിചാരിച്ചുകൊണ്ടാണ്‌ ഒരു രാത്രി അയാള്‍  കിടന്നുറങ്ങിയത്. അന്നവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
അയാള്‍ ചോദിച്ചു: നിനക്ക് സുഖം തന്നെയല്ലേ?
ഭാര്യ: അതെ; വളരെ സുഖമാണ്‌.
ഭര്‍ത്താവ്: എന്റെ കൂടെ ജീവിച്ചതിനേക്കാള്‍ സുഖമാണോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അപ്പോള്‍ നീ സ്വര്‍ഗത്തിലാണ്‌ അല്ലേ?
ഭാര്യ: അല്ല; നരകത്തിലാണ്‌. 

Thursday, February 27, 2014

കല്ലറ

ഒരാള്‍ സെമിത്തേരിയില്‍ ഒരു കല്ലറയ്ക്കരുകില്‍ അങ്ങേയറ്റത്തെ സങ്കടത്തോടെ കരഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരാള്‍ കണ്ടു. രണ്ടാമന്‍ ഒന്നാമന്റെ അടുത്ത് ചെന്നുനോക്കി. അപ്പോള്‍ അയാള്‍ ഇങ്ങനെ പിറുപിറുക്കുകയായിരുന്നു: നീ എന്തിനാണ്‌ മരിച്ചത്? നീ മരിച്ചതുകൊണ്ടല്ലേ ഞാനിങ്ങനെ സങ്കടപ്പെടേണ്ടിവന്നത്?

രണ്ടാമന്‍: നിങ്ങളുടെ സ്വകാര്യത്തില്‍ ഇടപെടുന്നതില്‍ എനിക്ക് താല്‍പര്യമില്ല. എന്നാലും ഒരു മരണത്തെത്തുടര്‍ന്ന് മറ്റാരും ഇങ്ങനെ സങ്കടപ്പെട്ടത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചുപോവുകയാണ്‌. നിങ്ങളുടെ ആരാണ്‌ ഈ അടക്കം ചെയ്യപ്പെട്ടിരിക്കുന്നയാള്‍?

ഒന്നാമന്‍: എന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവ്.

Wednesday, February 26, 2014

കുരിശ്

Vishnu Das writes:

കണക്ക് ക്ലാസില്‍ ഇരുന്ന് കുരിശ് വരയ്ക്കുന്ന സണ്ണിക്കുട്ടിയെ നോക്കി ടീച്ചര്‍: 'കുട്ടികളായാല്‍ ഇങ്ങനെ
വേണം,പഠിക്കുന്ന സമയത്ത് ദൈവ വിശ്വാസം ഒക്കെ വേണം '

സണ്ണികുട്ടി: അതല്ല ടീച്ചറെ എല്ലാരും ഉറങ്ങുമ്പോള്‍ ചെകുത്താന്‍ വരുമെന്ന്
വല്ല്യമ്മച്ചി പറഞ്ഞിട്ടുണ്ട്.

Monday, February 3, 2014

അഭിപ്രായസ്വാതന്ത്ര്യം 

അനുയായി: നമ്മുടെ പാര്‍ട്ടിയില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടോ?
നേതാവ്: ഉണ്ടല്ലോ; ധാരാളമുണ്ട്.
അനുയായി: എന്നുവെച്ചാല്‍ എത്രത്തോളമുണ്ട്?
നേതാവ്: നിങ്ങള്‍ വാ തുറക്കുന്നതു വരെ. 

Wednesday, January 15, 2014

റിലേ നിരാഹാരസമരം

കുട്ടി: അച്ഛാ, 'റിലേ നിരാഹാരസമരം' എന്നാല്‍ എന്താണ്‌ ?

അച്ഛന്‍: ഒരാള്‍ക്ക് വിശപ്പ് തോന്നുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കാന്‍ പോവുകയും ഭക്ഷണം കഴിച്ച മറ്റൊരാള്‍ തല്‍സ്ഥാനത്തിരിക്കുകയും ചെയ്യുന്ന നിരാഹാരസമരം.

Sunday, November 24, 2013

കുറച്ചുണ്ട്

'ഈ അഡ്രസ് ഒന്നു പറഞ്ഞു തരാമോ?'

'ഇത് ഇങ്‌ഗ്ലീഷിലാണല്ലോ. നിങ്ങള്‍ അതൊന്ന് വായിച്ചു തരൂ.'

'കുറച്ചുണ്ട്.'

'മുഴുവന്‍ ഇല്ലേ?'

'കുറച്ചുണ്ട്.'

'എന്നാല്‍ ഉള്ളതു വായിക്കൂ.'

'ഉള്ളതാണ്‌ ഞാന്‍ വായിച്ചത്.'

'സ്ഥലത്തിന്റെ പേരാണോ ഈ വായിച്ചത്?'

'അതെ.'

'എങ്കില്‍ അത് വായിക്കേണ്ടത് കൂരാച്ചുണ്ട് എന്നാണ്‌.'

Thursday, November 21, 2013

വെറുതെ

ടി. മുഹമ്മദ് വേളം writes:

        നാട്ടിന്‍പുറത്ത് അത്യാവശ്യം ഉറുക്ക്, മന്ത്രം ഏലസ്സ്, തകിട്, തരികിട മതകുടില്‍വ്യവസായങ്ങള്‍ നടത്തി വേണ്ടത്ര പച്ചപിടിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിയാരെ നാട്ടുകാരനായ ഒരു പ്രവാസി ഉംറ വിസക്ക്  കൊണ്ടുപോയ ഒരു കഥയുണ്ട്. മക്കയില്‍ പോയി ഉംറ കഴിഞ്ഞ് മദീനയില്‍ ചെന്ന മുസ്‌ലിയാരെ  പ്രവാസി  പ്രവാചകന്റെയും അനുചരമാരുടെയും ഭൗതിക ശരീരങ്ങള്‍ ഖബ്‌റടക്കിയ മസ്ജിദുന്നബവിയുടെ പരിസരവും ജന്നത്തുല്‍ ബഖീഉം കാണിച്ചുകൊടുത്തു. പ്രവാചകന്റെയും ഖലീഫമാരുടെയും ഹസ്രത്ത് ആഇശയുടെയും ഖബ്‌റുകള്‍ ഓരോന്നായി കണ്ട ശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്രെ, 'നാട്ടിലായിരുന്നെങ്കില്‍ എത്ര കോടിയുടെ മുതലാണ് ഇവിടെ വെറുതെ കിടക്കുന്നത്' എന്ന്.

Monday, November 18, 2013

ചിരി

ഭാര്യ ഒരു വിഡ്ഢിത്തം പറഞ്ഞു. അതു കേട്ട ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയാകട്ടെ കനത്ത മൌനത്തിലാണ്‌. ഈ സമയത്താണ്‌ അവരുടെ മകള്‍ കടന്നുവന്നത്.
അവള്‍ ചോദിച്ചു: അച്ഛന്‍ എന്തിനാ ചിരിക്കുന്നത്?
അയാള്‍ മറുപടി പറയാന്‍ തുടങ്ങിയെങ്കിലും ചിരി മൂലം തുടരാന്‍ കഴിഞ്ഞില്ല.
ഭാര്യ: മോളേ, അത് അമ്മ പറഞ്ഞു തരാം. ഞാന്‍ ഇന്നലെ ഒരു തമാശ പറഞ്ഞിരുന്നു. അച്ഛനത് ഇപ്പോഴാണ്‌ മനസ്സിലായത്. അതുകൊണ്ടാണ്‌ അച്ഛന്‍  ചിരിച്ചുകൊണ്ടിരിക്കുന്നത്.


Sunday, November 17, 2013

മമ്മി

ഒന്നാമന്‍: 'നിങ്ങള്‍ ഈ നാട്ടുകാരാണോ?
രണ്ടാമന്‍: അല്ല; ഞങ്ങള്‍  കുടിയേറ്റക്കാരാ. എന്റെ നാട് തൃശൂര്‍. അവളുടേത്...
രണ്ടാമന്റെ മകന്‍: അച്ഛാ, അത് ഞാന്‍ പറയാം.
രണ്ടാമന്‍: ശരി. പറ.
മകന്‍: ഈജിപ്ത്.
ഒന്നാമനും രണ്ടാമനും: ഹ ഹ ഹ. ഈജിപ്‌തോ?
മകന്‍: അതെ, 'മമ്മി'കളുടെ നാട് ഈജിപ്താണെന്ന് ഞാന്‍ ഇന്നലെ സ്കൂളില്‍ പഠിച്ചല്ലോ.

Saturday, November 16, 2013

നൂറു രൂപ

Pc SanalKumar Ias Rtd writes:

"നിര്‍ത്തെടോ വണ്ടി "
അയാള്‍ വണ്ടി നിര്‍ത്തി..
"ഡ്രൈവിങ് ലൈസൻസ് കാണട്ടെ. "
കൊടുത്തു.
"ബുക്കും പേപ്പറും എവിടെ?"
കാണിച്ചു.
"പുക പരിശോധിച്ച സര്ട്ടിഫിക്കറ്റ്?"
"ഉണ്ട് സാർ "
ഒന്നിലും കുഴപ്പമില്ല.
"സാർ ഞാൻ പൊയ്ക്കോട്ടേ.എന്തിന്റെ എങ്കിലും കുറവുണ്ടോ?"
ശബ്ദം താഴ്ത്തി
"ഒരു നൂറു രൂപയുടെ കുറവുണ്ട് "

Friday, November 15, 2013

മുട്ട

Pc SanalKumar Ias Rtd writes:

"ചുമ്മാതല്ല ടീച്ചര്‍  നിന്നെ തല്ലിയത്.അവരെ കോഴി എന്ന് വിളിച്ചാല്‍ അവര്‍ പിന്നെ തല്ലാതിരിക്കുമോ ? ആട്ടെ എന്തിനാണ് അവരെ നീ കോഴി എന്ന് വിളിച്ചത്?"
"അത് പിന്നെ എല്ലാ വിഷയത്തിനും എനിക്ക് അവര്‍ മുട്ടയാ ഇട്ടു തരുന്നത്. അവരെ പിന്നെ എങ്ങനെ വിളിക്കണം ?"

Saturday, November 9, 2013

നെഞ്ചുവേദന

ഹോസ്‌പിറ്റല്‍ മനേജര്‍: നെഞ്ചുവേദനയുമായി വന്ന ആള്‍ക്ക് ഗ്യാസിനുള്ള മരുന്ന് നല്‍കി വിട്ടെന്നോ?

ഡോക്‌ടര്‍: അയാളെ കണ്ടിട്ട് കാല്‍ കാശിന്‌ ഗതിയില്ലാത്തവനാണെന്ന് തോന്നി. അതുകൊണ്ട്‌ ചെയ്‌തുപോയതാണ്‌. ക്ഷമിക്കണം.

റാണി

തേനീച്ച വളര്‍ത്തലാണ്‌ കുമാരന്റെ തൊഴില്‍. അവനും രമയും സ്നേഹത്തിലായി. പിന്നെ കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങി.
രമ: നമുക്കൊരു സിനിമയ്ക്ക് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ സര്‍കസിന്‌ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ പാര്‍ക്കിലോ ബീച്ചിലോ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്റെ വീട്ടിലൊന്ന് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ ചേട്ടന്‍ വരണ്ട; ഞാന്‍ ഒറ്റയ്ക്ക് പോയ്‌ക്കൊള്ളാം.
കുമാരന്‍: അതും പറ്റില്ല.
രമ: ചേട്ടന്‍ വാക്ക് മാറ്റരുത്. കല്യാണം കഴിഞ്ഞാല്‍ എന്നെ റാണിയെപ്പോലെ സൂക്ഷിക്കുമെന്ന് പറഞ്ഞിരുന്നതാണ്‌; എന്നിട്ടിപ്പോള്‍ ഇങ്ങനെയാണോ ചെയ്യുന്നത്?
കുമാരന്‍: ഞാന്‍ വാക്ക് മാറ്റിയിട്ടില്ല. തേനീച്ചയുടെ റാണിയെ സൂക്ഷിക്കുന്നതു പോലെ നിന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; പുറത്തെങ്ങും വിടാതെ.

വെള്ളപ്പം

രാമന്‍കുട്ടി ഒരു ഹോട്ടലില്‍ ചെന്ന് രണ്ടു വെള്ളപ്പം വാങ്ങി; അതിന്റെ കട്ടികൂടിയ നടുഭാഗം ഒഴികെ ബാക്കി തിന്നു. വീണ്ടും രണ്ടു വെള്ളപ്പം വാങ്ങി അപ്രകാരം ചെയ്‌തു. ഇത് കണ്ട സപ്ലയര്‍ കാരണം ചോദിച്ചു; രാമന്‍ കുട്ടിയുടെ മറുപടി: ഞാന്‍ ചികിത്സയിലാണ്‌; കട്ടിയുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്. 

Wednesday, November 6, 2013

നേതാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍, ജഗദീശ്: ആരാണ്‌ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാവുക? മമ്മൂട്ടിയോ മോഹന്‍ ലാലോ?

ശ്രീനിവാസന്‍: അവര്‍ രണ്ടു പേരും എല്‍.ഡി.എഫില്‍ ചേരുകയും ഒരാള്‍ മുഖ്യ മന്ത്രിയും മറ്റേ ആള്‍ പാര്‍ട്ടി സെക്രട്ടരിയും ആവുകയാണെങ്കില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കും. 

Wednesday, October 30, 2013

വിവാഹ വാര്‍ഷികദിനം 

'ചേട്ടാ, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികദിനമാണ്‌.'

'ഓഹ്, നീ അതൊക്കെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ടാല്ലോ. നല്ലത്. ഇന്ന് നിനക്ക് ഞാനൊരു സമ്മാനം തരാന്‍ ഉദ്ദേശിക്കുന്നു. പറയൂ; എന്താണ്‌ വേണ്ടത്?

'ഞാനാവശ്യപ്പെടുന്ന സമ്മാനം തരുമോ?'

'നീ ചോദിക്കുന്നതെന്തും തരണമെന്നാണ്‌ എന്റെ ആഗ്രഹം. പക്ഷേ, എന്റെ സാമ്പത്തികശേഷി നിനക്കറിയാമല്ലോ. അതിന്റെ പരിധിയിലൊതുങ്ങുന്ന എന്തും തരാം.'

'സാമ്പത്തിക ബാദ്ധ്യത വരാത്ത സമ്മാനമായാലോ?'

'ഓ, സന്തോഷം; തരാം.'

'സാമ്പത്തികലാഭമുള്ള സമ്മാനമാണെങ്കിലോ?'

'അങ്ങനെ ഒരു സമ്മാനമോ? ശരി. എന്തായാലും തരാം.'

'ഇന്നൊരു ദിവസമെങ്കിലും എന്റെ ചേട്ടന്‍ പരസഹായം കൂടാതെ തിരിച്ചുവരണം; എനിക്കതു മാത്രം മതി.'

Monday, October 28, 2013

സര്‍ട്ടിഫിക്കറ്റ്‌

Najm Zaman writes:

നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന്‌ പങ്കെടുക്കുന്നു.

ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട്‌ ചോദിച്ചു: വേന്‍ ശഹാദ?

സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന്‌ ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന്‌ കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാഹ്‌.

ഇത്‌ കേട്ട്‌ അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'

'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു  അന്ന മുഹമ്മദര്‍റസൂലുല്ലാഹ്‌' എന്ന്‌ ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.

എല്ലാം കഴിഞ്ഞ്‌ പുറത്തു വന്ന്‌ കമ്പനിയിലെ മറ്റൊരു മലയാളിയോട്‌ ഇന്റര്‍വ്യുവിനെ കുറിച്ച്‌ പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക്‌ ജോര്‍ദാനി ചോദിച്ചത്‌ സര്‍ട്ടിഫിക്കറ്റ്‌ ആയിരുന്നു എന്ന്‌ മനസ്സിലായത്‌.

അനുസരണ

Pc SanalKumar Ias Rtd writes:

ഒരു പാപ്പാന്റെ വിവാഹം കഴിഞ്ഞു.
പിറ്റേന്ന് അയല്‍ക്കാരി ചേച്ചി ചോദിച്ചു: 'എന്തായിരുന്നു പെണ്ണേ, ഇന്നലെ വീട്ടില് അര്‍ദ്ധരാത്രിയില് വലിയ ബഹളം കേട്ടല്ലോ. ഞങ്ങളുമൊക്കെ കല്യാണം കഴിച്ചിട്ടുള്ളവരാ, കേട്ടോ.'

'ഓ എന്തു പറയാനാ ചേച്ചീ? അയാള് എന്നെ അനുസരണ പടിപ്പിക്കുകയായിരുന്നു. ഇരിയെടീ, നില്ലെടീ, കുനിയെടീ എന്നൊക്കെ ഉള്ള കല്പനകള്‍. കുറെ കഴിഞ്ഞപ്പം ശരിക്കും എനിക്കങ്ങു മദം ഇളകി.'

'എന്നിട്ടെന്തായി?'

'എന്താകാനാ.ആ മൂലയില് കിടപ്പുണ്ട്. ഞാന്‍ രണ്ടു ചവിട്ടേ ചവിട്ടിയുള്ളൂ.'

Sunday, October 20, 2013

ഉറക്കം

അപരിചിതമായ ആ നഗരത്തില്‍ ഞാനെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ലോഡ്‌ജില്‍ കിടന്നാല്‍ വേഗം ഉറക്കം വരില്ല. അതു വരെ വായിക്കാന്‍ കയ്യില്‍ പുസ്‌തകം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ്‌ അടയ്ക്കാന്‍ തുടങ്ങിയ ആ ബുക്‌ സ്റ്റാളില്‍ ഞാന്‍ കയറിയത്. ആകെ പരതിയിട്ടും പറ്റിയതൊന്നും കിട്ടിയില്ല. അവസാനം ഞാന്‍ ഒരു പേന വാങ്ങി.

പകല്‍മാന്യന്മാര്‍

പഴയ പാട്ട്:

പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.

പുതിയ പാട്ട്:

ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു. 

കോഴി

ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്‌?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'

Friday, October 18, 2013

പത്തു മാസം

അമ്മ: നിന്നെ പത്തു മാസം ചുമന്നു നടന്നവളാണ്‌ ഞാന്‍.  എന്നിട്ടും ഞാന്‍ പറയുന്നതൊന്നും നീ അനുസരിക്കുന്നില്ലല്ലോ.

മകന്‍: അമ്മ ഈ കസേരയില്‍ കയറിയിരിക്ക്. അമ്മയെ ഞാന്‍ പത്ത് മാസം ചുമന്നോണ്ട് നടക്കാം. അപ്പോള്‍ ആ കടമങ്ങ് വീടുമല്ലോ.

ഷര്‍ട്ടും പേന്റും

ഡുണ്ടു: എന്റെ റെയ്‌ന്‍ കോട്ടുമിട്ടാണോ നിന്റെ നടപ്പ്?

ടിന്റു: അതേ.

ഡുണ്ടു: അതിവിടെ അഴിച്ചു വച്ചിട്ട് പോയ്ക്കോ.

ടിന്റു: നിന്റെ ഷര്‍ട്ടും പേന്റും നനയാതിരിക്കാനാണ്

കറി

രാജന്‍: നീ കല്യാണത്തിനു പോയില്ലേ?

സതീഷ്: പോയി.

രാജന്‍: എങ്ങനെയുണ്ട് സദ്യ?

സതീഷ്: പോത്താണ്‌ കറി വെച്ചത്.

ചില്ലറ

പതിനൊന്നു രൂപ നല്‍കേണ്ടിടത്ത് 100 രൂപാ നോട്ട് നല്‍കിയ യാത്രക്കാരനോട് കണ്ടക്ടര്‍: ഒരു രൂപ ചില്ലറയുണ്ടോ?

യാത്രക്കാരന്‍: പതിനൊന്നു രൂപ തന്നാലോ?

കണ്ടക്ടര്‍: വലിയ ഉപകാരം.

യാത്രക്കാരന്‍: ഇല്ലാഞ്ഞിട്ടാണ്‌. അല്ലെങ്കില്‍ തരുമായിരുന്നു. 

ഹജ്ജ്

ബീരാന്‍ ഹജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് ആജാനബാഹുവായ ഒരാള്‍ ബീരാനെ തട്ടിത്തെറിപ്പിച്ചു. ബീരാന്‍ അയാളെ ഇടിക്കാന്‍ ഓങ്ങിയതു കണ്ട മറ്റൊരാള്‍: ഇതു ഹജ്ജാണ്‌; അതിനിടയില്‍ ശണ്ഠകൂടാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഹജ്ജിന്റെ പുണ്യം  നഷ്ടപ്പെടും.

ബീരാന്‍: ഹജ്ജ് പിന്നെയും ചെയ്യാന്‍ കഴിയും. ഈ ചങ്ങാതിയെ പിന്നെ കാണുകയില്ല. 

മട്ടന്‍

ഒരാള്‍ ബീഫ്‌ കടയില്‍: ഇളയ കുട്ടന്റെ ഇറച്ചിയുണ്ടോ?

കടക്കാരന്‍: മട്ടന്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. 

Saturday, October 12, 2013

നര

Fasil Ks writes:

ജിജ്ഞാസയോടെ കുട്ടിയുടെ ചോദ്യം.: "അമ്മേ, എന്തു കൊണ്ടാണ് അമ്മയുടെ ചില മുടികള്‍ നരച്ചിരിക്കുന്നത് ? "

കിട്ടിയ തക്കത്തിനു മകനെ ഉപദേശിച്ചു കളയാം എന്ന് അമ്മയും തീരുമാനിച്ചു."മകനെ, നീയാണതിനു കാരണം. നീ ഓരോ പ്രാവശ്യം കുരുത്തക്കേട്‌ കാണിക്കുമ്പോഴും എന്റെ ഓരോ മുടി നരക്കാന്‍ തുടങ്ങും "

"ഓഹോ" കുട്ടി നിഷ്കളങ്കമായി പറഞ്ഞു " ഇപ്പൊ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അമ്മൂമ്മയുടെ മുടി മുഴുവന്‍ നരച്ചു പോയതെന്ന് !!"

#ഇംഗ്ലീഷ് കഥയോട് കടപ്പാട്

Tuesday, October 8, 2013

സുഖവാസകേന്ദ്രം

'അച്ഛനെവിടെ?'
'സുഖവാസകേന്ദ്രത്തില്‍.'
'ഓഹോ, നല്ല കാര്യം.'
'ഏതു സുഖവാസകേദ്രത്തിലാണ്‌?'
'മെഡിക്കല്‍ കോളേജില്‍'
'ങേ, എന്തു പറ്റി?'
'ഒരു അറ്റാക്ക്.'
'എന്നിട്ടാണോ സുഖവാസകേന്ദ്രത്തില്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്?'
'രോഗം സുഖമാകാന്‍ വേണ്ടി വസിക്കുന്ന കേന്ദ്രം എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളു.' 

സില്‍ക്ക്

പണ്ടൊരു കുട്ടി ഇങ്‌ഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്. അവന്‍  ഒരു പദത്തിന്റെ അര്‍ത്ഥം പഠിച്ചു. സില്‍ക്ക് = പട്ട്.

പിന്നെ അവന്‍ വീട്ടിലിരുന്ന് കുറേ പദങ്ങളുണ്ടാക്കി.
സില്‍ക്ക = പട്ട,
സില്‍ക്കി = പട്ടി,
സില്‍ക്കം = പട്ടം,
സില്‍ക്കണം = പട്ടണം,
സില്‍ക്കിണി = പട്ടിണി.

Wednesday, October 2, 2013

ഹൃദയം

തന്റെ കാറുമായി വര്‍ക്ക് ഷോപ്പിലെത്തിയ ഡോക്‌ടറോട് മെക്കാനിക്ക്: 'ഞാനീ യന്ത്രത്തിന്റെ ഹൃദയം തുറന്ന് അതിന്റെ വാല്‌വ് പുറത്തെടുത്ത് ശരിയാക്കി വീണ്ടും ഉള്ളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ?  എന്നിട്ടെന്താ? എനിക്ക് കിട്ടുന്നത് തുച്ഛമായ കൂലി. താങ്കള്‍ക്കോ ഭീമന്‍ ശമ്പളവും. ഇത് അനീതിയല്ലേ?'

ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്‌ടര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ട് ചോദിച്ചു: ആ എഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമോ? 

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

വൈന്‍

Ashraf Kandathinte writes:



തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.

"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ, ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്. നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്."

അയാളുടെ ശബ്ദം കൂടിക്കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു:

"സുഹൃത്തേ, ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം. അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം."

തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു:

"നോക്കൂ സുഹൃത്തേ, ദൈവത്തിന്‍റെ ഓരോ കളികള; നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി കാത്തുരക്ഷിച്ചത് കണ്ടില്ലേ? ഇതാ പകുതി കുടിച്ചിട്ട് ബാക്കി എനിക്ക് തരൂ."

പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി. ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ, ഇതിന്‍റെ പകുതി. ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."

അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു:

"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡയലോഗ് അടിക്കുന്നോ? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ, അവര് തീരുമാനമുണ്ടാക്കിക്കൊള്ളും."

ക്ലാസ്സ്‌ ടീച്ചർ

Ashraf Kandathinte writes:

വിവാഹശേഷം ശശിക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കാൾ.

സ്ത്രീ : സർ, എനിക്ക് നിങ്ങളെ നേരിൽ കണ്ട് ഒന്ന് സംസാരിക്കണം. നിങ്ങളാണ്‌ എന്റെ കുട്ടികളിൽ ഒരാളുടെ അച്ഛൻ.

ശശി ഞെട്ടി.

ശശി : ഇത് സീമ ആണോ ?

സ്ത്രീ : അല്ലാ..

ശശി : ത്രേസ്യാ?

സ്ത്രീ : അല്ലാ ..

ശശി : ഉണ്ണി മേരി?

സ്ത്രീ : അല്ലാാാ ...

ശശി : പിന്നാരാണു നിങ്ങൾ ..

ആശയ കുഴപ്പത്തിൽ ആയ സ്ത്രീ: സർ, ഞാൻ നിങ്ങളുടെ മകന്റെ ക്‌ളാസ്  ടീച്ചർ ആണ്. അവന്റെ പ്രോഗ്രസ്  റിപ്പോര്‍ട്ടിനെ പറ്റി   സംസാരിക്കാൻ ഒന്നിവിടെ വരെ വരണം.

വെള്ളമടി

Ashraf Kandathinte writes:
 
ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു.
പോലീസ്: "മിസ്റ്റര്‍ 55 കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ താങ്കള് 70 കിലോമീറ്റര് വേഗതയില്‍  സഞ്ചരിചില്ലേ. ആയിരം രൂപ ഫൈനുണ്ട്!

ശശി : " ഇല്ല സാര്‍,  60 ലാ പോയത്."
ഭാര്യ : "അല്ല ശശിയേട്ടാ, നമ്മള് 80 ല്‍ അല്ലെ വന്നത്?"
ശശി സംയമനം പാലിക്കുന്നു.

പോലീസ്:  "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ഫൈനുണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊട്ടിയതാ.
നാളെ രാവിലെ നന്നാക്കാന്‍ കൊടുക്കണം."
ഭാര്യ : " ശശിയേട്ടാ, ചേട്ടന് ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ.
നാളെ രാവിലെ കൊടുക്കാം എന്ന്. നാളെയെങ്കിലും കൊടുക്കണേ."
ശശി സംയമനം പാലിക്കുന്നു.

പോലീസ് : "സീറ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ഫൈനുണ്ട്, അഞ്ഞൂറു രൂപ "
ശശി : "അയ്യോ സാര്‍ അത് ഇപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ."
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ."
കണ്ട്രോള്‍ വിട്ട ശശി: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടീ?"

പോലീസ് : "നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്?"
ഭാര്യ : "ഏയ് ശശിയേട്ടൻ പാവമാ... വെള്ളമടിച്ചാലേ എന്നോട് ദേഷ്യപ്പെടാറുള്ളൂ.

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!