Followers

Saturday, January 28, 2012

ലവ് ലെറ്റര്‍


സര്‍ദാര്‍ജിക്ക് അയാളുടെ കാമുകി ഒരു ലവ് ലെറ്റര്‍ അയച്ചു. നിരക്ഷരനായ അയാള്‍ക്കത് വായിക്കനായില്ല. അതേ അവസ്ഥയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. വര്‍ഷങ്ങളുടെ ആലോചനയ്ക്ക് ശേഷം, അവസാനം അയാള്‍ തന്‍റെ സുഹൃത്തിനെ സമീപിച്ച് കത്ത് വായിപ്പിക്കാന്‍ തീരുമാനിച്ചു. കത്ത് വായിക്കുമ്പോള്‍ ഉള്ളടക്കം സുഹൃത്ത് അറിയാന്‍ പാടില്ല, അതിന്ന് സര്‍ദാര്‍ ഒരു സൂത്രം പ്രയോഗിച്ചു. സുഹൃത്ത് കത്ത് വായിക്കുമ്പോള്‍ സര്‍ദാര്‍ജി അയാളുടെ രണ്ട് വിരലുകള്‍ സുഹൃത്തിന്‍റെ ചെവിയില്‍ തിരുകി.

നിയമോപദേശം


ഒരു കശാപ്പുകാരന്‍റെ കടയില്‍ നിന്ന് ഒരു നായ ഒരു കഷണം മാംസവും കടിച്ചുകൊണ്ടോടി. നായയെ കശാപ്പുകാരന്‍ തിരിച്ചറിഞ്ഞു. അതൊരു വക്കീലിന്‍റേത് ആയിരുന്നു. അയാള്‍ വക്കീലിനെ സമീപിച്ച് ചോദിച്ചു: നിങ്ങളുടെ നായ എന്‍റെ കടയില്‍ നിന്ന് ഒരു കഷണം മാംസം കടിച്ചു കൊണ്ട് പോയാല്‍ അതിന്‍റെ വില നല്‍കാന്‍ നിയമപരമായി താങ്കള്‍ ബാധ്യസ്ഥനാണോ?
വക്കീല്‍: അതെ.
കശാപ്പുകരന്‍: എങ്കില്‍ എനിക്ക് നിങ്ങള്‍ 50 രൂപ തരണം.
വക്കീല്‍: ഒരു 50 രൂപ ഇങ്ങോട്ട് തരാന്‍ കയ്യിലുണ്ടോ?
കശാപ്പുകാരന്‍: ഉണ്ട്. (വേഗം 50 രൂപാ നോട്ടെടുത്ത് വക്കീലിന്ന് നല്‍കി. 100 രൂപ ഇപ്പോള്‍ കിട്ടുമെന്ന് കരുതി കാത്ത് നിന്നു.)
അല്‍പ്പ സമയം കഴിഞ്ഞു വക്കീല്‍: ഇനിയും നിങ്ങള്‍ പോയില്ലേ?
കശാപ്പുകാരന്‍: എനിക്ക് 100 രൂപ തന്നില്ല.
വക്കീല്‍: നിയമോപദേശം നല്‍കുന്നതിന്ന് ഞാന്‍ വാങ്ങുന്ന ഫീസ് 100 രൂപയാണ്‌. അത്‌കൊണ്ടാണ്‌ മാംസത്തിന്‍റെ 50 കഴിച്ച് ബാക്കി 50 ഇങ്ങോട്ട് വാങ്ങിയത്.

അമ്മയല്ല; അമ്മായി


ഒരു യുവതി ഒരു കുഞ്ഞിനെയുമെടുത്ത് ഡിസ്പെന്‍സറിയില്‍ ചെന്നു അതിന്‍റെ തൂക്കം നോക്കനാവശ്യപ്പെട്ടു. കൌണ്ടറിലുള്ളയാള്‍ പറഞ്ഞു: ഇവിടെയുള്ള ബേബി സ്കെയില്‍ (കുട്ടികളുടെ തൂക്കം നോക്കുന്ന ത്രാസ്) കേടാണ്‌. അത്കൊണ്ട് അമ്മയും കുഞ്ഞും കൂടി അഡല്‍ട്ട് സ്കെയിലില്‍ (വലിയ ആളുകള്‍ക്ക് കയറിനിന്ന് തൂക്കം നോക്കാനുള്ള ത്രാസ്) കയറി അമ്മയുടെയും കുഞ്ഞിന്‍റെയും തൂക്കം നോക്കുക; എന്നിട്ട് കുഞ്ഞിനെ താഴെവച്ച് അമ്മയുടെ തൂക്കം ഒരിക്കല്‍ കൂടി നോക്കുക. ആദ്യത്തെ തൂക്കത്തില്‍ നിന്ന് ഇത് കുറച്ചാല്‍ കുഞ്ഞിന്‍റെ തൂക്കം കിട്ടും.
യുവതി: അത് ഇപ്പോള്‍ നടക്കില്ല.
അയാള്‍: അതെന്താ?
യുവതി: ഞാന്‍ കുഞ്ഞിന്‍റെ അമ്മയല്ല; അമ്മായിയാണ്‌.

എട്ടു കൊല്ലം കൂടി....



പ്രശസ്തനായ ഒരഭിഭാഷകന്‍റെ മകന്ന് അച്ചന്‍റെ തൊഴിലിനോടായിരുന്നു താല്‍പര്യം. അത് കൊണ്ടയാള്‍ നിയമ ബിരുദമെടുത്ത് അച്ചന്‍റെ കൂടെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ഒന്നാമത്തെ ദിവസം മകന്‍ അച്ചനോട് തന്‍റെ സാമര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
മകന്‍: അച്ഛാ, അച്ഛന്‍ 8 കൊല്ലമായി വാദിച്ചുകൊണ്ടിരിക്കുന്ന രാമന്‍ നായരുടെ കേസില്ലേ? അദ്ദേഹത്തിന്‍റെ അനുജനുമായുള്ള സ്വത്ത് തര്‍ക്കം. അത് ഇന്ന് ഞാന്‍ അവസാനിപ്പിച്ചു. എങ്ങനെയുണ്ടെന്‍റെ മിടുക്ക്?
അച്ഛന്‍: ഇനിയൊരു എട്ടു  കൊല്ലം കൂടി ആ കേസില്‍ നിന്ന് നമുക്ക് വരുമാനം ലഭിക്കുമായിരുന്നു. അതാ താന്‍ ഒറ്റ നാള്‍ കൊണ്ട് ഇല്ലാതാക്കിയത്. താന്‍ ഗുണം പിടിക്കില്ല.

എങ്ങോട്ടാ പോകേണ്ടത്?



ഒരാള്‍ ഓടിക്കിതച്ച് റയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ട് കൌണ്ടറിലുള്ള ആളോട് ചോദിച്ചു: ഇനി തെക്കോട്ട് എപ്പോഴാ വണ്ടിയുള്ളത്?
കൌണ്ടര്‍: 20 മിനിറ്റ് കഴിയണം.
അയാള്‍: വടക്കോട്ടോ?
കൌണ്ടര്‍: അര മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ. അല്ല നിങ്ങള്‍ക്ക് എങ്ങോട്ടാ പോകേണ്ടത്?
അയാള്‍: എനിക്ക് പടിഞ്ഞാറോട്ടാ പോകേണ്ടത്. ഈ റയിലൊന്ന് മുറിച്ചുകടക്കാനാ വണ്ടിയുടെ സമയം ചോദിച്ചത്.

വിശ്വാസമില്ല അല്ലെ?


അവറാന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. പല തവണ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഫലം കണ്ടില്ല. അവസാനം അയാള്‍ ഒരു നേര്‍ച്ച നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥിച്ചു: ദൈവമേ എനിക്ക് ഒരു 100 രൂപ വീണു കിട്ടിയാല്‍ 50 ഞാന്‍ അടുത്ത നേര്‍ച്ചപെട്ടിയില്‍ ഇട്ടോളാം. 1000 കിട്ടിയാല്‍ 500 ഇട്ടോളാം. ഈ നേര്‍ച്ച കാരണമായെങ്കിലും എന്നെ ഒന്ന് സഹായിക്കണേ.
പ്രാര്‍ത്ഥന ഫലിച്ചു. അവറാന്‌ വഴിയില്‍ നിന്ന് 5000 രൂപ കിട്ടി. നാലുപാടും നിരീക്ഷിച്ച്‌ ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കാഷെടുത്ത് കീശയിലാക്കി ആഞ്ഞു വലിച്ച് നടക്കുന്നതിന്നിടയില്‍ അയാള്‍ പിറുപിറുത്തു: എന്നാലും നീ വല്ലാത്തൊരു ദൈവം തന്നെ; നിന്‍റെ വിഹിതം 5000 അവിടെ വച്ച് ബാക്കി 5000 മാത്രമേ നീ എന്‍റെ കയ്യില്‍ തന്നുള്ളൂ അല്ലേ? എന്നെ തീരെ വിശ്വാസമില്ല അല്ലെ?

ബുദ്ധിമാന്‍


യുവതി: പ്രേമാഭ്യര്‍ത്ഥനയുമായി നിങ്ങള്‍ എന്‍റെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ധീരതയും ബുദ്ധിയുമുള്ള ഒരാളെ മാത്രമേ ഞാന്‍ പ്രേമിക്കുകയുള്ളൂ.
യുവാവ്: അന്ന് തോണി മറിഞ്ഞു ഭവതി വെള്ളത്തില്‍ പോയപ്പോള്‍ ഞാന്‍ രക്ഷിച്ചില്ലേ? അത് ഞാന്‍ ധീരനാണെന്നതിന്‍റെ തെളിവല്ലേ?
യുവതി: ശരി, അത് ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ ബുദ്ധിമാനാണെന്നതിന്‍റെ തെളിവെവിടെ?
യുവാവ്: അന്ന് വഞ്‌ചി ഞാന്‍ മനപ്പൂര്‍വ്വം മറിച്ചതായിരുന്നു; അപ്പോള്‍ ഞാന്‍ ബുദ്ധിമാനാണെന്നും തെളിഞ്ഞില്ലേ?

ഓര്‍മ്മക്കുറവിന്ന്....


ഭാര്യമാരോടൊത്ത് പാര്‍ക്കില്‍ പോയ പ്രായം ചെന്ന രണ്ട് സുഹൃത്തുക്കള്‍ സൌഹൃദ സംഭാഷണത്തിലായിരുന്നു. ഒന്നാമന്‍ ചോദിച്ചു: ഓര്‍മ്മക്കുറവിനുള്ള ചികില്‍സയ്ക്കായി നിങ്ങള്‍ ഒരു ഡോക്ടറെ കണ്ടെന്ന് കേട്ടു. എന്നിട്ടെന്തായി?
രണ്ടാമന്‍: അവരുടെ ടെക്നിക്കുകള്‍ വളരെ ആധുനികമാണ്‌. എല്ലാം അവര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നു.
ഒന്നാമന്‍: എന്തായിരുന്നു ആ ക്ലിനിക്കിന്‍റെ പേര്‌?
രണ്ടാമന്‍: ഞങ്ങളുടെ വീട്ടിന്‍റെ മുറ്റത്ത് മാര്‍ദ്ദവമേറിയ ഇതളുകളുള്ള ഒരു പുഷ്പമില്ലേ? ഞെട്ടില്‍ മുള്ളുകളുള്ളത്. എന്തായിരുന്നു അതിന്‍റെ പേര്‌?
ഒന്നാമന്‍: 'റോസ്' ആണോ ഉദ്ദേശിച്ചത്?
രണ്ടാമന്‍ (ഭാര്യയുടെ നേരെ തിരിഞ്ഞ്‌): ഏയ് റോസ്, എന്തായിരുന്നു നമ്മള്‍ കഴിഞ്ഞ ആഴ്ച പോയ ആ ക്ലിനിക്കിന്‍റെ പേര്‌?
ഭാര്യ: കഴിഞ്ഞ ആഴ്ച നാം ക്ലിനിക്കില്‍ പോയിരുന്നോ?

മാതൃഭാഷ


അദ്ധ്യാപകന്‍: നമ്മുടെ സ്വന്തം സംസാര ഭാഷയെ പിതൃഭാഷ എന്ന് വിളിക്കാതെ, മാതൃഭാഷ എന്ന് വിളിക്കാന്‍ കാരണമെന്ത്?
കുട്ടി: പിതാവിനേക്കാള്‍ കൂടുതലായി മാതാവ് അതുപയോഗിക്കുന്നത് കൊണ്ട്.

അമ്മായിയമ്മ


യുവതി അയല്‍വാസിയോട്: നിങ്ങളുടെ പട്ടി ഇന്നലെ എന്‍റെ അമ്മായിയമ്മയെ കടിച്ചു.
അയല്‍വാസി: സോറി, എന്താണ്‌ വേണ്ടതെന്ന് വച്ചാല്‍ ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മില്‍ വഴക്കും വക്കാണവും ഒന്നും വേണ്ടാ.
യുവതി: ഞാന്‍ വന്നത് വഴക്കിനും വക്കാണത്തിനുമല്ല. നിങ്ങള്‍ ആ പട്ടിയെ വില്‍ക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് പറയാനാണ്‌; വില എത്രയായാലും വിരോധമില്ല.

ന്യായം


അയല്‍വാസികള്‍ തമ്മിലൊരു കലാപം. സംഭവ പരമ്പര ഇങ്ങനെ.
ഒന്നാമന്‍റെ പട്ടി രണ്ടാമന്‍റെ പൂച്ചയെ കടിച്ചു.
രണ്ടാമന്‍ ആ പട്ടിയെ കല്ലെറിഞ്ഞു; അതിന്‍റെ കാലൊടിഞ്ഞു.
ഒന്നാമന്‍ രണ്ടാമന്‍റെ ഭാര്യുടെ വയറിന്‌  ചവിട്ടി; ആറു മാസം ഗര്‍ഭിണിയായിരുന്ന അവര്‍ അകാലത്തില്‍ പ്രസവിച്ചുപോയി.
ഇത്രയുമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. മൂന്നാമതൊരാളെ ന്യായമനുസരിച്ച് വിധി പറയാന്‍ വേണ്ടി മധ്യസ്ഥനാക്കി നിശ്ചയിച്ചു.

മധ്യസ്ഥന്‍: 1] പൂച്ചക്ക് സാരമായ പരിക്കില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
2] ഒന്നാമന്‍റെ പട്ടിയുടെ കാല്‌ രണ്ടാമന്‍ ഒടിച്ചതിനാല്‍ ആ പട്ടിയെ അയാള്‍ ശുശ്രൂഷിച്ച് സുഖപ്പെടുത്തി ഒന്നാമനെ തിരിച്ചേല്‍പ്പിക്കണം.
3] ഒന്നാമന്‍റെ ഭാര്യയുടെ ഗര്‍ഭം രണ്ടാമന്‍ അലസിപ്പിച്ചതിനാല്‍ അവരുടെ സംരക്ഷണച്ചുമതല അയാള്‍ ഏറ്റെടുക്കുകയും ആറു മാസം ഗര്‍ഭമാകുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം.

വില


രണ്ടു കള്ളന്‍മാര്‍ തമ്മില്‍ കണ്ട് മുട്ടി.
ഒന്നാമന്‍: നിന്‍റെ വാച്ചിന്‌ എന്ത് വിലയായി?
രണ്ടാമന്‍: ആറ്‌ മാസം തടവ്.

ബന്ധു


നവദമ്പതികള്‍ പാര്‍ക്കിലൂടെ നടക്കുകയാണ്‌. അതിനിടെ ഒരു കഴുത മുമ്പിലൂടെ ഓടി. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: നിന്‍റെ ഒരു ബന്ധുവതാ ഓടുന്നു, നിന്നെ കണ്ടിട്ട് മിണ്ടിയില്ലല്ലോ.
ഭാര്യ: അതെന്‍റെ ബന്ധു തന്നെയാണ്‌; വിവാഹത്തിലൂടെയുണ്ടായ ബന്ധു.

കഴുതകള്‍ക്ക്


പരസ്പരം ശത്രുക്കളായി കഴിയുന്ന രണ്ടു പേര്‍ ഒരു നേരിയ വയല്‍ വരമ്പില്‍  നേര്‍ക്കുനേര്‍ എത്തി. ഒരാള്‍ വഴിമാറിക്കൊടുത്താലേ മറ്റേയാള്‍ക്ക് പോകാന്‍ പറ്റുകയുള്ളു.
ഓന്നാമന്‍: ഞാന്‍ കഴുതകള്‍ക്ക് വഴിമാറിക്കുടുക്കറില്ല.
രണ്ടാമന്‍: ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്.
ഇതും പറഞ്ഞ് അയാള്‍ വഴിമാറിക്കൊടുത്തു.

അഥവാ ഉണ്ടെങ്കിലോ?

മീന്‍ കച്ചവടക്കാരനായ ഒരു നിരീശ്വരവാദിയുണ്ടായിരുന്നു. പകല്‍ മുഴുവന്‍ ശക്തമായി ദൈവനിഷേധം പ്രചരിപ്പിക്കും. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ചങ്ങ് നമസ്കരിക്കുകയും ചെയ്യും. ഇത് കൂട്ടുകാരില്‍ ഒരാള്‍ കണ്ടുപിടിച്ചു. അങ്ങാടിയില്‍ സംസാരമായി. ആളുകള്‍ വളഞ്ഞു വച്ച് ചോദിച്ചു: പകല്‍ മുഴുവന്‍ ദൈവ നിഷേധം പ്രസംഗിച്ച് നടന്നിട്ട് രാത്രി വീട്ടില്‍ ചെന്ന് അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ച് നിര്‍വഹിക്കുകയോ? ദൈവമില്ല എന്നല്ലേ തന്‍റെ വാദം? പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: ദൈവം ഇല്ല; അത് തന്നെയാണ്‌ എന്‍റെ വിശ്വാസം. 
നട്ടുകാര്‍: അത് തന്നെയാ ഞങ്ങളും ചോദിക്കുന്നത്; പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: അഥവാ ഉണ്ടെങ്കിലോ?

പഠിച്ചിട്ടില്ല.


അദ്ധ്യാപകന്‍ ക്ലാസില്‍; രാജുവിനോട്: രാജു ബാലുവിന്ന് 10 ശതമാനം പലിശ നിരക്കില്‍ 100 രൂപ കടം കൊടുത്തുവെന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ ബാലുവില്‍ നിന്ന് തിരിച്ച് കിട്ടും?
രാജു: ഒന്നും കിട്ടുകയില്ല.
അദ്ധ്യാപകന്‍: താനെന്താ ഒരു മണ്ടനെപ്പോലെ സംസാരിക്കുന്നത്? ഇന്നത്തെ പാഠം ​നീ തീരെ പഠിച്ചില്ല അല്ലേ?
രാജു: പാഠം ഞാന്‍ ശരിക്കും പഠിച്ചിട്ടുണ്ട്. എന്നാല്‍ സാര്‍ രാജുവിനെ ഒട്ടും പഠിച്ചിട്ടില്ല.

കൈനോട്ടകാരി


ഭാര്യയും ഭര്‍ത്താവും ഉമ്മറത്തിരിക്കെ ഒരു കൈനോട്ടകാരി കയറി വന്നു. ഭാര്യയുടെ കൈ പിടിച്ചിട്ട് പറഞ്ഞു: ഭാവിയെപ്പാറ്റി ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.
ഭാര്യ: ഒന്നും പറയണ്ട.
കൈനോട്ടക്കാരി: 100 വയസ്സ് വരെ ആയുസ്സുണ്ട്.
ഭാര്യ: എനിക്കൊന്നും കേള്‍ക്കണ്ട.
കൈനോട്ടക്കാരി ഭര്‍ത്താവിനോട്: താങ്കളുടെ ഭാവി പറയാം. കൈ കാണിക്കൂ.
ഭര്‍ത്താവ്: എന്‍റെ ഭാവി എനിക്ക് മനസ്സിലായി.
കൈനോട്ടക്കാരി: എന്ത് മനസ്സിലായി?
ഭര്‍ത്താവ്: ഭാവി ഇരുളടഞ്ഞതാണെന്ന് മനസ്സിലായി.
ഭാര്യ: അതെങ്ങനെ മനസ്സിലായി?
ഭര്‍ത്താവ്: നിന്‍റെ ആയുസ്സിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്കെല്ലാം മനസ്സിലായെടീ.

കെട്ടിത്തൂക്കി


ഭാര്യയും ഭര്‍ത്താവും തമ്മില്‍ കടുത്ത പകയാണ്‌. എപ്പോഴും ശണ്ഠ കൂടും. ഭര്‍ത്താവ് ജയിക്കും. ഒരിക്കലെങ്കിലും ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ അവള്‍ കൊതിച്ചു. അവസാനം അവള്‍ വഴി കണ്ടെത്തി; ആത്മഹത്യ ചെയ്യുക. എന്നിട്ട് ഒരു കുറിപ്പും എഴുതി വച്ചു: ഞാന്‍ സ്വയം തൂങ്ങിയതല്ല; എന്നെ എന്‍റെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊന്നതാണ്‌.

മറ്റൊരു ഡോക്ടറെ


ഗുരുതരമായ രോഗം ബാധിച്ച രോഗിയോട് ഡോക്ടര്‍: നിങ്ങളുടെ ചികില്‍സക്കായി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു; ഇനി ഒന്നും ചെയ്യാനില്ല. അവസാനമായി നിങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍....
രോഗി: ഉണ്ട്.
ഡോക്ടര്‍: ആരെ?
രോഗി: മറ്റൊരു ഡോക്ടറെ.

ആമയും മുയലും 


ഉച്ചയൂണു കഴിഞ്ഞ് ക്ലാസിലെത്തിയ അദ്ധ്യാപകന്‍ മേശമേല്‍ തല വച്ച് ഒന്നു മയങ്ങി. അപ്പോഴുണ്ട് ഹെഡ്മാസ്റ്റര്‍ കയറി വരുന്നു. കുട്ടികള്‍ ഒരുമിച്ച് എഴുന്നേറ്റു നിന്ന് പറഞ്ഞു: ഗുഡ് ആഫ്‌റ്റര്‍ നൂണ്‍  സാര്‍.
ഇത് കേട്ടാണ്‌ കക്ഷി ഉണര്‍ന്നത്. ഉടനെ അയാള്‍ പറഞ്ഞു: ഇത് പോലെയായിരുന്നു മുയല്‍ ഉറങ്ങിയത്. അത്കൊണ്ടാണ്‌ ആമ പന്തയത്തില്‍ ജയിച്ചത്.

വിശ്വാസവും കുടയും


നാട്ടില്‍ കടുത്ത വരള്‍ച്ച. എല്ലാ വഴിയും അടഞ്ഞപ്പോഴാണ്‌ നാട്ടുകാര്‍ മുല്ലാ നസ്റുദ്ദീനെ സമീപിക്കാന്‍ തീരുമാനിച്ചത്. അവര്‍ മുല്ലയുടെ വിട്ടിലെത്തി. സങ്കടം പറഞ്ഞു: താങ്കള്‍ അല്‍ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അല്‍ഭുതം കാണിക്കണം.
മുല്ല: സാധ്യമല്ല.
പക്ഷെ നാട്ടുകാര്‍ വിട്ടില്ല. അവര്‍ കാരണം ചോദിച്ചു.
മുല്ല പറഞ്ഞു: നിങ്ങള്‍ക്ക് വിശ്വാസമില്ല. അത് കൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചാലും ഫലം കാണില്ല.
നാട്ടുകാര്‍: ഞങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങള്‍ ഇങ്ങോട്ട് വന്നതും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതും?
മുല്ല: ഇല്ല; നിങ്ങള്‍ക്ക് വിശ്വാസമില്ല. ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ കുടയുമായി വരുമായിരുന്നു.

മാറ്റം


ഒരു പറ്റം ആളുകള്‍ കൂടിയിരുന്ന് സംസാരിക്കുകയാണ്‌. കൂട്ടത്തില്‍ മുല്ലാ നസ്റുദ്ദീനുമുണ്ട്.
ഒരാള്‍ പറഞ്ഞു: മനുഷ്യന്‌ അവന്‍റെ യൌവനാരംഭത്തില്‍ നല്ല ശക്തിയുണ്ടായിരിക്കും; പിന്നെ അത് ക്രമേണ ക്ഷയിക്കും; വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ശക്തി കൂടുതല്‍ ക്ഷയിച്ചിരിക്കും.
ഈ പ്രസ്താവന എല്ലാവരും സമ്മതിച്ചു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് മുല്ലാ നസ്റുദ്ദീന്‍ പറഞ്ഞു: അത് ശരിയല്ല; എനിക്ക് യൌവനത്തിലും ഇപ്പോള്‍ വാര്‍ദ്ധക്യത്തിലും ഒരേ ശക്തി തന്നെ അനുഭവപ്പെടുന്നുണ്ട്.
ആളുകള്‍: അതെങ്ങനേ ശരിയാകും മുല്ലാ?
മുല്ല: അത് ശരിയാണ്‌.
ആളുകള്‍: എങ്കില്‍ അതൊന്നു വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്യാമോ?
മുല്ല: തെളിയിക്കാം. എന്‍റെ വീട്ടിന്‍റെ അടുത്ത് ഭാരമേറിയ ഒരു കല്ലുണ്ട്. എന്‍റെ യൌവന കാലത്ത് ഞാന്‍ അത് പൊക്കുവാന്‍ ശ്രമിച്ചിരുന്നു; ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല, ഇപ്പോള്‍ വാര്‍ദ്ധക്യത്തില്‍ ഞാനത് പൊക്കാന്‍ ശ്രമിച്ചു നോക്കി. ഇപ്പോഴും സാധിക്കുന്നില്ല. അഥവാ എന്‍റെ ശക്തിയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

രാജകല്‍പ്പന



രാജാവ് ഒരു സദ്യയൊരുക്കി. പ്രധാനികളെ അതിലേക്ക് ക്ഷണിച്ചു. മുല്ല വിജ്ഞനും രസികനുമാണെന്ന് രാജാവിന്നറിയാം. അതുകൊണ്ട് മുല്ലയെയും ക്ഷണിച്ചുവെന്ന് മാത്രമല്ല; അദ്ദേഹത്തെ കളിയാക്കാനുള്ള ഒരു സൂത്രമൊപ്പിക്കുകയും ചെയ്തു. മുല്ല എത്തുന്നതിന്നു മുമ്പു തന്നെ അതിഥികളില്‍ എല്ലാവര്‍ക്കും രാജാവ് ഓരോ കോഴിമുട്ട നല്‍കുകയും അവ ഇരിപ്പിടത്തില്‍ ഒളിച്ചുവെക്കാന്‍ പറയുകയും ചെയ്‌തിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ രാജാവ് പറഞ്ഞു: ഇനി എല്ലവരും ഓരോ മുട്ടയിടണം. ഇതു രാജകല്‍പ്പനയാണ്‌.
മുല്ലയൊഴികെ എല്ലാവരും കല്‍പ്പന അനുസരിച്ചു. മുട്ട രാജാവിന്‌ നല്‍കി.
രാജാവ്: മുല്ലാ, താങ്കളെന്താ രാജകല്‍പ്പന അനുസരിക്കാത്തത്?
മുല്ല എഴുന്നേറ്റ് നിന്ന് കൈകള്‍ രണ്ടും തുടയില്‍ ഇരുവശത്തുമായി രണ്ടുമൂന്നു തവണ അടിച്ചു. എന്നിട്ട് ഈണത്തില്‍ ചൊല്ലി: കൊ കൊ കോ കോ.
രാജാവ്: എന്താ പരിഹസിക്കുകയാണോ?
മുല്ല: മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. താങ്കള്‍ ക്ഷണിച്ച ഈ അതിഥികളെല്ലാം പിടക്കോഴികളാണ്‌. അവരുടെ പൂവനാണ്‌ ഞാന്‍. അത് തിരിച്ചറിയാതെയാണ്‌ അങ്ങെന്നോട് മുട്ടയിടാന്‍ കല്‍പ്പിച്ചത്.

പോക്കറ്റ് എവിടെ?


മുല്ലാ നസ്റുദ്ദിന്‌ വയസ്സായി; രോഗവും അവശതയുമേറി; ഏത് സമയവും മരിക്കാമെന്ന നിലയിലായി. മുല്ലാക്കും ഇതറിയം. അദേഹം തന്‍റെ അന്ത്യയാത്രയ്ക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയാണ്‌. തന്‍റെ മയ്യിത്തിനെ ധരിപ്പിക്കാന്‍ വേണ്ടി നല്ല ഒരു ജുബ്ബ അദ്ദേഹം തയ്പ്പിക്കനേല്‍പ്പിച്ചു. ടൈലര്‍ ജുബ്ബയുമായി വന്നപ്പോള്‍ മുല്ല അതാകെയൊന്ന് പരിശോധിച്ചു. എന്നിട്ട് കോപത്തോടെ പ്രതികരിച്ചു: 'ഇതിന്‍റെ പോക്കറ്റ് എവിടെ? കൊണ്ട് പോയി പോക്കറ്റ് കൂടി തയ്ച്ചിട്ട് വാ'.

ആരെ?


ഒരാള്‍ മുല്ലാ നസ്റുദ്ദീന്‍റെ വീട്ടില്‍ വന്ന് അദ്ദേഹത്തിന്‍റെ കഴുതയെ വായ്പ ചോദിച്ചു. മുല്ല പറഞ്ഞു: കഴുത ഇവിടെയില്ല; അതിനെ ഞാന്‍ മറ്റൊരാള്‍ക്ക് വായ്പ കൊടുത്തിരിക്കയാണ്‌.
ഇതിനിടെ കഴുതയൊന്ന് കരഞ്ഞു. ഇത് കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു: മുല്ലാ, കഴുതയെ തരാന്‍ പറ്റില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരേ? കള്ളം പറയുന്നതെന്തിന്?
മുല്ല: ഞാന്‍ കള്ളം പറഞ്ഞെന്നോ? കൊള്ളാം. നിങ്ങള്‍ക്ക് ആരെയാണ്‌ വിശ്വാസം? എന്നെയോ അതോ വെറുമൊരു കഴുതയെയോ?

ഭാണ്ഡം


മുല്ലാ നസ്റുദ്ദീന്‍ ഒരിക്കല്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. തന്‍റെ കൂടെ കഴുതപ്പുറത്ത് ഒരു ഭാണ്ഡവുമുണ്ട്. ആളുകള്‍ മുല്ലയെ കുറ്റപ്പെടുത്തി, ഒന്നുകില്‍ ഭാരം വഹിപ്പിക്കുക; അല്ലെങ്കില്‍ താങ്കള്‍ കയറുക; രണ്ടും കൂടി ചെയ്യുന്നത് ശരിയല്ല. മുല്ല ഉടനെ ആ കെട്ടെടുത്ത് തന്‍റെ തലയില്‍ വച്ചു. എന്നിട്ട് പറഞ്ഞു: ഭാണ്ഡം ഞാന്‍ വഹിച്ചോളാം; കഴുത എന്നെ മാത്രം വഹിച്ചാല്‍ മതി.

എന്നെക്കാള്‍ വളരെ നല്ല


ഒരു പള്ളിയിലെ ഇമാം സ്ഥലം മാറിപ്പോവുകയാണെന്ന് നാടകീയമായ ഒരു പ്രഖ്യാപനം നടത്തി. പ്രസംഗം കഴിഞ്ഞ ശേഷം വളരെ സങ്കടത്തോട് കൂടി ഒരു സ്ത്രീ ഇമാമിന്‍റെയടുത്ത് വന്നിട്ട് പറഞ്ഞു: താങ്കളെ ഞങ്ങള്‍ക്ക് നഷ്ടപെടുകയാണ്‌. ഇത് സഹിക്കാന്‍ വയ്യ. താങ്കള്‍ ഞങ്ങളെ വിട്ട് പോകരുത്.
ഇമാം: സഹോദരീ നിങ്ങള്‍ സമാധാനിക്കണം; എന്നെക്കാള്‍ വളരെ നല്ല ഒരാളാണ്‌ എനിക്ക് ശേഷം വരാന്‍ പോകുന്നത്.
സ്ത്രീ: ഇത് തനെയായിരുന്നു കഴിഞ്ഞ തവണത്തെ ഇമാമും അദ്ദേഹം പോകുമ്പോള്‍ പറഞ്ഞിരുന്നത്.

ഇതിലേറെ പ്രായമുള്ള............


സമ്പന്നനായ ഒരു കര്‍ഷകന്‍ മുല്ലാ നസ്റുദ്ദിനോട് പറഞ്ഞു: ഞാന്‍ കണ്ണടക്കുന്നതിന്ന് മുമ്പ് എന്‍റെ നാല്‌ പെണ്‍മക്കളെ കെട്ടിച്ചയച്ച് കാണണമെന്നുണ്ട്. അവര്‍ ഭര്‍തൃ ഭവനങ്ങളിലേക്ക് വെറും കയ്യോടെയല്ല കയറിച്ചെല്ലുക. ഏറ്റവും  ഇളയവള്‍ക്ക് 23 വയസ്സായി. അവളുടെ പേരില്‍ 35000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 26 വയസ്സായി അവളുടെ പക്കല്‍ 42000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 32 വയസ്സായി അവളുടെ പക്കല്‍ 65000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 44 വയസ്സായി അവളുടെ പക്കല്‍ 85000 സ്വര്‍ണ്ണനാണയമുണ്ട്....
മുല്ല: താങ്കള്‍ക്ക് ഇതിലേറെ പ്രായമുള്ള മക്കളുണ്ടോ?

ലോക്കപ്പിലിടണം


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്നിട്ട് പറഞ്ഞു: ഞാന്‍ എന്‍റെ ഭാര്യയെ ഉലക്ക കൊണ്ട് തലക്കടിച്ചിരിക്കുന്നു; എന്നെ എത്രയും വേഗം ലോക്കപ്പിലിടണം.
ഒഫീസര്‍: അവര്‍ മരിച്ചുവോ?
മുല്ല: ഇല്ല; അത് കൊണ്ടാണ്‌ എത്രയും വേഗം ലോക്കപ്പിലിടാന്‍ പറഞ്ഞത്.

പകരം


മുല്ലാ നസ്‌റുദ്ദീന്‍റെ കഴുത ചത്തു. അദ്ദേഹത്തിന്ന് വല്ലാത്ത സങ്കടം. ഒരാള്‍ പറഞ്ഞു: ഇതിന്‌ ഇത്ര മാത്രം സങ്കടപ്പെടാനെന്തിരിക്കുന്നു? നിങ്ങളുടെ ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഇത്രയും സങ്കടം ഉണ്ടായിരുന്നില്ലാല്ലോ.
മുല്ല: ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഒരു പകരം കണ്ടെത്താമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ആരും അങ്ങനെ ഒരു പകരത്തെക്കുറിച്ച് പറയുന്നില്ല; അതാണെന്‍റെ സങ്കടം.

ഞങ്ങളിലൊരാള്‍


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ ഒരു മനോരോഗ ചികില്‍സാലയത്തില്‍ ആയിരുന്നു. സ്ഥാപനത്തിന്‍റെ മേധാവിയോട് മുല്ല പറഞ്ഞു: താങ്കളെ ഞങ്ങള്‍ രോഗികള്‍ക്കെള്ളാവര്‍ക്കും വളരെ ഇഷ്ടമാണ്‌.
മേധാവി: എന്താണ്‌ എന്നോടുള്ള ഈ ഇഷ്ടക്കൂടുതലിന്‍റെ കാരണം?
മുല്ല: താങ്കളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളിലൊരാളായിട്ട് മാത്രമാണ്‌ തോന്നുന്നത്.

വിഷയം മാറ്റല്ലേ


ഒരിക്കല്‍ മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ഗേള്‍ ഫ്രന്‍ഡിനോട് സംസാരിക്കുകയായിരുന്നു. അയാള്‍ അവരെ വര്‍ണ്ണിച്ചുകൊണ്ടേയിരുന്നു: നിന്‍റെ കണ്ണൂകള്‍ .. ഒഹ്! ഇത്പോലുള്ള കണ്ണൂകള്‍ വേറെ ഞാന്‍ കണ്ടിട്ടില്ല. അവ ഈ ലോകത്തിന്‍റെ ഭാഗമല്ല; അങ്ങ് ആകാശത്ത് നിന്ന് വന്നവയാണ്‌. നിന്‍റെ മുഖം... അതിന്‍റെയൊരു ശോഭ! ഞാന്‍ എന്ത് പറയാനാ.... പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയാണതിന്ന്. നിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന ഒരാനന്ദം അത് വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തനാണ്‌.....
അവര്‍ ഇടക്ക് കയറി ചോദിച്ചു: നസ്‌റുദ്ദീന്‍, താങ്കളെന്നെ കല്യാണം കഴിക്കുമോ?
മുല്ല: ദയവ് ചെയ്ത് നീ വിഷയം മാറ്റല്ലേ.

താങ്കളെപ്പോലുള്ളവരിലേക്ക്.....


ഒരു മനുഷ്യന്‍ പ്രവാചകത്വ വാദമുന്നയിച്ചു. രാജാവ് അയാളെ ചോദ്യം ചെയ്തു. അയാളുടെ പ്രതികരണം നിലവാരമില്ലാത്തതാണെന്ന് അദ്ദേഹത്തിന്‌ തോന്നി. അയാളെ കളിയാക്കിക്കൊണ്ട് രാജാവ് പറഞ്ഞു: താന്‍ ഒരു വിഡ്ഢിയായ പ്രവാചകനാണെന്ന് ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു.
അയാള്‍: അത് ഞാന്‍ സമ്മതിക്കുന്നു; താങ്കളെപ്പോലുള്ളവരിലേക്ക് മാത്രമാണ്‌ ഞാന്‍ അയക്കപെട്ടത്. അത് കൊണ്ടാണ്‌ ഞാന്‍ അങ്ങനെ ആയത്.

ആണും പെണ്ണും


മുല്ലാ നസ്‌റുദ്ദീന്‍ അരമണിക്കൂറിലേറെ നേരം ശ്രമിച്ചിട്ടാണ്‌ അയാളെ ശല്യം ചെയ്തുകൊണ്ടിരുന്ന രണ്ട് ഈച്ചകളെ പിടി കൂടിയത്. എന്നിട്ട് ഭാര്യയോട് പറഞ്ഞു: ഈച്ചകളില്‍ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്‌.
ഭാര്യ: ഇത്ര വേഗം നിങ്ങള്‍  അതിന്‍റെ ലിംഗവും മനസ്സിലാക്കിയോ? അതെങ്ങനെ സാധിച്ചു?
മുല്ല: ഒന്ന് ഏറെ നേരം കണ്ണാടിക്ക് മേലാണ്‌ ഇരുന്നത്. ഞാന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പറന്നു പോകും; പിന്നെയും അവിടെത്തന്നെ തിരിച്ചെത്തും. രണ്ടാമത്തേത് എപ്പോഴും ന്യൂസ് പേപ്പറിന്‍മേലാണ്‌ ഇരുന്നത്. പിടിക്കാന്‍ ചെല്ലുമ്പോള്‍ പറന്നു പോകുമെങ്കിലും അവിടെത്തന്നെ തിരിച്ചെത്തും. ഇതില്‍ ഒന്നാമത്തേത് പെണ്ണും രണ്ടാമത്തേത് ആണുമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഓടിച്ചിട്ടുണ്ട്


മുല്ലാ നസ്‌റുദ്ദീന്‍: ഞാന്‍ മരുഭൂമിയിലായിരുന്നപ്പോള്‍ ശൂരന്‍മാരായ ഒരു ഗോത്രത്തെ ഞാനൊറ്റയ്ക്ക് ഓടിച്ചിട്ടുണ്ട്.
ശ്രോതാവ്: അതേയോ? എങ്ങനെ സാധിച്ചു?
മുല്ല: സംഗതി നിസ്സാരം. ഞാനോടിയപ്പോള്‍ അവരെനിയ്ക്ക് പിന്നാലെ ഓടി.

എലിക്കെണി


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെയൊരു കൂട്ടുകാരനോട്: എന്‍റെ ഭാര്യ ഒരെലിക്കെണി പോലെയാണ്‌.
ഭാര്യ അത് കേട്ടു; എന്നിട്ട് പറഞ്ഞു: ഞാന്‍ എലിക്കെണി തന്നെയാണ്‌. അപ്പോള്‍ നിങ്ങളോ ഒരെലി. ഒരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കാണം. എലിക്കെണി എലിയെത്തേടി പിന്നാലെ ചെല്ലാറില്ല. കെണിയും തേടി എലി അങ്ങോട്ട് ചെല്ലുകയും കെണിയില്‍ പെടുകയുമാണ്‌ പതിവ്. എന്നിരിക്കെ ഇനി നിങ്ങളുടെ കൂട്ടുകാരനോട് നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്?

കൃഷി


ഒരു ഇന്ത്യക്കാരന്‍ മരിച്ചു; അയാള്‍ നരകത്തില്‍ എത്തിപ്പെട്ടു. പിശാച് അയാളെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു: സ്വാഗതം! എന്‍റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം!
അയാള്‍: ഞാന്‍ ഈ സ്വര്‍ഗം കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷമായി.
പിശാച്: മിസ്റ്റര്‍! ഇത് നരകമാണ്‌.
അയാള്‍: ദൈവദോഷം പറയാതെ. ഇവിടം  സ്വര്‍ഗമായിട്ടാണ്‌ എനിക്കനുഭവപ്പെടുന്നത്.
പിശാച്: താന്‍ എവിടെ നിന്ന് വരുന്നു?
അയാള്‍: ഞാന്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്‌.
പിശാച്: എന്തായിരുന്നു നിന്‍റെ തൊഴില്‍?
അയാള്‍: കൃഷി.
പിശാച്: ദൈവമേ! കടുത്ത പാപികളെ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ അയച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

ശമ്പളം


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ശമ്പളം വാങ്ങിയപ്പോള്‍ 10 രൂപ കൂടുതല്‍ കിട്ടി. ഒന്നും പറയാതെ അദ്ദേഹം വാങ്ങിക്കൊണ്ട് പോയി. അടുത്ത മാസം ശമ്പളം കിട്ടിയത് 10 രൂപ കുറവായിരുന്നു. ഉടനെ മുല്ല അത് റിപ്പോര്‍ട്ട് ചെയ്തു.
ശമ്പളം നല്‍കുന്ന ഉദ്ദ്യോഗസ്ഥന്‍: കഴിഞ്ഞ മാസം ശമ്പളം 10 രൂപ കൂടുതല്‍ കിട്ടിയിട്ട് താങ്കള്‍ ഒന്നും മിണ്ടാതെ കൊണ്ട്പോയതല്ലേ? പിന്നെ ഈ മാസം 10 കുറഞ്ഞത് എന്തിനാ പരാതിപ്പെടുന്നത്?
മുല്ല: ഒരു തെറ്റ് ഒരു തവണ ചെയ്താല്‍ ക്ഷമിക്കാം. അത് ആവര്‍ത്തിക്കുമ്പോള്‍ പരാതി പറയാതിരിക്കുന്നതെങ്ങനെ?

പുള്‍ 


എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ജ്വല്ലറിയിയുടെ വതിലിന്‍മേല്‍ 'PULL' എന്നെഴുതിയിരുന്നു. ഇത് കണ്ട ഒരു പശു തലയും കുലുക്കി ഓടിക്കയറിച്ചെന്നു. കാരണം, പശു അത് വായിച്ചത് 'പുല്ല്‌' എന്നായിരുന്നു.

ഗവേഷണഫലം


ഒരു ഗവേഷകന്‍ തവളയെ പിടിച്ച് ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' തവള ചാടി. പിന്നെ അതിന്‍റെ മുന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' അപ്പോഴും തവള ചാടി. പിന്നീട് അതിന്‍റെ പിന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' ഇപ്പോള്‍ തവള ചാടിയില്ല. അയാള്‍ തന്‍റെ ഗവേഷണ ഫലം ഇങ്ങനെ രേഖപ്പെടുത്തി: 'പിന്‍കാലുകള്‍ രണ്ടും മുറിച്ച് കഴിഞ്ഞാല്‍ പിന്നെ തവളക്ക് ചെവി കേള്‍ക്കുകയില്ല'.

ആളുകളുണ്ടോ?


ഒരു ഹര്‍ത്താല്‍ ദിവസം മരണവീട്ടില്‍ പോകേണ്ടി വന്ന മുത്തശ്ശിയോട്, അവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പേരക്കുട്ടി ചോദിച്ചു: മുത്തശ്ശീ, അങ്ങാടിയില്‍ ആളുകളുണ്ടോ?
മുത്തശ്ശി: അഞ്ച് മനുഷ്യന്‍മാരും ആറ്‌ പോലീസുകാരുമുണ്ട് കുട്ടീ.

ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല


അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോള്‍ മൊല്ലാക്ക ഞെട്ടിയുണര്‍ന്നു. നല്ല നിലാവുള്ള രാത്രി ആയിരുന്നു. നേരം പുലര്‍ന്നതാണെന്നണ്‌ അദ്ദേഹം കരുതിയത്. പ്രഭാത സമയത്തെ ബാങ്ക് വിളിയുടെ സമയം കഴിഞ്ഞിരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഭയപ്പാടോടെ ക്ലോക്കില്‍ നോക്കി. സമയം അഞ്ച് മണി ആയിരിക്കുന്നു എന്ന് കണ്ടു. ഉടനെ ബാങ്ക് വിളിച്ചു. അസമയത്തെ ബാങ്ക് വിളി കേട്ട് നാട്ടുകാര്‍ പള്ളിയിലേക്കോടി. ആളുകല്‍ വന്ന് വാതിലില്‍ മുട്ടാന്‍ തുടങ്ങിയപ്പോള്‍ മൊല്ലാക്ക ക്ലോക്കില്‍ ശരിക്കൊന്ന് നോക്കി. സമയം 12:27. (12:25 കാണിക്കുന്ന രണ്ട് സൂചികള്‍  തെറ്റായി മനസ്സിലാക്കിയാണ്‌ മൊല്ലാക്ക 5 മണി ആയെന്ന് ധരിച്ചത്.) അബദ്ധം ബോധ്യപ്പെട്ട മൊല്ലാക്ക ജനങ്ങളെ പേടിച്ചിട്ട് വാതില്‍ തുറന്നില്ല. പകരം മൈക്കിലൂടെ ഇങ്ങനെ അനൌണ്‍സ് ചെയ്തു: ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല.

ഇപ്രോച്ച് റോഡ്


രണ്ട് നിയോജക മണ്ഡലങ്ങള്‍ക്ക് അതിരിടുന്ന പുഴയ്ക്ക് പാലം പണിയുകയാണ്‌. ഒരു മണ്ഡലം ഭരണ കക്ഷിയുടേതും മറ്റേത് പ്രതിപക്ഷത്തിന്‍റേതുമാണ്‌. ഇതില്‍ ഭരണകക്ഷി എം.എല്‍.എ. യാണ്‌ പാലം കൊണ്ട്‌വരാന്‍ അധ്വാനിച്ചത്. പ്രതിപക്ഷ എം.എല്‍.എ.യുടെ മുഖ്യ ജോലി ഭരണപക്ഷത്തെ വിമര്‍ശിക്കലായിരുന്നു. പാലം അനുവദിക്കില്ലെന്നും പ്രദേശത്തോട് കടുത്ത അവഗണനയാണെന്നും ആദ്യം പറഞ്ഞു. പാലം അനുവദിച്ചപ്പോള്‍  തറക്കല്ലിടല്‍ പോലും നടക്കില്ലെന്നും ഇത് വഞ്ചനയാണെന്നും പറഞ്ഞു. തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ തറക്കല്ലേ ഉണ്ടാകൂ പാലം ഉണ്ടാകില്ലെന്ന് പ്രസംഗിച്ച് നടന്നു. എന്നാലും പാലം യാഥാര്‍ത്ഥ്യമായി. അപ്രോച്ച് റോഡിന്‍റെ പണി നടക്കുകയാണ്‌. അപ്രോച്ച് റോഡിന്‍റെ പണി തുടങ്ങിയത് ഭരണകക്ഷി എം.എല്‍.എ.യുടെ മണ്ഡലത്തിന്‍റെ ഭാഗത്തായിരുന്നു. ഇത് കണ്ടതും എം.എല്‍.എ. സ്വന്തം മണ്ഡലത്തില്‍ നിന്ന് കൊണ്ട് പ്രസംഗിച്ചു: പ്രതിപക്ഷ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളോട് എന്നും അവഗണന കാണിക്കുന്ന ഈ സര്‍ക്കാര്‍ ഇപ്പോഴും അത് തുടരുകയാണ്‌. ഈ പാലത്തിന്‍റെ കാര്യം തന്നെ നോക്കൂ. ഇവിടെ 'അപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങിയിരിക്കുന്നു; എന്നാല്‍ 'ഇപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്‌. അവഗണന തന്നെ അവഗണന.

പാപം


സ്ഥലം മാറിപ്പോകുന്ന വികാരിയച്ചന്‍റെ യാത്രയയപ്പാണ്‌ രംഗം. ഇടവക അംഗങ്ങളിലൊരാള്‍ പ്രസംഗിക്കുകയാണ്‌: 'പ്രിയപ്പെട്ട അച്ചാ! താങ്കളിവിടെ വരുന്നത് വരെ പാപമെന്തെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല'.

ആരാധകന്‍


വൈക്കം മുഹമ്മദ് ബഷീര്‍ വീടിന്‍റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഗെയ്റ്റ് തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നത് കണ്ടു.
ബഷീര്‍: 'ആരാണത്?'
അയാള്‍: ഒരാരാധകനാണ്‌.
ബഷീര്‍: എങ്കില്‍ അവിടെ നിന്ന് ആരാധിച്ചിട്ട് പൊയ്ക്കോളൂ.

ആകാശം


സോവിയറ്റ് യൂനിയന്‍ പരീക്ഷണാര്‍ത്ഥം ശൂന്യാകാശത്തേക്ക് പട്ടിയെ അയച്ച കാലം. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് ബഷീര്‍: ഇത് വേണായിരുന്നോ?
നേതാവ്: പരീക്ഷണം നടത്താതെ മനുഷ്യന്‌ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമോ?
ബഷീര്‍: ഭൂമി ഏതായാലും നമ്മള്‍ നാറ്റിച്ചു; ഇനി ആകാശവും കൂടി നാറ്റിക്കണോ എന്നാ ഞാന്‍ ചോദിച്ചത്.

ബഷീറിന്‍റെ കുട


വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തന്‍റെ കാലന്‍ കുട ഒരിടത്ത് തൂക്കിയിട്ടു; സീറ്റില്‍ ചെന്നിരുന്നു. അപ്പോള്‍ മറ്റൊരള്‍ ബഷീറിന്‍റെ കുടയുമെടുത്ത് ഇറങ്ങിപ്പോവുന്നു. ബഷീര്‍ അയാളെ വിളിച്ചിട്ട് ചോദിച്ചു: താങ്കളാണോ വൈക്കം മുഹമ്മദ് ബഷീര്‍?
അയാള്‍: അല്ല.
ബഷീര്‍: എങ്കില്‍ ആ കുട അവിടെ വച്ചേക്ക്. അത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കുടയാണ്‌.

ഉരല്‌

 വികാരിയച്ചന്‍: എന്നാലും ഏലിയമ്മേ, ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചത് ശരിയായില്ല.
ഏലിയാമ്മ: ശരിയാണാച്ചോ, ഉരല്‌ പൊക്കി അതിയാന്‍റെ തലയിലിടാനാ എനിക്ക് തോന്നിയത്; ഞാന്‍ പൊക്കിയിട്ടത് പൊങ്ങിയില്ല.

ദാമ്പത്യജീവിതം



ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു ചിന്തകന്‍ പറഞ്ഞത്: ഒന്നാം വര്‍ഷം ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാം വര്‍ഷം ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. മൂന്നാം വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും.

കറുത്ത വസ്ത്രം


ഒരു വിവാഹച്ചടങ്ങ് വീക്ഷിക്കുകയായിരുന്ന കൊച്ചു കുഞ്ഞ് അമ്മയോട്: കല്യാണപ്പെണ്ണെന്താണമ്മേ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത്?
അമ്മ: വെള്ള വിശുദ്ധിയുടെ നിറമാണ്‌.
കുഞ്ഞ്: വെളുപ്പിന്റെ വിപരീതം കറുപ്പല്ലേ?
അമ്മ: അതെ.
കുഞ്ഞ്: അപ്പോള്‍ ചെറുക്കന്‍ കറുത്ത വസ്ത്രം ധരിച്ചതോ?