ഇടവക പുരോഹിതനോട് ഒരു ചെറുപ്പക്കാരന്‍റെ അന്വേഷണം: ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്ന് നിയമമുണ്ടാക്കാന്‍ കാരണമെന്താണ്?
പുരോഹിതന്‍: സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തവരെ നിയമം സംരക്ഷിക്കണമെന്നുണ്ട്.
അച്ചനും കപ്യാരും കൂടി ഒരിടം വരെ പോവുകയാണ്. വഴിക്കൊരു തോടുണ്ട്. ഇറങ്ങിക്കടക്കണം. അവര്‍ തോട് കടക്കാനൊരുങ്ങുമ്പോള്‍ ഒരു യുവതിയും അവിടെയെത്തി. അവള്‍ക്ക് ഒരു തരത്തിലും കടക്കാന്‍ കഴിയുന്നില്ല. അവസാനം കപ്യാര്‍ അവളെ ചുമന്ന് അക്കരെയെത്തിച്ചു.
പിറ്റേന്ന് കാലത്ത് അച്ചനും കപ്യാരും തമ്മില്‍ സംസാരിച്ചിരിക്കയായിരുന്നു. അപ്പോള്‍ അച്ചന്‍ കപ്യാരോട്: എന്നാലും അവളെ ചുമന്ന് കടത്തിയത് അത്രയങ്ങ് ശരിയായെന്ന് എനിക്ക് തോന്നുന്നില്ല.
കപ്യാര്‍: ഞാന്‍ തോട് കടന്നപ്പോള്‍ അവളെ താഴെ വച്ചു. അച്ചനിപ്പോഴും അവളെ ഏറ്റിക്കൊണ്ട് നടക്കുകയാണോ?
കത്രീന പന്ത്രണ്ടാമത്തെ പ്രസവത്തിന് ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കയാണ്. ഭര്‍ത്താവ് ചാക്കോച്ചന്‍ ഡോക്ടറോട് പറഞ്ഞു: ഒരു ഡസന്‍ തികയ്കണമെന്നാണ് ഞങ്ങള്‍ രണ്ടാളുകളുടേയും ആഗ്രഹം.
കത്രീനയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ രണ്ടെണ്ണം.
ഡോക്ടര്‍: ചാക്കോച്ചാ, കണക്ക് തെറ്റിയല്ലോ. ഇനിയിപ്പോള്‍ രണ്ട് ഡസന്‍ പൂര്‍ത്തിയാക്കുന്നോ, അതോ ഒന്നര മതിയോ?
ചാക്കോച്ചന്‍: ഡോക്ടര്‍ എന്താണിപ്പറയുന്നത്? എല്ലാറ്റിനും ഫ്രീയുള്ള കാലമല്ലേ? കത്രീന 12 പെറ്റപ്പോള്‍ കര്‍ത്താവ് ഒരെണ്ണം ഫ്രീ തന്നു. അത്രയേ ഉള്ളു.
വികാരിയച്ചന്‍ പൌലോസിനോട്: നിന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ വര്‍ഗീസിനെ ഇന്ന് ഞാന്‍ കണ്ടിരുന്നു. ഞാന്‍ നന്നായിട്ട് ചീത്ത പറഞ്ഞു. അവന്ന് മാനസാന്തരം വരാനിടയുണ്ട്.
പൌ: അത് വേണ്ടായിരുന്നച്ചോ. ഇപ്പോള്‍ ഞാനവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
അച്ചന്‍: അപ്പോള്‍ 'ശത്രുവിനെ സ്നേഹിക്ക'യെന്ന പാഠം ന്നി പഠിച്ചുവല്ലേ?
പൌ: അതല്ലച്ചോ. അവന്‍ എനിക്ക് വലിയ ഉപകാരം ചെയ്തവനാണ്. അത്കൊണ്ടാ സ്നേഹിക്കുന്നത്.
അങ്ങേയറ്റം ദരിദ്രനായ ഒരാളും അയാളുടെ മകനും ഒരു വഴിക്ക് നടന്ന് പോവുകയാണ്. അപ്പോള്‍ ഒരു സംഘം ഒരു മയ്യിത്തുമായി വരുന്നു. കൂടെ മരിച്ചയാളുടെ ഭാര്യയുമുണ്ട്.
അവര്‍ വിലപിച്ചുകൊണ്ടിരിക്കുന്നു: എന്‍റെ പൊന്നേ, കിടക്കാന്‍ ബെഡ്ഡോ കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലാത്ത, വിളക്കും വെളിച്ചവുമില്ലാത്ത, നേരം പോക്കിന്ന് അതിഥികള്‍ വരാത്ത ഒരിടത്തേക്കാണല്ലോ ഇവരിപ്പോള്‍ താങ്കളെ കൊണ്ട് പോകുന്നത്.
ഇത് കേട്ട് വഴിപോക്കനായ ദരിദ്രന്‍റെ മകന്‍ പറഞ്ഞു: ബാപ്പാ, ഇവര്‍ ഇയാളെ കൊണ്ട് പോകുനത് നമ്മുടെ വീട്ടിലേക്കാണെന്ന് തോന്നുന്നു.
ടിന്‍റുമോന്‍ ഒരു ഖബര്‍സ്താനടുത്ത്കൂടി നടന്ന് പോവുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒരു ഖബ്റിനടുത്തിരുന്ന് കരയുന്നത് അവന്‍റെ ശ്രദ്ധയില്‍ പെട്ടു.
ടിന്‍റുമോന്‍: എന്തിനാ നിങ്ങള്‍ കരയുന്നത്? ആരുടെ ഖബ്റാണിത്?
സ്ത്രീ: ഇതെന്‍റെ ഭര്‍ത്താവിന്‍റെ ഖബ്റാണ്. അദ്ദേഹം മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടുപോയി. എനിക്ക് ജീവിക്കാന്‍ വകയില്ലാതെയായി.
ടിന്‍റുമോന്‍: അദ്ദേഹത്തിന്‍റെ തൊഴിലെന്തായിരുന്നു?
സ്ത്രീ: ഖബര്‍ കുഴിക്കലായിരുന്നു.
ടിന്‍റുമോന്‍: താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന് അദ്ദേഹത്തിന്നറിയില്ലായിരുന്നോ?
പുരോഹിതന്‍: ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകളിലെ കന്യകമാര്‍ എഴുന്നേറ്റ് നില്‍ക്കണം.
അപ്പോള്‍ ഒരു സ്ത്രീ അവരുടെ കൈകളില്‍ ഒരു കുഞ്ഞുമായി എഴുന്നേറ്റ് നിന്നു.
പുരോഹിതന്‍: നിങ്ങള്‍ ഒരു കന്യകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരമ്മയല്ലേ?
അവര്‍: അതെ, ഞാനൊരമ്മയാണ്. പക്ഷെ, എന്‍റെ കയ്യിലിരിക്കുന്ന ഈ പെണ്‍കുഞ്ഞ്; അത് കന്യകയാണ്. അതിന് സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ലല്ലോ.
പഴയ സോവിയറ്റ് യൂനിയനിലെ രോഗിയും അവശനുമായ ഒരു വൃദ്ധന്‍. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ മരിക്കാന്‍ കിടക്കുന്നയാള്‍. ഒരു രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു; അയാള്‍ ചോദിച്ചു: ആരാണത്?
മറുപടി: മരണം.
അയാള്‍: ഈശ്വരാ, നന്ദി. അതൊരു രഹസ്യപ്പോലീസുകാരന്‍ ആയിരിക്കുമോ എന്നായിരുന്നു, ഞാന്‍ പേടിച്ചത് .
മുല്ലാ നസ്‌റുദ്ദീന്‍ അത്യാസന്ന നിലയിലയിലായിരുന്നു. ഒരു വൈദ്യന്‍ അദ്ദേഹത്തെ പരിശോധിച്ചു. നാടിമിടിപ്പ് നോക്കിയിട്ട് പറഞ്ഞു: രോഗി മരിച്ചിരിക്കുന്നു. (ഇയാള്‍ മദ്യപിച്ചിരുന്നു. അത് കൊണ്ട് നാടി പരിശോധിച്ചത് തെറ്റായിട്ടായിരുന്നു.)
മുല്ല കണ്ണ് തുറന്ന് നോക്കുകയും വളരെ പ്രയസപെട്ടാണെങ്കിലും 'ഞാന്‍ മരിച്ചിട്ടില്ലെ'ന്ന് പറയുകയും ചെയ്തു.
മുല്ലയുടെ ഭാര്യ: ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ; വലിയ പഠിപ്പും പട്ടവുമുള്ള വൈദ്യരാ പറഞ്ഞത് നിങ്ങള്‍ മരിച്ചെന്ന്. അതല്ലാതെ ഇക്കാര്യത്തില്‍ നിങ്ങളുടെ വാക്ക് വിശ്വസിക്കന്‍ എനിക്കാവില്ല.
വൈക്കം മുഹമ്മദ് ബഷീറീനോട് ഒരാള്‍: ധാരാളം കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളുള്ള താങ്കള്‍ എന്ത് കൊണ്ടാണ് ഒരു കമ്മ്യൂണിസ്റ്റാകാത്തത്?
ബഷീര്‍: കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ നന്‍മയുള്ളവരാണ്. എന്നാല്‍ കമ്മ്യൂണിസത്തിന്ന് ഈ നന്‍മ വേണ്ടത്രയില്ല. അത്കൊണ്ട് ഞാന്‍ കമ്മ്യൂണിസത്തെ വിട്ട് കമ്മ്യൂണിസ്റ്റുകാരെ സുഹൃത്തുക്കളാക്കി.
ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട്. ഇത് നമ്മുടെ സാധാരണ മനുഷ്യരുടെ അറിവ്.
എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത് ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്നാകുമെന്നാണ്.
കുഞ്ഞുണ്ണി മാഷ് പറയുന്നത് ഇങ്ങനെ: ഒന്നും ഒന്നും തമ്മില്‍ ചേര്‍ക്കാന്‍ കഴിയില്ല. കാരണം ഒന്ന് ഒന്നേയുള്ളു.
ലാ - അതായത് നിയമം- കുറച്ചു പേരുടെ ആവശ്യത്തിനുവേണ്ടി കുറച്ചുപേര്‍ കൂടി ഉണ്ടാക്കി എല്ലാവരെയുംകൊണ്ട് അനുസരിപ്പിക്കുകയാണ് ചെയ്യുന്നത്.
(പേജ് 18, ചിരിയും ചിന്തയും. ഇ.വി. കൃഷ്ണ പിള്ള, രചന ബുക്സ്, കൊല്ലം.)
മുത്തശ്ശിയും കൊച്ചുമകളും സിനിമ കാണാന്‍ പോയി. അവര്‍ സിനിമയില്‍ ലയിച്ചിരിക്കയാണ്. അപ്പോഴുണ്ട് സ്ക്രീനില്‍ ഒരു കാട്ടാന പ്രത്യക്ഷപ്പെടുന്നു. മുത്തശ്ശിക്ക് പേടിയായി. കൊച്ചുമകള്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: മുത്തശ്ശീ, ഇത് സിനിമയാണ്.
മുത്തശ്ശി; അതെനിക്കറിയാം; പക്ഷെ ആനക്കതറിയില്ലല്ലോ.
മരക്കച്ചവടക്കാരനായ ഹുസൈന്‍ ഹാജി തന്‍റെ ജീപ്പില്‍ മലമുകളില്‍ മരം മുറിക്കുന്നിടത്ത് പോവുകയാണ്. ഡ്രൈവറാണ് ജീപ്പ് ഓടിക്കുന്നത്. നല്ല ചളിയുള്ള ഒരിടത്തെത്തി. സാമാന്യം നല്ല ഡ്രൈവറാണ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ടി മല കയറുന്നില്ല. ഇത് കണ്ട ഹാജി: താനങ്ങോട്ട് മാറി നില്‍ക്ക്; ഞാന്‍ ഓടിക്കാം.
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വണ്ടി ഒരിഞ്ച് പോലും മുമ്പോട്ട് നീക്കാന്‍ ഹാജിക്കും കഴിഞ്ഞില്ല.
ഹാജി ഡൈവിങ് സീറ്റില്‍ നിന്ന് മാറിയിരുന്നിട്ട് പറഞ്ഞു: ഇത് വരെ നീ ഇങ്ങനെയാണ് ഓടിച്ചത്. ഇങ്ങനെയല്ല മര്യാദക്ക് വണ്ടിയെടുക്ക്.
ടീച്ചര്‍: ചന്ദ്രനോ പാകിസ്താനോ ഏതാണ് നമ്മോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്?
കുട്ടി: ചന്ദ്രന്‍?
ടീച്ചര്‍: ചന്ദ്രന്‍ തന്നെയാണോ?
കുട്ടി: അതേ ടീച്ചര്‍; ചന്ദ്രനെ നമുക്ക് കാണാന്‍ കഴിയും; പാക്കിസ്താനെ കാണാന്‍ കഴിയില്ല. അപ്പോള്‍ ചന്ദ്രന്‍ തന്നെയല്ലേ അടുത്ത്?
കമല: എടീ സരളേ ഞാനിങ്ങ് കേരളത്തില്‍ ജനിച്ചത് നന്നായി.
സരള: അതെന്താടീ?
കമല: ഞാന്‍ അമേരിക്കയിലെങ്ങാന്‍ ജനിച്ചിച്ചിരുന്നെങ്കില്‍, അവിടെ ഇംഗ്ളീഷ് പറയേണ്ടി വരുമായിരുന്നില്ലേ? എനിക്കൊരു പൊടി അറിയില്ലടീ. ഇവിടെയാകുമ്പോള്‍ മലയാളം പറഞ്ഞാല്‍ മതിയല്ലോ.
ഒരു പത്ര വാര്‍ത്ത:
പ്ലൂട്ടോയെ പുറത്താക്കി:
നാളെ ഭാരത് ബന്ദ്
ന്യൂ ദെല്‍ഹി: നവ ഗ്രഹങ്ങളുടെ ഭാഗമായി കണക്കാക്കിവന്നിരുന്ന പ്ലൂട്ടോയെ ഈയിടെ നവഗ്രഹങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചില ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഇത് സാമ്രാജ്യത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ഈ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത ബന്ദ് നടത്താന്‍ സര്‍വ കക്ഷി യോഗം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ ഹര്‍ത്താല്‍ എന്ന പേരിലുള്ള ബന്ദായിരിക്കും നടക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
ഒരു സായിപ്പ് മലയാളം പഠിക്കാന്‍ വേണ്ടി കേരളത്തില്‍ വന്നു. ഒന്നാം നാള്‍ തന്നെ ആവർത്തിച്ച് കേട്ട രണ്ടു വാചകം അദ്ദേഹം ശരിക്കും പഠിച്ചു.
1. മഹാ ഭാഗ്യം കരണ്ട് വന്നല്ലോ.
2. ഒഹ് നാശം പിന്നെയും പോയി.
ബസില്‍ യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കണ്ടക്റ്റര്‍ അവര്‍ എന്താണ് തെരയുന്നതെന്ന് അന്വേഷിച്ചു.
അമ്മൂമ്മ: എന്‍റെ നൂറിന്‍റെ കടലാസ് കാണുന്നില്ല.
ഉടനെ കണ്ടക്റ്റര്‍ ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്‍ കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്‍ ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്‍ ബസ്സിറങ്ങുന്നിടത്ത് രാമന്‍ നായരുടെ കടയില്‍ നിന്ന് പുതിയ ഒരു നൂറിന്‍റെ പൊതി വാങ്ങിക്കൊള്ളാം.
ബാബു തന്‍റെ കൂട്ടുകാരന്‍ കണ്ണനെ ദൂരെ ഒരിടത്ത് കച്ചവടത്തിന്ന് പോകാന്‍ ക്ഷണിച്ചു.
കണ്ണന്‍: എന്‍റെ കയ്യില്‍ കാഷില്ല; ഞാന്‍ വരുന്നില്ല.
ബാബു: എന്‍റെ കയ്യില്‍ 10000 ഉണ്ട്. 5000 നിനക്ക് കടം തരാം. എന്നിട്ട് നമുക്ക് ഷെയറായിട്ട് കച്ചവടം ചെയ്യാം.
കണ്ണന്‍ സമ്മതിച്ചു. ഇരുവരും കച്ചവടത്തിന്ന് പോയി. വഴിയില്‍ ഒരു കൊള്ള സംഘം അവരെ പിടി കൂടി.
അപ്പോള്‍ കണ്ണന്‍ ബാബുവിനോട്: ഇതാ പിടിച്ചോ, ഞാന്‍ നിനക്ക് തരാനുള്ള 5000. ഇനി നമ്മള്‍ തമ്മില്‍ ഒരു ഇടപാടും ബാക്കിയില്ല.
പുതിയ സൈക്കിള്‍ കിട്ടിയ കുട്ടി ഊണും ഉറക്കവും പോലും മറന്ന് സൈക്കിളില്‍ കളിക്കുകയാണ്. ഇത് കണ്ട അച്ഛന്‍: ഇവനിതിന്‍റെ പരിപ്പെടുക്കുമെന്നാ തോന്നുന്നത്.
കുട്ടി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു: അമ്മേ ഇതിന്‍റെ പരിപ്പെടുക്കുന്നത് എങ്ങനെയാണ്? ഒന്ന് കാണിച്ച് തരൂ. ഞാനെടുത്തിട്ട് പരിപ്പ് കിട്ടുന്നില്ല.
ഒരു നാട്ടിന്‍പുറത്തുകാരി ബസില്‍ കയറി; സീറ്റില്‍ ചെന്നിരുന്നു. കണ്ടക്റ്റര്‍ അടുത്ത് ചെന്ന് ചോദിച്ചു: എങ്ങോട്ടാ?
അവര്‍: മനസ്സിലായില്ല; നിങ്ങള്‍ക്കെന്നെ അറിയാമോ?
നമ്പൂതിരിയോട് കാര്യസ്ഥന്‍: തിരുമേനീയുടെ കാര്‍ ഒരാളെ ഇടിച്ചു.
നമ്പൂതിരി: അയ്യോ, പൊല്ലാപ്പായല്ലോ, ഇനീപ്പം കേസും കൂട്ടവുമായി നടക്കണോല്ലോ, ന്‍റെ ഭഗവാനേ.
നമ്പൂതിരി ഇത് തന്നെ ആലോചിച്ചും പറഞ്ഞും ഇരിക്കുകയായിരുന്നു; അതിനിടെ ഉണ്ണിനമ്പൂതിരി കയറിവന്നു പറഞ്ഞു: അച്ഛാ മുത്തച്ഛനെയാ നമ്മുടെ കാറിടിച്ചത്.
നമ്പൂതിരി: ഹാവൂ, ആശ്വാസായി, കേസിനും കൂട്ടത്തിനും പോവൂലാലോ.
നമ്പൂതിരിയുടെ മകനെ ടീച്ചര്‍ അടിച്ചു; അവന്‍റെ കൈ മുറിഞ്ഞു. നമ്പൂതിരി ടീച്ചറെ കാണാന്‍ ചെന്നു.
ടീച്ചര്‍: പറ്റിപ്പോയി തിരുമേനീ. ഇതിന്ന് പരിഹാരമായി ഞാന്‍ എന്താ വേണ്ടതെന്നു വെച്ചല്‍ ചെയ്യാം.
നമ്പൂതിരി: എന്ത് വേണേലും ചെയ്വോ?
ടീച്ചര്‍: ചെയ്യാം തിരുമേനീ.
നമ്പൂതിരി: അവന്‍റെ ഇടത് കൈയല്ലേ മുറിഞ്ഞത്? അപ്പോ ടീച്ചര്‍ നാളെ കാലത്ത് ഇല്ലത്തേക്ക് വര്വാ. എന്നിട്ട് അവന്‍ കലത്ത് ഇടത് കൈ കൊണ്ട് ചെയ്യണതൊക്കെ അങ്ങ് ചെയ്ത് കൊടുക്വാ. അതന്നെ പരിഹാരം.
മൊല്ലാക്ക ഭാര്യയോടൊന്നുടക്കി. അയാള്‍ തറപ്പിച്ച് പറഞ്ഞു: ഇല്ല, ഇനി നിന്നോട് ഞമ്മള്‍ മിണ്ടൂലാ.
അപ്പോള്‍ ടി.വി.യിലെ വാര്‍ത്തയുടെ സമയമായിരുന്നു.
വാര്‍ത്ത: ഇന്ന് 'വൈര'വുമായി തീവണ്ടിയില്‍ യാത്ര ചെയ്ത യുവാവിനെ ചെന്നൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇത് കേട്ട മൊല്ലാക്ക ഭാര്യയോട്: എടീ, നബീസാ ഇനി ഞമ്മക്ക് നിന്നോടൊരു 'വൈര'വും ഇല്ല. ഈ വയസ്സ് കാലത്ത് സ്റ്റേഷനും കോടതിയുമായിട്ട് കളികാന്‍ വയ്യ.
ഉണ്ണിനമ്പൂതിരിയോട് അയല്‍ വാസി ചെറുക്കന്‍: ഉണ്ണി തിരുമേനിക്ക് ചെസ്സ് കളിക്കനറിയോ?
ഉണ്ണി: അറിയുമോന്ന്. താന്‍ പാടത്തേക്ക് നട. ഞാന്‍ ഷൂ ഇട്ടിട്ട് ഇപ്പോ വരാം.
ടീച്ചര്‍: കണ്ണു കാണാത്തവനെ നമുക്ക് അന്ധന്‍, കുരുടന്‍, കണ്ണുപൊട്ടന്‍ എന്നൊക്കെ വിളിക്കാം. എന്നാല്‍ ചെവി കേള്‍ക്കാത്തവനെ എന്ത് വിളിക്കും?
കുട്ടി: എന്തും വിളിക്കാം.
ടീച്ചര്‍: എന്തും വിളിക്കാമെന്നോ?
കുട്ടി: അതെ, അയാള്‍ക്ക് ചെവി കേള്‍ക്കില്ലല്ലോ.
ടീച്ചര്‍: ബാരിയം; ഇതിന്റെ രാസനാമം പറയൂ.
കുട്ടി: ബി.എ.
ടീച്ചര്‍: സോഡിയത്തിന്‍റെയോ?
കുട്ടി: എന്‍.എ.
ടീച്ചര്‍: ബാരിയത്തിന്‍റെ ഒന്നും സോഡിയത്തിന്‍റെ രണ്ടും ആറ്റമുകള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന്റെ രാസനാമം പറയൂ.
കുട്ടി: ബി.എ.എന്‍.എ.എന്‍.എ. അതായത് ബനാന.
ജോസഫ്: എന്നെ അച്ചനാക്കണമെന്നായിരുന്നു എന്‍റെ അപ്പന്‍റെയും അമ്മയുടെയും ആഗ്രഹം. അങ്ങനെ അവരെന്നെ സെമിനാരിയില്‍ ചേര്‍ത്തു. അച്ചന്‍ പട്ടം കിട്ടാന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോള്‍ എനിക്ക് പെണ്ണ് കെട്ടാന്‍ വല്ലാത്ത മോഹം തോന്നി. ഞാന്‍ സെമിനാരിയില്‍ നിന്ന് ചാടിപ്പോന്ന് പെണ്ണ് കെട്ടി. അങ്ങനെ ഞാന്‍ എന്‍റെ അപ്പനമ്മമാരുടെ ആഗ്രഹം വളരെ വേഗം പൂര്‍ത്തീകരിച്ചു; അഥവാ കല്യാണം കഴിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ഞാന്‍ ഒരു അച്ഛനായി.
ഒരാള്‍ കോയിന്‍ ബോക്സില്‍ ഒരു രൂപയിട്ട് ഫോണ്‍ വിളിക്കുകയാണ്.
അപ്പോള്‍ കിട്ടിയ മെസ്സേജ്: നിങ്ങള്‍ വിളിക്കുന്ന ലൈന്‍ ഇപ്പോള്‍ ബിസിയാണ് അല്‍പ്പം കഴിഞ്ഞു വിളിക്കുക.
അയാള്‍: ബിസിയാണെന്നൊന്നും പറഞ്ഞാല്‍ പറ്റില്ല; ഒരു മരണ വിവരമറിയിക്കാനാ ഞാന്‍ വിളിച്ചത്. അവളുടെ അമ്മായിയമ്മ മരിച്ചെന്ന് അവളോട് പറഞ്ഞേക്കണം.
ഇതും പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. അപ്പോള്‍ ഒരു രൂപാ കോയിന്‍ പുറത്തേക്ക് വന്നു.
അയാള്‍: ടെലഫോണ്‍ കമ്പനിക്ക് നന്ദി പറയണം; മരണ വിവരമറിയിക്കാന്‍ അവര്‍ കാഷ് വാങ്ങുന്നില്ലല്ലോ.
കാലത്തുതന്നെ കീറിയ രണ്ട് കുടയുമായി മൊല്ലാക്ക വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ട ഭാര്യ: എങ്ങോട്ടാ നിങ്ങള്‍?
മൊല്ലാക്ക: ഞമ്മള്‍ പൂരത്തിനു പോവ്വാ.
ഭാര്യ: എന്‍റെ ബദ്‌രീങ്ങളേ, പൂരത്തിനോ? ആട്ടെ. അതിനെന്തിനാ രണ്ടു കുട? അതും കീറി നാശമായത്?
മൊല്ലാക്ക: അവിടെ കുടമാറ്റം ഉണ്ടെന്ന് കേട്ടു. ഇവ രണ്ടും മാറ്റിക്കിട്ടിയാല്‍ നന്നല്ലോ.
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാര്‍ മൊബൈലില്‍:
ഒന്നാമന്‍: വാട്ടാര്‍ യൂ ഡൂയിങ് നൌ?
രണ്ടാമന്‍: നൌ അയാം ഗോയിങ് റ്റു മാരി ദ കൌ. (ഇപ്പോള്‍ ഞാന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്.)
മലയാളം പരീക്ഷക്ക് വന്ന ഒരു ചോദ്യം: പ്രസിദ്ധ എഴുത്തുകാരനായ സി. രാധാകൃഷ്ണനുമായുള്ള ഒരു സാങ്കല്‍പ്പിക ഇന്‍റര്‍വ്യൂ തയ്യാറാക്കുക.
ബാബുവിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു.
ബാബു: നമസ്‌കാരം സാര്‍
സി.ആര്‍: നമസ്‌കാരം, കുട്ടി എവിടെ നിന്ന് വരുന്നു.
ബാബു: ഞാന്‍ വയനാട്ടില്‍ നിന്നാണ്. സാറുമായി ഒരു ഇന്‍റര്‍വ്യൂ നടത്താന്‍ വന്നതാണ്.
സി. ആര്‍: ഇന്‍റര്‍വ്യൂ നടത്തുന്നത് കൊള്ളാം; പക്ഷെ ഇപ്പോള്‍ ഞാന്‍ എന്‍റെ പുതിയ നോവലിന്‍റെ അവസാന മിനുക്ക് പണിയിലാണുള്ളത്. കുട്ടി അടുത്ത ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് വന്നോളൂ.
ബാബു: ശരി സാര്‍. നന്ദി, നമസ്‌കാരം.
സി. ആര്‍. നമസ്‌കാരം.
പുതിയ ഡാം പണിതുകൊണ്ടിരിക്കുകയാണ്. അതിന്‍റെ പ്രയോജനത്തെ പറ്റി ആളുകള്‍ സംസാരിക്കുന്നു. കരണ്ട് ഉല്‍പ്പദിപ്പിച്ച ശേഷം ആ വെള്ളം കൃഷിക്ക് നല്‍കുമെന്ന അറിയിപ്പ് കേട്ടപ്പോള്‍ അവറാന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു: വേണ്ടാ, ആ വെള്ളം ഞങ്ങള്‍ക്ക് വേണ്ടാ. ഉള്ള കരണ്ടെല്ലാം നിങ്ങള്‍ ഊറ്റിയെടുത്തിട്ട് പിന്നെ ബാക്കിയാകുന്ന ആ ചണ്ടി വെള്ളം അത് ഞങ്ങള്‍ക്ക് വേണ്ടാ.
ന്‍റുപ്പൂപ്പക്കൊരാന ണ്ടാര്‍ന്നു എന്ന പുസ്തകം ഉപപാഠപുസ്തകമാക്കുന്നതിനെ ചൊല്ലി വിവാദം നില നിലനില്‍ക്കേ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഗ്രന്‍ഥകര്‍ത്താവ് വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ചു.
ബഷീര്‍: എന്‍റെ പുസ്തകത്തെ എന്തിനാ ലീഗുകാര്‍ എതിര്‍ക്കുന്നത്?
സി.എച്ച്: അവരത് വായിക്കാത്തത് കൊണ്ട്.
ബഷീര്‍: കോണ്‍ഗ്രസ്സുകാര്‍ എതിര്‍ക്കുന്നതോ?
സി.എച്ച്: അവര്‍ക്കത് വയിച്ചിട്ട് മനസ്സിലാകാത്തത് കൊണ്ട്.
ബഷീര്‍: അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ കാരണം?
സി.എച്ച്: അവരതില്‍ മതത്തെയും പ്രവാചകനെയും കണ്ടത് കൊണ്ട്.
സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചില വിദ്യാര്‍ത്ഥി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അവരുടെ പരാതി പുതിയ സിലബസിനെ സംബന്ധിച്ചായിരുന്നു.
അവര്‍ പറഞ്ഞു: കടിച്ചാല്‍ പൊട്ടാത്ത സിലബസാണിത്.
സി.എച്ച് പറഞ്ഞു: നോക്കൂ, സിലബസ് കടിക്കാനുള്ളതല്ല; പഠിക്കാനുള്ളതാണ്.
സി.എച്ച്. മുഹമ്മദ് കോയ ലോക രാഷ്ട്രങ്ങള്‍ പലതിലും സഞ്ചരിച്ച ശേഷം ഇങ്ങനെ പറഞ്ഞു: കാക്കകളില്ലാത്ത നാട് ഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍ കാക്കാമാരില്ലാത്ത നാട് കണ്ടിട്ടില്ല.